അവസാന ഓവറിൽ 2 സിക്സുകളുമായി കില്ലര്‍ മില്ലര്‍, ഡൽഹിയ്ക്ക് വിജയം സമ്മാനിച്ച് സ്റ്റബ്സിന്റെയും രാഹുലിന്റെയും ഫിഫ്റ്റി

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ അവസാന ഓവറില്‍ വിജയം കുറിച്ച് ഡൽഹി ക്യാപിറ്റൽസ്. 175 റൺസ് ആര്‍സിബി നേടിയപ്പോള്‍ 1 പന്ത് അവശേഷിക്കെ 179 റൺസ് 5 വിക്കറ്റ് നഷ്ടത്തിൽ നേടിയാണ് ഡൽഹി വിജയ കരസ്ഥമാക്കിയത്. മത്സരത്തിൽ കെഎൽ രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്സും ഫിഫ്റ്റികള്‍ നേടിയപ്പോള്‍ അവസാന ഓവറിലെ ഹീറോയായി മാറിയത് ഡേവിഡ് മില്ലര്‍ ആണ്.

176 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഡൽഹിയുടെ തുടക്കം മോശമായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ തീപാറും സ്പെല്ലിൽ പതും നിസ്സങ്കയും കരുൺ നായരും സമീര്‍ റിസ്വിയും മടങ്ങിയപ്പോള്‍ മൂന്നാം ഓവറിൽ തന്നെ 18/3 എന്ന നിലയിലേക്ക് ഡൽഹി വീണു.

അവിടെ നിന്ന് കെഎൽ രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്സും ആണ് ഡൽഹിയെ മുന്നോട്ട് നയിച്ചത്. 11ാം ഓവറിലെ ആദ്യ പന്തിൽ രാഹുല്‍ പുറത്താകുമ്പോള്‍ ഈ കൂട്ടുകെട്ട് 44 പന്തിൽ നിന്ന് 69 റൺസാണ് നേടിയത്. 34 പന്തിൽ 57 റൺസ് നേടിയ രാഹുലിനെ ക്രുണാൽ പാണ്ഡ്യയാണ് പുറത്താക്കിയത്.

സ്റ്റബ്സും അക്സര്‍ പട്ടേലും 47 റൺസ് നേടി ഡൽഹിയെ മുന്നോട്ട് നയിച്ചുവെങ്കിലും 26 റൺസ് നേടിയ അക്സര്‍ പട്ടേൽ റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങി. സ്റ്റബ്സ് തന്റെ ഫിഫ്റ്റി തികച്ച് നിന്നപ്പോള്‍ അവസാന രണ്ടോവറിൽ ഡൽഹിയുടെ ലക്ഷ്യം 25 റൺസായിരുന്നു.
റാസിഖ് സലാം ദാര്‍ എറിഞ്ഞ ഓവറിൽ നിന്ന് 10 റൺസ് പിറന്നപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 15 റൺസായി മാറി. റൊമാരിയോ ഷെപ്പേര്‍ഡിനാണ് ബൗളിംഗ് ദൗത്യം ആര്‍സിബി നൽകിയത്. ആദ്യ രണ്ട് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം പിറന്നപ്പോള്‍ മൂന്നാം പന്തിൽ സിക്സറുമായി അതുവരെ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ മില്ലര്‍ രംഗത്തെത്തി.
തൊട്ടടുത്ത പന്തിലും മില്ലര്‍ സിക്സര്‍ കണ്ടെത്തിയപ്പോള്‍ സ്കോറുകള്‍ ഒപ്പമെത്തി. അടുത്ത പന്തിൽ ബൗണ്ടറി കൂടി താരം നേടിയപ്പോള്‍ ഒരു ഘട്ടത്തിൽ 7 പന്തിൽ 6 റൺസ് മാത്രം നേടിയ മില്ലര്‍ 10 പന്തിൽ 22 റൺസുമായി പുറത്താകാതെ നിന്നു. സ്റ്റബ്സ് 47 പന്തിൽ 60 റൺസ് നേടി നിര്‍ണ്ണായ ഇന്നിംഗ്സുമായി മറുവശത്ത് പുറത്താകാതെ നിന്നു.