വൈഭവ് വെടിക്കെട്ടിന്റെ ബലത്തിൽ 228 റൺസിലെത്തി രാജസ്ഥാന്‍

ഐപിഎലില്‍ ഇന്ന് രണ്ടാമത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന് 228 റൺസ്. വൈഭവ് സൂര്യവന്‍ഷിയ്ക്കൊപ്പം ധ്രുവ് ജുറേലും ഡൊണോവന്‍ ഫെരൈരയും മികവ് പുലര്‍ത്തിയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് സൺറൈസേഴ്സിനെതിരെ ഈ സ്കോര്‍ രാജസ്ഥാന്‍ നേടിയത്.
10 റൺസ് നേടിയ യശ്വസി ജൈസ്വാളിനെ രാജസ്ഥാന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 2.2 ഓവറിൽ 40 റൺസായിരുന്നു ഉണ്ടായിരുന്നത്. സൂര്യവന്‍ഷിയും ജുറേലും ഒപ്പം ചേര്‍ന്ന ശേഷം രാജസ്ഥാന് വേണ്ടി ഒരു വശത്ത് വൈഭവ് അതിവേഗ സ്കോറിംഗ് നടത്തിയപ്പോള്‍ മറുവശത്ത് ജുറേൽ കരുതലോടെയാണ് ബാറ്റ് വീശിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 76 റൺസാണ് രാജസ്ഥാന്‍ നേടിയത്.
വൈഭവ് 15 പന്തിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ധ്രുവ് ജുറേലും സ്കോറിംഗ് വേഗത കൂട്ടുവാന്‍ തുടങ്ങി.

112 റൺസാണ് വൈഭവ് – ജുറേൽ കൂട്ടുകെട്ട് 62 പന്തിൽ നിന്ന് നേടിയത്. 35 പന്തിൽ 51 റൺസ് നേടിയ ജുറേൽ പുറത്തായി തൊട്ടടുത്ത ഓവറിൽ വൈഭവ് സൂര്യവന്‍ഷിയെ രാജസ്ഥാന് നഷ്ടമായി. 37 പന്തിൽ 103 റൺസ് നേടിയ വൈഭവിനെ സാകിബ് ഹുസൈന്‍ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 12 സിക്സും 5 ബൗണ്ടറിയും അടങ്ങിയതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.
റിയാന്‍ പരാഗ് തന്റെ മോശം ഫോം തുടര്‍ന്നപ്പോള്‍ 7 റൺസ് നേടിയ താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. അവസാന ഓവറുകളിൽ ഡൊണോവന്‍ ഫെരൈരയുടെ ബാറ്റിംഗ് ആണ് രാജസ്ഥാനെ 200 കടത്തിയത്. 16 പന്തിൽ 33 റൺസാണ് ഫെരൈര നേടിയത്.
സൺറൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി ഇഹ്സാന്‍ മലിംഗ രണ്ട് വിക്കറ്റ് നേടി.