സയ്യദ് മുഷ്താഖ് അലി മാത്രമല്ല, ഇറാനിയും രഞ്ജിയും വിജയിക്കണമെന്നാണ് ലക്ഷ്യം – ശ്രീശാന്ത്

Sports Correspondent

കേരളത്തിന് വേണ്ടി സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങി വരവിന് ഒരുങ്ങുകയാണ് വിവാദ താരം ശ്രീശാന്ത്. സയ്യദ് മുഷ്താഖ് അലി ട്രോഫി വിജയിച്ച് അത് തനിക്കുള്ള മടങ്ങി വരവ് സമ്മാനമായി നല്‍കുവാനാണ് ആഗ്രഹമെന്നാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണും കോച്ച് ടിനു യോഹന്നാനും തന്നോട് പറഞ്ഞതെന്ന് ശ്രീശാന്ത് പറഞ്ഞു.

എന്നാല്‍ താന്‍ ലക്ഷ്ം വയ്ക്കുന്നത് മുഷ്താഖ് അലി ട്രോഫി മാത്രം ജയിക്കുന്നതല്ലെന്നും തനിക്ക് ഇറാനി ട്രോഫിയും രഞ്ജി ട്രോഫിയും വിജയിക്കണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത് വ്യക്തമാക്കി. താന്‍ മികവ് പുലര്‍ത്തിയാല്‍ തനിക്ക് ഇനിയും അവസരം ലഭിയ്ക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.

താന്‍ ഈ സീസണ്‍ മാത്രമല്ല അടുത്ത മൂന്ന് സീസണുകളിലെ മികവാര്‍ന്ന പ്രകടനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അത് വഴി 2023 ലോകകപ്പ് ടീമില്‍ ഇടം നേടി കപ്പ് നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു. എന്നാല്‍ 37 വയസ്സുള്ള താരത്തിന് ദേശീയ ടീമില്‍ ഇനി സ്ഥാനമുണ്ടോ എന്നത് സംശയത്തില്‍ ആണ്.