സൂപ്പർ ലീഗ് കേരളയിൽ ഇനി സെമിയിൽ എത്താനുള്ള കണ്ണൂർ വാരിയേഴ്സിന്റെ സാധ്യതകൾ പരിശോധിക്കാം.
ഡിസംബര്‍ 2 ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയും തമ്മിലുള്ള മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് വിജയിക്കണം. വിജയിക്കുകയാണെങ്കില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി പതിമൂന്ന് പോയിന്റ് സ്വന്തമാക്കി മൂന്നാം സ്ഥാനത്ത് എത്താം.
മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ കണ്ണൂര്‍ സെമി ഫൈനലിന് യോഗ്യത നേടാതെ പുറത്ത് പോകും. എന്നാല്‍ വിജയിക്കുന്നതിനൊപ്പം ഡിസംബര്‍ 3 ന് നടക്കുന്ന തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും തമ്മിലുള്ള മത്സരവും ഡിസംബര്‍ 4 ന് നടക്കുന്ന മലപ്പുറം എഫ്‌സിയും ഫോഴ്‌സ കൊച്ചി എഫ്‌സിയും തമ്മിലുള്ള രണ്ട് മത്സര ഫലത്തെ അടിസ്ഥാനത്തിലായിരിക്കും സെമി ഫൈനല്‍ ലൈനപ്പ്.
തിരുവനന്തപുരവും മലപ്പുറവും പരാജയപ്പെടുകയാണെങ്കില്‍ കണ്ണൂരിന് സെമിയിലെത്താം. എതോടൊപ്പം ഏതെങ്കിലും ഒരു ടീം പരാജയപ്പെടുകയും വിജയിക്കുകയും ചെയ്താല്‍ കണ്ണൂരിന് സെമിയിലെത്താം. മലപ്പുറം ഫോഴ്‌സ കൊച്ചി മത്സരം സമനിലയില്‍ പിരിഞ്ഞാലും കണ്ണൂരിന് സെമി ഫൈനലിലെത്താന്‍ സാധിക്കും. എന്നാല്‍ മലപ്പുറം വിജയിക്കുകയും തിരുവനന്തപുരം കാലിക്കറ്റ് മത്സരം സമനിലയില്‍ പിരിയുകയും ചെയ്താല്‍ ഗോള്‍ ഡിഫറന്‍സിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ പുറത്താകും.
തിരുവനന്തപുരം: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിനുള്ള അവസാന രണ്ട് ടീമുകളെ അറിയാൻ ഇനിയും കാത്തിരിക്കണം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയും മലപ്പുറം എഫ്സിയും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് ആവേശം അവസാന റൗണ്ടിലേക്ക് നീണ്ടത്. മലപ്പുറത്തിനായി എൽഫോർസിയും തിരുവനന്തപുരത്തിനായി പൗളോ വിക്ടറും സ്കോർ ചെയ്തു.
ഒൻപത് റൗണ്ട് മത്സരം അവസാനിക്കുമ്പോൾ 12 പോയന്റുള്ള തിരുവനന്തപുരം മൂന്നാം സ്ഥാനത്തും 11 പോയന്റുള്ള മലപ്പുറം നാലാം സ്ഥാനത്തുമാണ്. 10 പോയന്റുമായി കണ്ണൂർ അഞ്ചാമതും നിൽക്കുന്നു. അവസാന റൗണ്ടിലെ തൃശൂർ – കണ്ണൂർ, തിരുവനന്തപുരം – കാലിക്കറ്റ്, മലപ്പുറം – കൊച്ചി മത്സരഫലങ്ങളാവും സെമി ഫൈനലിലേക്കുള്ള അവസാന രണ്ട് ടീമുകളെ നിശ്ചയിക്കുക. കാലിക്കറ്റ് എഫ്സി, തൃശൂർ മാജിക് എഫ്സി ടീമുകൾ ഇതിനോടകം സെമി ഫൈനലിൽ ഇടം ഉറപ്പിച്ചിട്ടുണ്ട്.
പന്ത്രണ്ടാം മിനിറ്റിൽ മലപ്പുറത്തിന്റെ റിഷാദ് ഗഫൂർ വലതുവിങിലൂടെ മുന്നേറി രണ്ട് പ്രതിരോധക്കാരെ മറികടന്ന് നടത്തിയ ഗോൾ ശ്രമം പോസ്റ്റിനെ ചാരി പുറത്തേക്ക് പോയി. പതിനേഴാം മിനിറ്റിൽ മലപ്പുറം ലീഡ് നേടി. ബോക്സിന് പുറത്തു നിന്ന് ലഭിച്ച പന്ത് ലോങ്റേഞ്ച് ഷോട്ടിലൂടെ ഗോളാക്കി മാറ്റിയത് മൊറോക്കോ താരം എൽഫോർസി (1-0). ഇരുപത്തിയെട്ടാം മിനിറ്റിൽ ബദർ നൽകിയ പാസ് ജോൺ കെന്നഡി പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും തിരുവനന്തപുരം ഗോളി സത്യജിത് രക്ഷകനായി. ആദ്യപകുതിയിൽ ആതിഥേയരുടെ റോച്ചെ, ജാസിം, തുഫൈൽ എന്നിവർക്ക് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ തുഫൈലിന് പകരം അസ്ഹർ കളത്തിലെത്തി.
രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം തിരുവനന്തപുരം സമനില നേടി. മധ്യനിരയിൽ നിന്ന് ലഭിച്ച ലോങ് പാസ് പിടിച്ചെടുത്ത് മുന്നേറിയ പൗളോ വിക്ടർ പ്രതിരോധനിരയെയും ഗോൾകീപ്പറെയും മറികടന്ന് ഇടതുകാൽ കൊണ്ട് ഫിനിഷ് ചെയ്തു (1-1). ലീഗിൽ ബ്രസീലുകാരന്റെ മൂന്നാം ഗോൾ. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ തിരുവനന്തപുരവും മലപ്പുറവും ഓരോഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. 6221 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.
ചൊവ്വാഴ്ച (ഡിസംബർ 2) നിർണായകമായ പത്താം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സി, കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ നേരിടും. സെമി ഫൈനൽ സാധ്യത നിലനിർത്താൻ കണ്ണൂരിന് വിജയം അനിവാര്യമാണ്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.
കണ്ണൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം വിരുന്നെത്തിയ ഫുട്ബോള്‍ ഉത്സവത്തെ മനസ്സറിഞ്ഞ് വരവേറ്റ് കണ്ണൂര്‍. മൂന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ അഞ്ച് ഹോം മത്സരങ്ങളില്‍ നിറഞ്ഞ് കവിഞ്ഞ് ഗ്യാലറികള്‍. പലര്‍ക്കും ഇത് ഒരു മത്സരം മാത്രമല്ലായിരുന്നില്ല; ഒരു ഓര്‍മ്മയുടെ മടങ്ങിവരവും, ഒരു സംസ്‌കാരത്തിന്റെ പുനര്‍ജന്മവുമായിരുന്നു. ആദ്യ സീസണില്‍ ഹോം ഗ്രൗണ്ടില്ലാതെ കോഴിക്കോട് പന്ത് തട്ടിയ കണ്ണൂര്‍ വാരിയേഴ്സിനെ രണ്ടാം സീസണില്‍ സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു കണ്ണൂരിലെ ഫുട്ബോള്‍ ആരാധകര്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 66,596 പേരാണ് ജവഹര്‍ സ്റ്റേഡിയത്തില്‍ കളികാണാനെത്തിയത്. 15,000 പേര്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഗ്യാലറിയില്‍ എല്ലാ മത്സരങ്ങള്‍ക്കും 13,319 ശരാശരി ആരാധകര്‍ ഉണ്ടായിരുന്നു. ചില മത്സരങ്ങളില്‍ ആവേശം തല്ലിക്കെടുത്താന്‍ മഴയുണ്ടായെങ്കിലും കാല്‍പന്തിനെ നെഞ്ചിലേറ്റിയ കണ്ണൂരിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അതൊന്നും പ്രശ്‌നമല്ലായിരുന്നു. കോരിചൊരിയുന്ന മഴയത്തും ഫുട്‌ബോളിനോടും കണ്ണൂരിനോടുമുള്ള സ്‌നേഹം നെഞ്ചോട് ചേര്‍ത്ത് സ്വന്തം ടീമിന് പിന്തുണനല്‍കി ആരാധകര്‍. ഫുട്‌ബോള്‍ വീണ്ടും ഈ മണ്ണിലേക്ക് മടങ്ങിയെത്തിയതോടെ, ഫുട്‌ബോളും ആരാധകരും തമ്മിലുള്ള അത്മബന്ധം വീണ്ടും ഉറപ്പിക്കപ്പെടുകയാണ്. ഫുട്‌ബോള്‍ ഇവിടെ വെറുമൊരും കായിക ഇനം മാത്രമല്ല, വികാരവും, ഐക്യത്തിന്റെ ഭാഷയുമാണ്.
വാരിയേഴ്‌സ് ഒരുക്കിയ സൗകര്യങ്ങള്‍
ജവഹര്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ നടത്താന്‍ വേണ്ടി ഒരുക്കിയത് താല്‍കാലിക അടിസ്ഥാന സൗകര്യങ്ങള്‍. രാത്രി മത്സരങ്ങള്‍ നടത്താന്‍ വേണ്ടി താല്‍കാലിക ലൈറ്റുകളും സ്റ്റാന്‍ഡുകളും ഒരുക്കി. കളിക്കാര്‍ക്കുള്ള ഡ്രസ്സിംങ് റൂം, ബയോ ടോയ്‌ലറ്റുകള്‍, മെഡിക്കല്‍ റൂം, ഓഫീസ് റൂം തുടങ്ങിയവയെല്ലാം താല്‍കാലികമായി ഒരുക്കിയതാണ്. ഇതെല്ലാം മത്സര ശേഷം പൊളിച്ച് മാറ്റും. അതോടൊപ്പം സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ മുഴുവനായി പെയ്ന്റിംങ് ചെയ്തു. മത്സരത്തിന് ആവശ്യമായ രീതിയില്‍ ഗ്രൗണ്ടില്‍ പുല്ല് വെച്ച് പിടിപ്പിച്ചു. മത്സര ശേഷം സ്റ്റേഡിയം കേരള ഫുട്‌ബോള്‍ അസോസിയേഷന് കൈമാറും. തുടര്‍ന്നുള്ള പരിപാലനം കെ.എഫ്.എ നടത്തും.
സ്റ്റേഡിയത്തില്‍ വേണ്ട സൗകര്യങ്ങള്‍
പ്രൊഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കണ്ണൂരിലേക്ക് മടങ്ങിയെത്താന്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിരവധി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കാത്ത ഈസ്റ്റ് ഗ്യാലറി ആരാധകര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള മാറ്റേണ്ടതുണ്ട്. സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ നിരവധി ഫുട്‌ബോള്‍ ആരാധകരാണ് മത്സരം കാണാനായി എത്തി സ്‌റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ തിരിച്ചു പോയത്. കണ്ണൂരില്‍ നിരവധി ഫുട്‌ബോള്‍ ആരാധകരുണ്ടെങ്കിലും എല്ലാവര്‍ക്കും ഒന്നിച്ചിരുന്ന് മത്സരം കാണാന്‍ സാധിക്കുന്ന സ്‌റ്റേഡിയം കണ്ണൂരിലില്ല. കളിക്കാര്‍ക്കുള്ള ഡ്രസ്സിംങ് റുമുകള്‍, ആവശ്യമായ ടോയ്‌ലറ്റുകള്‍, മെഡിക്കല്‍ റൂം, ഓഫീസ് റൂം തുടങ്ങിയ എല്ലാ സംവിധാനങ്ങള്‍ സ്‌റ്റേഡിയത്തില്‍ നിര്‍മ്മിക്കേണ്ടതുണ്ട്. രാത്രി മത്സരം നടത്തുന്നതിന് വേണ്ട സ്ഥിരമായ ഫ്‌ളഡ് ലൈറ്റിനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. അതിനുള്ള ചര്‍ച്ചകള്‍ കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയുമായി കണ്ണൂര്‍ വാരിയേഴ്‌സ് ആരംഭിച്ചിട്ടുണ്ട്.
കണ്ണൂരില്‍ ഫുട്‌ബോള്‍ ആവേശം തിരികെ കൊണ്ടുവരാന്‍ സാധിച്ചതില്‍ സന്തോഷം. വരും വര്‍ഷങ്ങളില്‍ കാണികള്‍ക്ക് മികച്ച രീതിയില്‍ കളി ആസ്വദിക്കാന്‍ മാനേജ്‌മെന്റ് സൗകര്യമൊരുക്കും. നാല് മാസം മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല കണ്ണൂര്‍ വാരിയേഴ്‌സിന്റെ പ്രവര്‍ത്തനം. കേരളത്തിന് മാതൃകയാകുന്ന രീതിയില്‍ കണ്ണൂരില്‍ ഫുട്‌ബോള്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് ക്ലബ് ശ്രമിക്കുന്നത്
ഡോ. എം.പി. ഹസ്സന്‍ കുഞ്ഞി ചെയര്‍മാന്‍, കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി
സൂപ്പര്‍ ലീഗ് കേരളയിലൂടെ കണ്ണൂര്‍ ഫുട്‌ബോളിന് ഉണര്‍വ് നല്‍ക്കാന്‍ കണ്ണൂര്‍ വാരിയേഴ്‌സിനായി. ഈ ഫുട്‌ബോള്‍ ആവേശം മുന്നോട്ട് കൊണ്ടു പോകാന്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ വിവിധ പദ്ധതികള്‍ ഒരുങ്ങുന്നുണ്ട്. കണ്ണൂരിലെ ഫുട്‌ബോള്‍ പ്രതാപത്തെ വീണ്ടെടുക്കുകയാണ് ലക്ഷ്യം.
മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ സെമി-ഫൈനൽ സ്ഥാനം ഉറപ്പിക്കാനായി മലപ്പുറവും തിരുവനന്തപുരവും ഏറ്റുമുട്ടുന്നു. ഈ കളിയിൽ വിജയിക്കുന്ന ടീമിനായിരിക്കും കൂടുതൽ മുൻതൂക്കം. അത് കൊണ്ട് തന്നെ ഇരു ടീമുകളും തമ്മിൽ വാശിയേറിയ പോരാട്ടമായിരിക്കും തലസ്ഥാനത്ത് നടക്കാൻ പോകുന്നത്. നവംബർ 30 ഞായറാഴ്ച വൈകീട്ട് 7.30ന് തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലാണ് മത്സരം.
കൊമ്പൻസും മലപ്പുറവും ഏറ്റുമുട്ടിയപ്പോഴെല്ലാം സമനിലയായിരുന്നു മത്സരം അവസാനിച്ചത്. ആദ്യ സീസണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരങ്ങളും സമനിലയിലായിരുന്നു. തിരുവനന്തപുരത്ത് നടന്ന കളി 1-1, പയ്യനാട് നടന്ന കളി 2-2 എന്നിങ്ങനെയായിരുന്നു ഫലം. ഈ സീസണിലെ ആദ്യ പാദവും 1-1 സമനിലയിലാണ് അവസാനിച്ചത്. പക്ഷെ ഇത്തവണ സെമിയിലേക്ക് മുന്നേറണമെങ്കിൽ ഒരു സമനിലയ്ക്കപ്പുറം മലപ്പുറത്തിന് ജയം നിർബന്ധമാണ്.
നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 11 പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കൊമ്പൻസുള്ളത്, മലപ്പുറമാണെങ്കിൽ എട്ട് മത്സരങ്ങളിൽ 10 പോയിന്റോടെ തൊട്ട് പിന്നിൽ നാലാം സ്ഥാനത്താണ്. കാലിക്കറ്റ് എഫ്‌സിയും തൃശൂർ മാജിക്കും ഇതിനകം സെമിഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായാണ് മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ എന്നീ ടീമുകൾ പോരാടുന്നത്.
കണ്ണൂർ: ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ തോൽവി വഴങ്ങിയ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയുടെ സെമി ഫൈനൽ സാധ്യത തുലാസിൽ. അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുടെ ഒൻപതാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കാലിക്കറ്റ് എഫ്‍സിയാണ് 2-1 ന് കണ്ണൂർ വാരിയേഴ്‌സിനെ തോൽപ്പിച്ചത്. ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റിനായി സെബാസ്റ്റ്യൻ റിങ്കൺ, മുഹമ്മദ് ആഷിഖ് എന്നിവരും കണ്ണൂരിനായി പെനാൽറ്റിയിലൂടെ നായകൻ അഡ്രിയാൻ സെർഡിനറോയും സ്കോർ ചെയ്തു.
ഒൻപത് കളികളിൽ 20 പോയന്റുള്ള കാലിക്കറ്റ് അജയ്യരായി ഒന്നാംസ്ഥാനത്ത് തുടരുന്നു. ഇത്രയും കളികളിൽ 10 പോയന്റുള്ള കണ്ണൂർ അഞ്ചാമതാണ്. ഹോം ഗ്രൗണ്ടിൽ ഒരു മത്സരം പോലും ജയിക്കാൻ സാധിക്കാത്ത കണ്ണൂരിന് സെമിയിൽ കയറണമെങ്കിൽ അവസാന മത്സരത്തിൽ തൃശൂരിനെ തോൽപ്പിക്കുന്നതിനൊ പ്പം മറ്റു ടീമുകളുടെ ഫലവും അനുകൂലമായി വരണം.
ആറ് ഗോളുകളുമായി ലീഗിൽ ടോപ് സ്‌കോറർ സ്ഥാനത്തുള്ള മുഹമ്മദ് അജ്സലിനെ ബെഞ്ചിലിരുത്തിയാണ് കാലിക്കറ്റ് കളത്തിലിറങ്ങിയത്. അവസാനം കളിച്ച ടീമിൽ കാലിക്കറ്റ് എട്ട് മാറ്റങ്ങൾ വരുത്തി. കെവിൻ ലൂയിസ്, അർജുൻ ഉൾപ്പടെയുള്ളവർക്ക് കണ്ണൂരും ആദ്യ ഇലവനിൽ അവസരം നൽകി.
കണ്ണൂർ ഗോളിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെ ഇരുപത്തിനാലാം മിനിറ്റിൽ കാലിക്കറ്റ് ഗോൾ നേടി. ത്രോബോൾ സ്വീകരിച്ച് മുഹമ്മദ് ആഷിഖ് ഇടതുവിങിൽ നിന്ന് നൽകിയ ക്രോസ്സ് കൊളമ്പിയക്കാരൻ സെബാസ്റ്റ്യൻ റിങ്കൺ ഫാസ്റ്റ് ടൈം ടച്ചിലൂടെ ഗോളാക്കി മാറ്റി (1-0). മുപ്പത്തിയഞ്ചാം മിനിറ്റിൽ സിനാൻ കാലിക്കറ്റ് വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് കൊടിയുയർത്തി. ആദ്യപകുതി അവസാനിക്കാനിരിക്കെ പരുക്കൻ കളിക്ക് കാലിക്കറ്റിന്റെ അസ്‌ലമിന് മഞ്ഞക്കാർഡ് ലഭിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കാലിക്കറ്റ് ഫെഡറിക്കോ ബുവാസോയെ പകരക്കാരനായി കൊണ്ടുവന്നു. അൻപത്തിരണ്ടാം മിനിറ്റിൽ അഡ്രിയാൻ സെർഡിനറോയുടെ ഷോട്ട് കാലിക്കറ്റ് ഗോൾ കീപ്പർ ഹജ്മൽ തട്ടിത്തെപ്പിച്ചു. അറുപത്തിയഞ്ചാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് രണ്ടാക്കി. ഫെഡറിക്കോ ബുവാസോയുടെ പാസിൽ മുഹമ്മദ് ആഷിഖിന്റെ ഗോൾ (2-0). പിന്നാലെ കാലിക്കറ്റ് റോഷൽ, ഷഹബാസ് എന്നിവരെയും കണ്ണൂർ ആസിഫ്, കരീം സാമ്പ് എന്നിവരെയും കളത്തിലിറക്കി.
എഴുപത്തിനാലാം മിനിറ്റിൽ കണ്ണൂർ ഒരു ഗോൾ മടക്കി. അലക്സിസ് സോസ പന്ത് കൈകൊണ്ട് തടുത്തതിന് ലഭിച്ച പെനാൽറ്റി അഡ്രിയാൻ സെർഡിനറോ ഗോളാക്കി മാറ്റി (2-1). ആദ്യപാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയായിരുന്നു ഫലം. 11127 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.
ഞായറാഴ്ച (നവംബർ 30) ഒൻപതാം റൗണ്ടിലെ അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. വിജയിച്ചാൽ തിരുവനന്തപുരം സെമി ഫൈനലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമാവും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.
തൃശൂർ: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്കും സെമി ഫൈനൽ ടിക്കറ്റ്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് കാലിക്കറ്റ് എഫ്സിക്ക് പിന്നാലെ തൃശൂർ മാജിക് എഫ്സിയും സെമിയിൽ കടന്നത്. ആദ്യപകുതിയിൽ കെവിൻ ജാവിയറാണ് നിർണായക ഗോൾ നേടിയത്.
ഒൻപത് കളികളിൽ അഞ്ച് ജയവും രണ്ട് സമനിലയുമായി 17 പോയന്റാണ് തൃശൂരിനുള്ളത്. നേരത്തെ പുറത്തായി കഴിഞ്ഞ കൊച്ചിക്ക് ഒൻപത് കളികളിൽ മൂന്ന് പോയന്റ് മാത്രം.
ഇരുപതാം മിനിറ്റിൽ തൃശൂരിന്റെ ഫ്രാൻസിസ് അഡോ തൊടുത്തുവിട്ട ഇടങ്കാൽ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. ഇരുപത്തിയേഴാം മിനിറ്റിൽ തൃശൂർ ഗോൾ നേടി. ഇവാൻ മാർക്കോവിച്ചിന്റെ പാസ് ഗോളാക്കി മാറ്റിയത് കൊളമ്പിയക്കാരൻ കെവിൻ ജാവിയർ (1-0). ഏഴ് മിനിറ്റിനകം കൊച്ചിയുടെ എൻറിക് ലോപ്പാസിനെ ഫൗൾ ചെയ്ത കെവിൻ ജാവിയർ മഞ്ഞക്കാർഡ് കണ്ടു. ആദ്യ പകുതി അവസാനിക്കാനിരിക്കെ നിജോ ഗിൽബർട്ടിനെ ചവിട്ടി വീഴ്ത്തിയ തൃശൂരിന്റെ ബിബിൻ അജയന് നേരെയും റഫറി മഞ്ഞക്കാർഡ് ഉയർത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊച്ചി ക്യാപ്റ്റൻ അറ്റ്മാനേ നൽകിയ ലോങ് പാസ് സ്വീകരിച്ച് ശ്രീരാജ് നടത്തിയ ഗോൾ ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. അൻപത്തിയേഴാം മിനിറ്റിൽ തൃശൂർ അഫ്സൽ, എസ് കെ ഫയാസ് എന്നിവർക്ക് അവസരം നൽകി.
അറുപതാം മിനിറ്റിൽ കൊച്ചിക്ക് സുവർണാവസരം. അമോസ് നൽകിയ പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ നിജോ ഗിൽബർട്ട് നഷ്ടമാക്കി. എഴുപത്തിയഞ്ചാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കാൻ ലഭിച്ച അവസരം അഫ്സലിന് മുതലാക്കാനായില്ല. തൊട്ടു പിന്നാലെ കൊച്ചി നായകൻ അറ്റ്മാനേയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യപാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ തൃശൂർ ഒരു ഗോളിന്റെ വിജയം നേടിയിരുന്നു. 5572 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.
വെള്ളിയാഴ്ച (നവംബർ 28) ഒൻപതാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, കാലിക്കറ്റ് എഫ്സിയെ നേരിടും. പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന കണ്ണൂരിന് സെമി ഫൈനൽ സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്. കാലിക്കറ്റ് നേരത്തെ തന്നെ സെമി ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.
കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് എഫ്സി സീസണിലെ അവസാന ഹോം മത്സരത്തിനായി ഇന്ന് (28-11-2025 വെള്ളിയാഴ്ച) ഇറങ്ങും. രാത്രി 7.30 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ കാലിക്കറ്റ് എഫ്സിയാണ് കണ്ണൂരിന്റെ എതിരാളി.
അവസാന മത്സരം സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടാണ് കണ്ണൂര്‍ വാരിയേഴ്സ് ഇറങ്ങുന്നത്. സ്വന്തം ആരാധകര്‍ക്കു മുമ്പില്‍ ഒരു മത്സരം പോലും കണ്ണൂരിന് ജയിക്കാന്‍ സാധിച്ചിട്ടില്ല. നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ട് തോല്‍വിയും രണ്ട് സമനിലയുമാണ് കണ്ണൂരിന്റെ ഹോം സ്റ്റേഡിയത്തിലെ സമ്പാദ്യം. സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ഫൈനലിന് യോഗ്യത നേടാന്‍ കണ്ണൂരിന് ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കേണ്ടി വരും. ഫോഴ്‌സ കൊച്ചിക്കെതിരെ ഇറങ്ങിയ ടീമില്‍ അടിമുടി മാറ്റങ്ങളുണ്ടാകാനാണ് സാധ്യത. പരിക്കാണ് ടീമിനെ അലട്ടുന്നത്. മധ്യനിരയില്‍ ടീമിന്റെ കളി നിയന്ത്രിക്കുന്ന ലവ്‌സാംബ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് പുറത്ത് പോയിരുന്നു.
അതോടൊപ്പം അസിയര്‍ ഗോമസ്, ടി ഷിജിന്‍, ഷിബിന്‍ സാദ് തുടങ്ങിയവര്‍ പരിക്ക് മാറി ടീമില്‍ തിരിച്ചത്തുമെന്ന് പ്രതീക്ഷിക്കാം. കാലിക്കറ്റിന് ഏതിരെ വിജയിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരിന് മൂന്നാം സ്ഥാനത്ത് എത്താം. സമനിലയില്‍ പിരിഞ്ഞാല്‍ നാലാമതും എത്താന്‍ സാധിക്കും. സൂപ്പര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരും കരുത്തരുമാണ് കാലിക്കറ്റ് എഫ്‌സി. സെമി ഫൈനലിന് ഇതിനകം ടീം യോഗ്യത നേടി കഴിഞ്ഞു. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍, പ്രതിരോധ താരങ്ങള്‍, മധ്യനിര താരങ്ങള്‍, അറ്റാകിംങ് താരങ്ങള്‍. കളിക്കുന്നവരും കളിക്കാനായി ബെഞ്ചിലും പുറത്തും കാത്തിരിക്കുന്നവരും ലീഗിലെ ഏറ്റവും മികച്ച താരങ്ങള്‍. ഏട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 ഗോളാണ് ടീം അടിച്ചു കൂട്ടിയത്.
അവസാന മത്സരത്തില്‍ മലപ്പുറം എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കാലിക്കറ്റിന്റെ വരവ്. അറ്റാക്കിംങില്‍ ലീഗിലെ ടോപ് സ്‌കോറര്‍ മുഹമ്മദ് അജ്‌സലും അസിസ്റ്റിലെ ഒന്നാമന്‍ പ്രശാന്തും. അജ്‌സല്‍ ആറ് ഗോള്‍ നേടിയപ്പോള്‍ പ്രശാന്ത് 3 മൂന്ന് അസിസ്റ്റും 3 ഗോളും സ്വന്തമാക്കി. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ഫെഡറിക്കോ ബോവാസോ, കൂട്ടിന് പെരേരയും. ഗോള്‍ പോസ്റ്റില്‍ കഴിഞ്ഞ സീസണിലെ മികച്ച ഗോള്‍ കീപ്പര്‍ ഹജ്മല്‍ സക്കീര്‍. നിലവില്‍ ഏറ്റവും കൂടുതല്‍ സേവ് നടത്തിയ കീപ്പറും ഹജ്മല്‍ ആണ്.
മലപ്പുറം: യുവ പരിശീലകൻ ഷരീഫ് ഖാനെ ടീമിൻറെ ടെക്നികൽ അഡ്വൈസറായി നിയമിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. കളിക്കാരനായും പരിശീലകനായും മികച്ച അനുഭവസമ്പത്തുള്ള ഷരീഫ് ഖാൻ ക്ലബ്ബിന്റെ ഫുട്ബോൾ ഘടനയെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകും. ഏഎഫ്സി എ കോച്ചിങ് ലൈസൻസ് ഉടമയായ ഇദ്ദേഹം മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. സാങ്കേതിക ഉപദേഷ്ടാവെന്ന നിലയിൽ പ്ലെയർ ഡെവലപ്മെന്റിലും പരിശീലന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും ഷെരീഫ് ഖാൻ നിർണായക പങ്ക് വഹിക്കും.
2015 മുതൽ പരിശീലകനായുള്ള യാത്ര ആരംഭിച്ച ഷെരീഫ് ഖാൻ ഗോകുലം കേരള എഫ്‌സിയുടെ പുരുഷ-വനിതാ ടീമുകളുടെയും റിസർവ്വ് ടീമിന്റെയും പരിശീലകനായിട്ടുണ്ട്. കൂടാതെ കേരള യുനൈറ്റഡ് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം, സേതു എഫ്‌സി തുടങ്ങിയ പ്രമുഖ ക്ലബുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഗോകുലം കേരളയുടെ കൂടെ 2018–19 സീസൺ ഇന്ത്യൻ വുമൺസ് ലീഗും 2020–21 സീസൺ ഐ-ലീഗും അദ്ദേഹം നേടിയിട്ടുണ്ട്.
കോഴിക്കോട്: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ടിക്കറ്റ് നേടുന്ന ആദ്യ ടീമായി കാലിക്കറ്റ് എഫ്സി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മലബാർ ഡെർബിയിൽ മലപ്പുറം എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കാലിക്കറ്റ് സെമി ഉറപ്പിച്ചത്. ജോനാഥൻ പെരേര, മുഹമ്മദ് അജ്സൽ, ഫെഡറിക്കോ ബുവാസോ എന്നിവർ കാലിക്കറ്റിനായി സ്കോർ ചെയ്തു. മലപ്പുറത്തിന്റെ ആശ്വാസ ഗോൾ എയ്തോർ അൽഡലിറിന്റെ ബൂട്ടിൽ നിന്ന്. മത്സരത്തിൽ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗത്തിന് ചുവപ്പ് കാർഡ് ലഭിച്ചു. എട്ട് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ കാലിക്കറ്റ് 17 പോയന്റുമായി ഒന്നാമതാണ്. 10 പോയന്റുള്ള മലപ്പുറം നാലാമത്.
ഒൻപതാം മിനിറ്റിൽ കോർണറിൽ നിന്നുള്ള പന്ത് ഗോളാക്കി മാറ്റാൻ മലപ്പുറം ക്യാപ്റ്റൻ ഹക്കുവും പിന്നാലെ ബദറും ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. പന്ത്രണ്ടാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് നേടി. റിട്ടേൺ ബോൾ പിടിച്ചെടുത്ത് അർജന്റീനക്കാരൻ ജോനാഥൻ പെരേര പറത്തിയ ലോങ് റേഞ്ചർ പോസ്റ്റിലേക്ക് കയറുമ്പോൾ മലപ്പുറത്തിന്റെ യുവ ഗോൾ കീപ്പർ ജസീമിന്റെ മുഴുനീള ഡൈവിന് പോലും ഗോൾ തടയാനായില്ല (1-0).
ആദ്യ പകുതിയിൽ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗം, എൽ ഫോർസി, ഇർഷാദ് എന്നിവർക്കും കാലിക്കറ്റിന്റെ ജോനാഥൻ പെരേരക്കും മഞ്ഞക്കാർഡ് ലഭിച്ചു. നാല്പതാം മിനിറ്റിൽ ആസിഫിന്റെ ഷോട്ട് മലപ്പുറം ഗോളി തടുത്തിട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മലപ്പുറം ഇഷാൻ പണ്ഡിത, എയ്തോർ അൽഡലിർ എന്നിവരെ കൊണ്ടുവന്നു. അൻപത്തിനാലാം മിനിറ്റിൽ റോഷലിനെ ഫൗൾ ചെയ്ത ഗനി അഹമ്മദ് നിഗം രണ്ടാം മഞ്ഞക്കാർഡും ചുവപ്പും വാങ്ങി കളം വിട്ടു.
അറുപതാം മിനിറ്റിൽ എൽ ഫോർസിയുടെ ഗോളുറച്ച പാസ് ഇഷാൻ പണ്ഡിത അടിച്ചത് കാലിക്കറ്റ് ഗോൾ കീപ്പർ ഹജ്മലിന്റെ കാലിലേക്കായിരുന്നു. പിന്നാലെ കാലിക്കറ്റ് ബ്രൂണോ കൂഞ്ഞ, അരുൺ കുമാർ എന്നിവർക്ക് അവസരം നൽകി. എൺപതാം മിനിറ്റിൽ മലപ്പുറം സമനില പിടിച്ചു. ഫ്രീകിക്ക് ഗോളാക്കി മാറ്റിയത് പകരക്കാരനായി എത്തിയ നായകൻ എയ്തോർ അൽഡലിർ (1-1). കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ മുഹമ്മദ് അജ്സലിന്റെ ഹെഡ്ഡർ കാലിക്കറ്റിന് വീണ്ടും ലീഡ് നൽകി (2-1). ലീഗിൽ അജ്സൽ ആറ് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്ത് തുടരുന്നു. ഇഞ്ചുറി സമയത്ത് ഫെഡറിക്കോ ബുവാസോ നേടിയ ഗോൾ കാലിക്കറ്റിന്റെ വിജയം ആധികാരികമാക്കി (3-1). 34173 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.
മഞ്ചേരിയിൽ നടന്ന ആദ്യപാദത്തിൽ മലപ്പുറവും കാലിക്കറ്റും മൂന്ന് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.
വ്യാഴാഴ്ച (നവംബർ 27) ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.
മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ മലപ്പുറം എഫ്സിയുടെ ഇടക്കാല മുഖ്യ പരിശീലകനായി ക്ലിയോഫാസ് അലക്‌സിനെ ക്ലബ് മാനേജ്മെന്റ് ചുമതലപെടുത്തി. നിലവിൽ എംഎഫ്സിയുടെ സഹ പരിശീലകൻ കൂടിയാണ് അദ്ദേഹം. ഹെഡ് കോച്ച് മിഗ്വേൽ കോറൽ ടൊറൈറയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടർന്നാണ് ക്ലബ് ക്ലിയോഫാസ് അലക്സിനെ താൽക്കാലിക മുഖ്യ പരിശീലകനായി നിയമിച്ചത്.
ആദ്യ സീസണിലും അസിസ്റ്റന്റ് കോച്ചായി മലപ്പുറത്തിനൊപ്പമുണ്ടായിരുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന് ടീമിന്റെ ഘടനയെ കുറിച്ച് വ്യക്തമായ പ്ലാനുകളുണ്ടാവും. തിരുവനന്തപുരം സ്വദേശിയായ ക്ലിയോഫസ് അലക്സ് ഐ-ലീഗ് രണ്ടാം ഡിവിഷനിൽ സാറ്റ് തിരൂരിനെ പരിശീലിപിച്ചിട്ടുണ്ട്. ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്.സിയുടെ ടെക്നികൽ ഡയറക്ടറും റിസർവ് ടീമിന്റെ മുഖ്യ പരിശീലകനും കൂടിയായിരുന്നു.
കണ്ണൂർ: ഏഴ് തുടർ തോൽവികൾക്ക് ശേഷം ഗോൾ വർഷിച്ച തകർപ്പൻ ജയവുമായി ഫോഴ്‌സ കൊച്ചി എഫ്സി. അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയുടെ എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ അവരുടെ ഗ്രൗണ്ടിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കൊച്ചിക്കാർ തകർത്തു വിട്ടത്. വിജയികൾക്കായി നിജോ ഗിൽബെർട്ട് രണ്ടും സജീഷ്, അബിത്ത് എന്നിവർ ഓരോ ഗോളുമടിച്ചു. കണ്ണൂരിന്റെ ആശ്വാസ ഗോൾ മുഹമ്മദ് സിനാന്റെ ബൂട്ടിൽ നിന്ന്. സെമി കാണാതെ നേരത്തെ തന്നെ പുറത്തായ കൊച്ചിക്ക് എട്ട് കളികളിൽ ഇന്നലെ (നവംബർ 23) നേടിയ മൂന്ന് പോയന്റ് മാത്രമാണുള്ളത്. ഇത്രയും കളികളിൽ 10 പോയന്റുള്ള കണ്ണൂർ അഞ്ചാം സ്ഥാനത്ത്. സെമി ഫൈനൽ യോഗ്യതക്ക് കണ്ണൂരിന് ശേഷിക്കുന്ന രണ്ട് കളികൾ നിർണായകമാണ്.
നാലാം മിനിറ്റിൽ ജവഹർ സ്റ്റേഡിയത്തിൽ കണ്ണൂരാണ് ആദ്യം ഗോൾ നേടിയത്. ഇടതു വിങിലൂടെ മുന്നേറി ക്യാപ്റ്റൻ അഡ്രിയാൻ സെർഡിനറോ ഉയർത്തി നൽകിയ പന്ത് എബിൻ ദാസ് പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചു. കൊച്ചി ഗോളി ജയ്മി ജോയ് തടുത്തിട്ട പന്ത് മുഹമ്മദ് സിനാൻ ഗോളാക്കി മാറ്റി (1-0). ലീഗിൽ അണ്ടർ 23 താരത്തിന്റെ മൂന്നാം ഗോൾ. പതിനഞ്ചാം മിനിറ്റിൽ പതിനാലാം നമ്പർ ജർസിയണിഞ്ഞ സജീഷ് കൊച്ചിക്ക് സമനില നൽകി. നിജോ ഗിൽബെർട്ടിന്റെ കോർണർ കിക്കിന് തലവെച്ചായിരുന്നു സജീഷിന്റെ ഗോൾ (1-1).
കളി അരമണിക്കൂർ പിന്നീടും മുൻപ് കൊച്ചിയുടെ ഡച്ച് താരം റൊണാൾഡ് വാൻ കെസൽ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് ശ്രീരാജ്. പിന്നാലെ കണ്ണൂരിന്റെ കരീം സാമ്പ് നടത്തിയ രണ്ട് ഗോൾ ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയി. മുപ്പത്തിനാലാം മിനിറ്റിൽ കൊച്ചി ലീഡെടുത്തു. പകരക്കാരൻ ശ്രീരാജ് വലതു വിങിലൂടെ മുന്നേറി നൽകിയ പാസ് അജിൻ സെറ്റ് ചെയ്തു നൽകിയപ്പോൾ നിജോ ഗിൽബെർട്ട് ഗോളിക്ക് ഒരവസരവും നൽകാതെ പന്തിനെ പോസ്റ്റിലേക്ക് യാത്രയാക്കി (1-2).
രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനകം കൊച്ചി വീണ്ടും സ്കോർ ചെയ്തു. ഗിഫ്റ്റി ഗ്രേഷ്യസ് നൽകിയ പന്തുമായി കുതിച്ച നിജോ ഗിൽബെർട്ട് രണ്ട് പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ ശേഷം കർവിങ് ഷോട്ടിലൂടെ കണ്ണൂരിന്റെ പോസ്റ്റിൽ പന്തെത്തിച്ചു (1-3). ലവ്സാംബക്ക് പകരം സയ്യിദ് നിദാലിനെ കൊണ്ടുവന്ന കണ്ണൂർ ആക്രമണങ്ങൾ ശക്തമാക്കി. അറുപത്തിമൂന്നാം മിനിറ്റിൽ കൊച്ചിയുടെ ബോക്സിന് തൊട്ടു പുറത്തു നിന്ന് കണ്ണൂരിന് ഫ്രീകിക്ക് ലഭിച്ചു. അർജന്റീനക്കാരൻ നിക്കോളാസ് എടുത്ത കിക്ക് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. പകരക്കാരനായി കളത്തിലെത്തിയ അണ്ടർ 23 താരം അബിത്ത് അറുപത്തിയാറാം മിനിറ്റിൽ സ്കോർ ചെയ്തതോടെ കൊച്ചിയുടെ ലീഡ് (1-4) ലേക്ക് ഉയർന്നു.
ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ അഡ്രിയാൻ സെർഡിനറോ നേടിയ ഏക ഗോളിന് കണ്ണൂർ കൊച്ചിയെ തോൽപ്പിച്ചിരുന്നു. മഴയെ അവഗണിച്ച് 9029 കാണികൾ മത്സരം കാണാനായി ഗ്യാലറിയിലെത്തി.
തിങ്കളാഴ്ച (നവംബർ 24) എട്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ കാലിക്കറ്റ് എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.
മലപ്പുറം എഫ്‌സിയുടെ മുഖ്യ പരിശീലകനായ മിഗ്വേൽ കോറൽ ടോറീറയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റുന്നതായി ക്ലബ് ഔദ്യോഗികമായി അറിയിക്കുന്നു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.തന്റെ കാലയളവിൽ ടീമിന് വേണ്ടി നൽകിയ എല്ലാ പരിശ്രമങ്ങൾക്കും ഊർജ്ജത്തിനും ക്ലബ് മാനേജ്മെന്റ് മിഗ്വേലിനോട് നന്ദി അറിയിച്ചു.
ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താനുള്ള മിഗ്വേലിന്റെ ശ്രമങ്ങൾ വിലമതിക്കാനാവാത്തതാണ്.കളിക്കളത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും അദ്ദേഹത്തിന്റെ ജോലിയോടുള്ള പ്രതിബദ്ധതയിലും അഭിനിവേശത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. മിഗ്വേലിന്റെ ഭാവി പരിശീലക ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.