ചരിത്രം തിരുത്താൻ കുഞ്ഞന്മാർ, ഇത് ലക്ഷദ്വീപ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്നൊക്കെ നാം പറയാറില്ലേ, അതെ ചരിത്രം അവർ വീണ്ടും വീണ്ടും രചിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ കാണികൾക്ക്‌ അത്രത്തോളം പെട്ടെന്ന് അവഗണിക്കാനാവാത്ത ഒരു പേരായി അവർ മാറാൻ അത്രത്തോളം സമയമെടുക്കുമെന്ന് കരുതാൻ വയ്യ. 77 വർഷത്തെ പാരമ്പര്യമുണ്ട് സന്തോഷ് ട്രോഫിയെന്ന ഇന്ത്യയിലെ ഒരു കാലത്തെ ഏറ്റവും മികച്ച ടൂർണമെന്റിന്. സ്വാതന്ത്രത്തിന് മുമ്പ് 1941 ൽ തുടങ്ങിയ സന്തോഷ് ട്രോഫിയിൽ കഴിഞ്ഞ വർഷമാണ് 1956 ൽ ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമായി രൂപീകൃതമായ ലക്ഷദ്വീപ് ചരിത്രത്തിലാദ്യമായി സ്വാധീനിമറിയിക്കുന്നത്.

ആദ്യ കളിയിൽ കരുത്തരായ തമിഴ്നാടിനെ വിറപ്പിച്ച ദ്വീപുകാർ മൂന്നാം മത്സരത്തിൽ തെലുങ്കാനയെ വീഴ്ത്തി ചരിത്രം രചിച്ചപ്പോൾ തരച്ച് നിന്നത് ഇന്ത്യ മൊത്തമായിരുന്നു. അതൊരു പ്രതീക്ഷയായിരുന്നു, കഴിഞ്ഞ തവണ വഴിക്ക് വച്ച് കോച്ചിനെ കണ്ടത്തിയ ദ്വീപുകാർ പക്ഷെ ഇത്തവണ ഒരുങ്ങി തന്നെയായിരുന്നു. ദീപക്ക് സാറിനെ കോച്ചായി വച്ച് വലിയൊരു സെലക്ഷൻ ക്യാമ്പ് വച്ച് ലക്ഷദ്വീപ് ടീമിനെ വാർത്തെടുത്ത് സന്തോഷ് ട്രോഫിക്കായി ഒരുങ്ങി. പക്ഷെ കാത്തിരുന്നത് 3 തവണ ചാമ്പ്യന്മാരായ മഹാരാഷ്ട്രയും, മധ്യപ്രദേശും, ദാമൻ ദിയുവും അടങ്ങിയ കടുത്ത ഗ്രൂപ്പായിരുന്നു. പക്ഷെ ടീം സെലക്ഷനിടെ വന്ന ഓഖിക്കും പോലും തോൽപ്പിക്കാനാവാത്ത ദ്വീപുകാരെ ഭയപ്പെടുത്താൻ അതൊന്നും മതിയാവുമായിരുന്നില്ല.

അതിനുദാഹരണമായിരുന്നു ഇന്ന് ലക്ഷദ്വീപ് മധ്യപ്രദേശിനെതിരെ കാഴ്ച്ച വച്ചത്. ഒരിക്കലും പരിചയമില്ലാത്ത കാലാവസ്ഥയിൽ അഹമ്മദാബാദിലെ ട്രാൻസ് സ്റ്റേഡിയത്തിൽ വലിപ്പം കൊണ്ട് പോലും പേടിപ്പിക്കാവുന്ന മധ്യപ്രദേശിനെതിരെ ദ്വീപുകാർ തങ്ങളുടെ തനത് ഫുട്ബോൾ പുറത്തെടുത്തപ്പോൾ ഞെട്ടിയത് മധ്യപ്രദേശ് മാത്രമായിരുന്നില്ല ഇന്ത്യൻ ഫുട്ബോൾ ആരാധകർ തന്നെയായിരുന്നു. ഇരു പകുതികളിലായി നേടിയ മറുപടിയില്ലാത്ത 5 ഗോളിന് ദീപക് സാറിന്റെ പിള്ളേര് മധ്യപ്രദേശിനെ കണ്ടം വഴി ഓടിച്ചു. ദ്വീപുകാർക്കായി ഷഫീഖ് ടി.ഡി ഹാട്രിക്ക് നേടിയപ്പോൾ, അണ്ടർ 21 താരം ഷഫീഖ് K രണ്ട് ഗോളുകൾ നേടി തുടക്കം ആഘോഷമാക്കി.

മത്സരത്തിനുടനീളം വ്യക്തമായ ആധിപത്യം കാണിച്ച ലക്ഷദ്വീപ് ടീം മികച്ച അക്രമഫുട്‌ബോളാണ് പുറത്തെടുത്തത്. മത്സരത്തിൽ 13 തവണ എതിർ പോസ്റ്റിലേക്ക് നിറയൊഴിച്ച അവർ ആദ്യപകുതിയിൽ 31, 39, 42 മിനിറ്റുകളിലെ ഗോളുകളിലൂടെ 3-0 ത്തിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ പരുക്കൻ കളിക്ക് മുതിർന്ന മധ്യപ്രദേശിനെതിരെ അച്ചടക്കം സൂക്ഷിച്ച ലക്ഷദ്വീപിനുള്ള സമ്മാനമായിരുന്നു രണ്ടാം പകുതിയിൽ 78, 82 മിനുറ്റുകളിൽ പിറന്ന ഗോളുകൾ. ദീപക് സാറിന് കീഴിൽ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ മികച്ച തയ്യാറെടുപ്പോടെ ഇറങ്ങിയ ടീം മികച്ച ഒത്തൊണക്കമാണ് മത്സരത്തിനുടനീളം പുലർത്തിയത്. ടീമിലെ പരിചയസമ്പന്നനായ ഷഫീഖ് ടി.ഡിയും, യുവതാരം ഷഫീഖ് കെയും മിന്നും ഫോമിലേക്കുയർന്നതാണ് ടീമിന് മെച്ചമായത്.

അടുത്ത പതിനൊന്നിന് മൂന്ന് തവണ ചാമ്പ്യന്മാരായ കരുത്തരായ മഹാരാഷ്ട്രയാണ് ലക്ഷദ്വീപിന്റെ എതിരാളികൾ. മഹാരാഷ്ട്രക്കെതിരെയും സമാനമായ പ്രകടനം പുറത്തെടുത്ത് നടോടെ സന്തോഷ് ട്രോഫിയിലേക്ക് യോഗ്യത നേടലാവും ദീപക് സാറിനും സംഘത്തിന്റേയും ലക്ഷ്യം. കഴിഞ്ഞ യൂറോയിലും, ലോകകപ്പ് യോഗ്യതയിലൂടെയും വലിപ്പം ഒന്നുമല്ലെന്ന് തെളിയിച്ച കുഞ്ഞന്മാരായ ഐസ്ലാന്റും, പ്രീമിയർ ലീഗ് നേടി ലോകത്തെ ഞെട്ടിച്ച ലെസ്റ്റർ സിറ്റിയും, ഐ ലീഗ് ചാമ്പ്യന്മാരായ വടക്ക് കിഴക്കിന്റെ സ്വന്തം ഐസ്വാളും മുമ്പിൽ നിൽക്കുമ്പോൾ 70, 000 ത്തിൽ താഴെ ആളുകളുള്ള ലക്ഷദ്വീപിനും സ്വപ്നം കാണാം, പക്ഷെ അവരങ്ങത് യാഥാർത്ഥ്യമാക്കിയാൽ ഞെട്ടരുത് കാരണം ഇത് ലക്ഷദ്വീപാണ്, ദ്വീപിനെ മൊത്തം വിഴുങ്ങാൻ വന്ന ‘ഓഖി’ ചുഴലികാറ്റിലും കുലുങ്ങാത്ത ലക്ഷദ്വീപ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial