ജയം ഉറപ്പാക്കി ധോണിയും കേധാറും, ഇന്ത്യയ്ക്ക് ഏകദിന പരമ്പര

മെല്‍ബേണില്‍ ജയിക്കാന്‍ നേടേണ്ടത് 231 റണ്‍സ് മാത്രമായിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് കാര്യം അത്ര എളുപ്പമായിരുന്നില്ല. 7 വിക്കറ്റിന്റെ ജയം നേടിയെങ്കിലും ഇന്ത്യന്‍ ക്യാമ്പുകളെ സമ്മര്‍ദ്ദത്തിലാക്കിയ ശേഷമുള്ള ജയമായിരുന്നു ഇത്. എംഎസ് ധോണിയുടെയും കേധാര്‍ ജാഥവിന്റെയും അര്‍ദ്ധ ശതകങ്ങളാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റിയത്.

നിര്‍ണ്ണായകമായ 121 റണ്‍സ് നേടി ധോണി-കേധാര്‍ കൂട്ടുകെട്ടാണ് ഇന്ത്യയുടെ ജയം ഉറപ്പാക്കിയത്. രണ്ടാം ഏകദിനത്തെ അപേക്ഷിച്ച് തന്റെ ബാറ്റിംഗ് മികവില്‍ പിന്നോട്ട് പോയ ധോണിയ്ക്ക് കേധാര്‍ ജാഥവ് ക്രീസിലെത്തി വേഗത്തില്‍ സ്കോറിംഗ് നടത്തിയത് തുണയായി മാറി. ഇടയ്ക്ക് ഫിസിയോയുടെ സേവനവും തേടിയാണ് ധോണി ക്രീസില്‍ നിലയുറപ്പിച്ചത്.

അവസാന നാലോവറില്‍ നിന്ന് 33 റണ്‍സ് ജയത്തിനായി വേണ്ടിയിരുന്ന ഇന്ത്യ 4 പന്ത് ബാക്കി നില്‍ക്കെയാണ് വിജയം കുറിച്ചത്. ജൈ റിച്ചാര്‍ഡ്സണ്‍ എറിഞ്ഞ 47ാം ഓവറില്‍ നിന്ന് 6 റണ്‍സ് മാത്രം ഇന്ത്യ നേടിയപ്പോള്‍ ലക്ഷ്യം 3 ഓവറില്‍ 27 റണ്‍സായി മാറി. സ്റ്റോയിനിസ് എറിഞ്ഞ 48ാം ഓവറിന്റെ ആദ്യ പന്തില്‍ ധോണിയുടെ ക്യാച്ച് ഡ്രോപ് ചെയ്യുകയും ആ പന്തില്‍ റണ്ണൗട്ട് ശ്രമവും അതിജീവിച്ച് ഇന്ത്യ രണ്ട് റണ്‍സ് നേടി. അടുത്ത പന്ത് ബൗണ്ടറി കടത്തി ധോണി മത്സരത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. ശേഷിക്കുന്ന പന്തുകളില്‍ നിന്ന് സിംഗിളുകള്‍ നേടിയ ഇന്ത്യ കേധാര്‍ ജാഥവിലൂടെ അവസാന പന്തില്‍ ബൗണ്ടറി നേടിയപ്പോള്‍ ഓവറില്‍ നിന്ന് 13 റണ്‍സ് സ്വന്തമാക്കി ലക്ഷ്യം രണ്ടോവറില്‍ 14 ആക്കി ചുരുക്കി.

പീറ്റര്‍ സിഡിലിന്റെ അടുത്ത ഓവറി‍ല്‍ 13 റണ്‍സ് നേടി ഇന്ത്യ സ്കോറുകള്‍ ഒപ്പമെത്തിച്ചു. സ്റ്റോയിനിസിന്റെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി പായിച്ചാണ് ഇന്ത്യ പരമ്പര ജയം സ്വന്തമാക്കിയത്.

വിരാട് കോഹ്‍ലി 46 റണ്‍സ് നേടി തിളങ്ങി. ധോണി 87 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 61 റണ്‍സും സ്വന്തമാക്കി ക്രീസില്‍ വിജയ സമയത്ത് നിലയുറപ്പിച്ചു. ഓസീസ് ബൗളര്‍മാരില്‍ ജൈ റിച്ചാര്‍ഡ്സണ്‍ ആയിരുന്നു ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചതെങ്കിലും 27 റണ്‍സ് മാത്രമേ താരം വഴങ്ങിയുള്ളു.

ലോകകപ്പ് കളിക്കുവാന്‍ ഏറ്റവും സാധ്യത കുല്‍ദീപിനു, താനും മുന്‍ നിരയില്‍: ചഹാല്‍

ലോകകപ്പ് 2019ല്‍ സ്പിന്നര്‍മാരില്‍ ടീമിലിടം പിടിയ്ക്കുവാന്‍ ഏറ്റവും അധികം സാധ്യതയുള്ള താരങ്ങള്‍ താനും കുല്‍ദീപുമാണെന്ന് തുറന്ന് പറഞ്ഞ് യൂസുവേന്ദ്ര ചഹാല്‍. താനും കുല്‍ദീപും അടുത്ത് കുറെ കാലമായി ഏകദിന ടീമിലുണ്ട്. രവീന്ദ്ര ജഡേജയെയും രവിചന്ദ്രന്‍ അശ്വിനെയും പിന്തള്ളിയാണ് തങ്ങള്‍ ഇപ്പോള്‍ ടീമിലുള്ളത്. കൂട്ടത്തില്‍ തന്നെക്കാള്‍ സാധ്യത കുല്‍ദീപിനാണെന്നും ചഹാല്‍ തുറന്ന് പറഞ്ഞു.

സ്വാഭാവികമായി കുല്‍ദീപും താനുമാണ് മുന്‍ നിരയിലുള്ളവര്‍. എന്നാല്‍ ഓസ്ട്രേലിയ, ന്യൂസിലാണ്ട്, ഐപിഎല്‍ എന്നിങ്ങനെ മത്സരങ്ങളുടെ നീണ്ട നിര ബാക്കിയുണ്ട്. അതിനാല്‍ തന്നെ ഒന്നും ഇപ്പോള്‍ നിശ്ചയിച്ചുറപ്പിക്കുവാന്‍ സാധിക്കുന്നതല്ല. കുറെ കാലമായി അശ്വിനും ജഡേജയും ഇന്ത്യയുടെ ഏകദിനത്തിലെ ആദ്യ സ്ഥാനക്കാരല്ലെങ്കിലും ഏഴ് എട്ട് കൊല്ലമായി കഴിവ് തെളിയിച്ചവര്‍ക്ക് മുന്നില്‍ തങ്ങള്‍ക്ക് ഇനിയും ഏറെ സഞ്ചരിക്കുവാനുണ്ടെന്നാണ് ചഹാല്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനം മുന്‍ നിര്‍ത്തിയാല്‍ താനും കുല്‍ദീപുമാണ് മുന്‍ നിരയില്‍ എന്നും ചഹാല്‍ പറഞ്ഞു നിര്‍ത്തി.

ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നതാണ് ആഗ്രഹം: ചഹാല്‍

തന്റെ ആഗ്രഹവും ടെസ്റ്റ് ടീമില്‍ എത്തുകയെന്നതാണെന്ന് തുറന്ന് പറഞ്ഞ് യൂസുവേന്ദ്ര ചഹാല്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രവിചന്ദ്രന്‍ അശ്വിന്‍-രവീന്ദ്ര ജഡേജ കൂട്ടുകെട്ടിനു ടീമിനു പുറത്തിരുത്തിയ പ്രകടനം പുറത്തെടുക്കുന്ന കുല്‍ദീപ്-ചഹാല്‍ കൂട്ടുകെട്ടില്‍ കുല്‍ദീപ് ചുരുക്കം ചില ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ചഹാല്‍ തന്റെ അവസരത്തിനായി ഇനിയും കാത്തിരിക്കുകയാണ്.

ഇന്ത്യന്‍ ഏകദിന ടീമിനൊപ്പം ഉടന്‍ ഓസ്ട്രേലിയയില്‍ ചേരുവാന്‍ ഇരിക്കുന്ന ചഹാലിന്റെ ആഗ്രഹം തനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ കളിയ്ക്കുക എന്നതാണ്. അതിനായി രഞ്ജി മത്സരങ്ങളിലും ഇന്ത്യ എ യ്ക്ക് വേണ്ടി അനൗദ്യോഗിക ടെസ്റ്റുകളിലുമെല്ലാം സജീവമായി കളിയ്ക്കുകയാണ് ചഹാല്‍. തന്റെ സ്വപ്നമാണ് ഈ ആഗ്രഹമെന്നാണ് ചഹാല്‍ വിശേഷിപ്പിക്കുന്നത്.

Exit mobile version