ബാറ്റിംഗ് പരാജയം, ലക്നൗവിന് 141 റൺസ്

ലക്നൗവിന് ഐപിഎലില്‍ ബാറ്റിംഗ് തകര്‍ച്ച. 18.4 ഓവറില്‍ ലക്നൗ ഓള്‍ഔട്ട് ആകുകയായിരുന്നു. ടോപ് ഓര്‍ഡറിൽ മിച്ചൽ മാര്‍ഷും അവസാന ഓവറുകളിൽ അബ്ദുള്‍ സമദും മാത്രം പൊരുതിയപ്പോള്‍ ലക്നൗ 141 റൺസാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയത്.

ഋഷഭ് പന്ത് റണ്ണൗട്ട് രൂപത്തിൽ പുറത്തായപ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തെ പവര്‍പ്ലേയിലെ അവസാന ഓവറിൽ അക്സര്‍ പട്ടേൽ പുറത്താക്കി. പവര്‍പ്ലേയിൽ 48 റൺസാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷം ആയുഷ് ബദോനിയെയും ലക്നൗവിന് നഷ്ടമായി. ടി നടരാജനായിരുന്നു വിക്കറ്റ്.

28 പന്തിൽ 35 റൺസ് നേടിയ മിച്ചൽ മാര്‍ഷിനെ കുൽദീപ് യാദവ് പുറത്താക്കിയപ്പോള്‍ ലക്നൗവിന് 5ാം വിക്കറ്റ് നഷ്ടമായി. പത്തോവര്‍ പിന്നിടുമ്പോള്‍ 80/5 എന്ന നിലയിലായിരുന്നു ലക്നൗ. ആറാം വിക്കറ്റിൽ അബ്ദുള്‍ സമദ് – മുകുൽ ചൗധരി കൂട്ടുകെട്ട് 34 റൺസ് നേടി ലക്നൗവിന്റെ സ്കോര്‍ 100 കടത്തി. എന്നാൽ 14 റൺസ് നേടിയ മുകുൽ ചൗധരിയെ പുറത്താക്കി കുൽദീപ് കൂട്ടുകെട്ട് തകര്‍ത്തു.
ഏഴാം വിക്കറ്റിൽ സമദും ഷഹ്ബാസും 33 റൺസ് നേടിയപ്പോള്‍ ലക്നൗ 138 റൺസിലേക്ക് എത്തി. അബ്ദുള്‍ സമദ് 25 പന്തിൽ 36 റൺസാണ് നേടിയത്. സമദിനെയും ഷമിയെയും നടരാജന്‍ പുറത്താക്കിയപ്പോള്‍ ആന്‍റിക് നോര്‍ക്കിയയെയും മോഹ്സിന്‍ ഖാനെയും പുറത്താക്കി ലുംഗിസാനി എന്‍ഗിഡി ലക്നൗവിനെ ഓള്‍ഔട്ട് ആക്കി. 18.4 ഓവറിലാണ് 141 റൺസിന് ലക്നൗ സൂപ്പര്‍ ജയന്റ്സ് ഓള്‍ഔട്ട് ആയി.
ഷഹ്ബാസ് അഹമ്മദ് 15 റൺസ് നേടി പുറത്താകാതെ നിന്നു. ഡൽഹിയ്ക്കായി ലുംഗിസാനി എന്‍ഗിഡിയും ടി നടരാജനും മൂന്ന് വീതം വിക്കറ്റ് നേടി. കുൽദീപിന് 2 വിക്കറ്റ് ലഭിച്ചു.