സഞ്ജു ഫോമായില്ല, ചെന്നൈയ്ക്ക് തോൽവി

തുടരെയുള്ള രണ്ട് വിജയങ്ങള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോൽവി. ഇന്ന് സൺറൈസേഴ്സ് ആദ്യം ബാറ്റ് ചെയ്ത് 194 റൺസ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 184 റൺസ് മാത്രമേ നേടാനായുള്ളു. 8 വിക്കറ്റുകള്‍ ചെന്നൈയ്ക്ക് നഷ്ടമായപ്പോള്‍ സൺറൈസേഴ്സ് 10 റൺസ് ജയം നേടി. ചെന്നൈയ്ക്ക് ഇത് നാലാം തോൽവിയാണ്.

മികച്ച രീതിയിൽ തുടങ്ങിയ സഞ്ജു ആദ്യ പന്ത് സിക്സര്‍ പറത്തിയാണ് തുടങ്ങിയതെങ്കിലും രണ്ടാം ഓവറിൽ നിതീഷ് റെഡ്ഢി പുറത്താക്കുകയായിരുന്നു. 3 പന്തിൽ നിന്ന് 7 റൺസാണ് സഞ്ജു നേടിയത്. തുടര്‍ന്ന് റുതുരാജ് ഗായക്വാഡും ആയുഷ് മാത്രേയും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഈ കൂട്ടുകെട്ട് 21 പന്തിൽ നിന്ന് 51 റൺസാണ് നേടിയത്. 13 പന്തിൽ 30 റൺസ് നേടി ആയുഷ് മാത്രേയും നിതീഷ് റെഡ്ഢിയ്ക്ക് വിക്കറ്റ് നൽകിയാണ് മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ റുതുരാജ് ഗായക്വാഡിനെയും ചെന്നൈയ്ക്ക് നഷ്ടമായി. 13 പന്തിൽ 19 റൺസ് നേടിയ താരത്തെ ഇഹ്സാന്‍ മലിംഗയാണ് പുറത്താക്കിയത്.
പവര്‍പ്ലേ പൂര്‍ത്തിയാക്കുമ്പോള്‍ 76 റൺസ് ചെന്നൈ നേടിയെങ്കിലും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു ടീമിന്. മാത്യു ഷോര്‍ട്ടും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് 46 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ 25 റൺസ് നേടിയ സര്‍ഫ്രാസിനെ മലിംഗ പുറത്താക്കി. ഡെവാള്‍ഡ് ബ്രെവിസിനെ ശിവാംഗ് കുമാര്‍ പുറത്താക്കിയപ്പോള്‍ ചെന്നൈ 113/5 എന്ന നിലയിലായി. അവിടെ നിന്ന് ഷോര്‍ട്ട് – ശിവം ദുബേ കൂട്ടുകെട്ട് 35 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും വീണ്ടും സൺറൈസേഴ്സിന് ബ്രേക്ക്ത്രൂവുമായി ഇഹ്സാന്‍ മലിംഗ രംഗത്തെത്തി. 34 റൺസാണ് ഷോര്‍ട്ട് നേടിയത്.
ചെന്നൈയുടെ അവസാന പ്രതീക്ഷയായ ശിവം ദുബേയെ സാകിബ് ഹുസൈന്‍ പുറത്താക്കിയതോടെ ടീമിന്റെ നില പരുങ്ങലിലായി. 21 റൺസാണ് ദുബേ നേടിയത്. ജാമി ഓവര്‍ട്ടണും അന്‍ഷുൽ കാംബോജും എട്ടാം വിക്കറ്റിൽ പൊരുതി നിന്നപ്പോള്‍ ചെന്നൈയ്ക്ക് അവസാന ഓവറിലെ ലക്ഷ്യം 18 റൺസിലേക്ക് എത്തിക്കാനായില്ല.
ഈ കൂട്ടുകെട്ട് 28 റൺസ് നേടിയപ്പോള്‍ 16 റൺസ് നേടിയ ജാമി ഓവര്‍ട്ടണേ അവസാന ഓവറില്‍ പ്രഫുൽ ഹിംഗേ പുറത്താക്കി. അന്‍ഷുൽ കാംബോജ് പുറത്താകാതെ 13 റൺസ് നേടി.