ഇംഗ്ലീഷ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻഷിപ്പ് ടീം സ്വാൻസി സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് സിറ്റി മറികടന്നത്. 12 മത്തെ മിനിറ്റിൽ ഗോൺസാലോ ഫ്രാങ്കോയുടെ ഗോളിൽ പിറകിൽ പോയ സിറ്റി തിരിച്ചു വന്നു ജയം കാണുക ആയിരുന്നു. 39 മത്തെ മിനിറ്റിൽ അയിറ്റ് നൂറിയുടെ പാസിൽ നിന്നു ജെറമി ഡോക്കു അവർക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 77 മത്തെ മിനിറ്റിൽ ഒമർ മർമോഷും 93 മത്തെ മിനിറ്റിൽ റയാൻ ചെർക്കിയും സിറ്റിക്ക് വിജയഗോളുകൾ സമ്മാനിക്കുക ആയിരുന്നു.

അതേസമയം 7 ഗോൾ ത്രില്ലറിൽ വോൾവ്സിനെ 4-3 നു തോൽപ്പിച്ച ചെൽസിയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആദ്യ പകുതിയിൽ ആന്ദ്ര സാന്റോസ്, ടൈറിക് ജോർജ്, എസ്റ്റെവോ എന്നിവരിലൂടെ ചെൽസി മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തി. എന്നാൽ രണ്ടാം പകുതിയിൽ വോൾവ്സ് ടോലു, ഡേവിഡ് വോൾഫെ എന്നിവരിലൂടെ രണ്ടു ഗോളുകൾ മടക്കി. 86 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു ലിയാം ഡിലാപ്പ് പുറത്ത് പോയതോടെ ചെൽസി 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നാൽ 89 മത്തെ മിനിറ്റിൽ ഗോൾ നേടിയ ജെയ്മി ഗിറ്റൻസ് ഏതാണ്ട് ചെൽസി ജയം ഉറപ്പിച്ചു. 91 മത്തെ മിനിറ്റിൽ വോൾവ്സ് ഡേവിഡിലൂടെ ഒരു ഗോൾ കൂടി മടക്കിയെങ്കിലും അത് പരാജയം ഒഴിവാക്കാൻ മതി ആയിരുന്നില്ല.














