തിരിച്ചടിച്ച് കര്‍ണ്ണാടക, 98 റൺസ് ലീഡ്

രഞ്ജി ട്രോഫിയിലെ കര്‍ണ്ണാടകയും ഉത്തര്‍ പ്രദേശും തമ്മിലുള്ള മൂന്നാം ക്വാര്‍ട്ടര്‍ ഫൈനൽ ആവേശകരമായി മുന്നേറുന്നു. ഒന്നാം ഇന്നിംഗ്സിൽ വെറും 253 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും എതിരാളികളായ ഉത്തര്‍ പ്രദേശിനെ 155 റൺസിന് ഒതുക്കി 98 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കര്‍ണ്ണാടക.

രോണിത് മോറെ മൂന്നും വിജയകുമാര്‍ വൈശാഖ്, വിദ്വദ് കാവേരപ്പ, കൃഷ്ണപ്പ ഗൗതം എന്നിവര്‍ 2 വീതം വിക്കറ്റ് നേടിയപ്പോള്‍ 39 റൺസ് നേടിയ പ്രിയം ഗാര്‍ഗ് ആണ് ഉത്തര്‍ പ്രദേശിന്റെ ടോപ് സ്കോറര്‍.

റിങ്കു സിംഗ് 33 റൺസും ശിവം മാവി 32 റൺസും നേടിയെങ്കിലും കര്‍ണ്ണാടകയുടെ സ്കോര്‍ മറികടക്കുവാന്‍ ടീമിനായില്ല.

കേരളത്തിന്റെ സെമി സ്വപ്നങ്ങള്‍ തകര്‍ത്ത് രോനിത് മോറെ, കര്‍ണ്ണാടകയ്ക്ക് 80 റണ്‍സ് വിജയം

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കടന്ന് കര്‍ണ്ണാടക. ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ 80 റണ്‍സ് വിജയം കരസ്ഥമാക്കിയാണ് കര്‍ണ്ണാടക മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 338 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

കേരളത്തിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ അഞ്ചാം വിക്കറ്റില്‍ വത്സല്‍ ഗോവിന്ദ് – മുഹമ്മദ് അസ്ഹറുദ്ദീന്‍ കൂട്ടുകെട്ട് മാത്രമാണ് പൊരുതി നോക്കിയത്. അസ്ഹറുദ്ദീന്‍ 34 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയെങ്കിലും ശ്രേയസ്സ് ഗോപാലിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ ഇവര്‍ 92 റണ്‍സാണ് നേടിയത്.

അധികം വൈകാതെ 92 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദും പുറത്താകുകയായിരുന്നു. റോബിന്‍ ഉത്തപ്പ, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് എന്നിവരുടെ വിക്കറ്റ് രോനിത് മോറെയാണ് നേടിയത്. അസ്ഹറുദ്ദീന്റേതുള്‍പ്പെടെ രണ്ട് വിക്കറ്റ് ശ്രേയസ്സ് ഗോപാല്‍ നേടി.

രോണിത് മോറെ ബേസില്‍ തമ്പിയെയും ശ്രീശാന്തിനെയും പുറത്താക്കി തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ കേരളം 43.4 ഓവറില്‍ 258 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 24 റണ്‍സ് നേടിയ ജലജ് സക്സേനയെ പുറത്താക്കി കൃഷ്ണപ്പ ഗൗതം ആണ് കേരള ഇന്നിംഗ്സിന് അവസാനം കുറിച്ചത്. ഗൗതമിന്റെ മത്സരത്തിലെ രണ്ടാമത്തെ വിക്കറ്റായിരുന്നു ഇത്.

Exit mobile version