വിവാദ പെനാൽറ്റികൾ തുണയായി, റയൽ മാഡ്രിഡിന് ജയം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

വിവാദ പെനാൽറ്റികളുടെ പിൻബലത്തിൽ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ലെവന്റെയെയാണ് റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. റയൽ മാഡ്രിഡിന്റെ രണ്ടു ഗോളുകളും പെനാൽറ്റിയിൽ നിന്നാണ് പിറന്നത്. രണ്ടു തവണയും വാർ പരിശോധിച്ചതിന് ശേഷമാണു റഫറി പെനാൽറ്റി അനുവദിച്ചത്. ബെൻസേമയും പകരക്കാരനായി ഗാരെത് ബെയ്‌ലുമാണ് റയൽ മാഡ്രിഡിന്റെ ഗോളുകൾ നേടിയത്. റയൽ മാഡ്രിഡിന്റെ രണ്ടാമത്തെ ഗോൾ വാർ പരിശോധിച്ചെങ്കിലും റീപ്ലേകളിൽ കാസെമിറോയെ ഫൗൾ ചെയ്തില്ലെന്ന് വ്യക്തമായിരുന്നു. ലെവന്റെയുടെ ആശ്വാസ ഗോൾ റോജർ മാർട്ടിയാണ് നേടിയത്.

രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് റയൽ മാഡ്രിഡ് താരം നാച്ചോ 86ആം മിനുട്ടിൽ പുറത്തുപോയതോടെ 10 പേരുമായാണ് റയൽ മാഡ്രിഡ് മത്സരം പൂർത്തിയാക്കിയത്. ലെവന്റെ താരം റോച്ചിനയെ റഫറി സബ്സ്റ്റിട്യൂട് ബെഞ്ചിൽ നിന്ന് ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തിരുന്നു. ആദ്യം മഞ്ഞ കാർഡ് കണ്ട താരം 60 മിനുട്ടിൽ പകരക്കാരുടെ ബെഞ്ചിൽ എത്തിയിരുന്നു. തുടർന്ന് 88ആം മിനുട്ടിൽ റഫറിയുടെ തീരുമാനത്തിനെതിരെ പ്രധിഷേധിച്ചതിന് താരത്തിന് റഫറി സബ്സ്റ്റിട്യൂട് ബെഞ്ചിൽ വെച്ച് രണ്ടാമത്തെ മഞ്ഞ കാർഡും ചുവപ്പു കാർഡും നൽകുകയായിരുന്നു.

ജയത്തോടെ ബാഴ്‌സലോണയുമായുള്ള പോയിന്റ് വ്യത്യാസം 9 ആയി കുറക്കാനും റയൽ മാഡ്രിഡിനായി. 57 പോയിന്റുള്ള ബാഴ്‌സലോണക്ക് 7 പോയിന്റ് പിറകിൽ 50 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.