സ്കോട്‍ലാന്‍ഡിനെ പരാജയപ്പെടുത്തി ടി20 ലോകകപ്പിലെ ആദ്യ ജയം നേടി നേപ്പാള്‍

ടി20 ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ നേപ്പാളിന് വിജയം. ഇന്ന് സ്കോട്‍ലാന്‍ഡിനെതിരെ 7 വിക്കറ്റ് വിജയം ആണ് നേപ്പാള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 170/7 എന്ന സ്കോര്‍ നേടിയപ്പോള്‍ നേപ്പാള്‍ 19.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കൈക്കലാക്കിയത്.
45 പന്തിൽ 71 റൺസ് നേടിയ മൈക്കിൽ ജോൺസിനൊപ്പം ജോര്‍ജ്ജ് മുന്‍സേ (27), ബ്രണ്ടന്‍ മക്മുല്ലന്‍ (25) എന്നിവരാണ് സ്കോട‍്ലാന്‍ഡിനെ 170 റൺസിലേക്ക് എത്തിച്ചത്. നേപ്പാളിന് വേണ്ടി സോംപാൽ കാമി മൂന്നും നന്തന്‍ യാദവ് 2 വിക്കറ്റും നേടി.

നേപ്പാളിനായി ദീപേന്ദ്ര സിംഗ് ഐറി 23 പന്തിൽ പുറത്താകാതെ 50 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കുശൽ ഭര്‍ട്ടൽ (43), ആസിഫ് ഷെയ്ഖ് (33), ഗുൽഷന്‍ ഷാ (24*) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. സ്കോട്‍ലാന്‍ഡിനായി മൈക്കിൽ ലീസെക് മൂന്ന് വിക്കറ്റ് നേടി.