ഇബ്രയുടെ ഇരട്ടഗോളുകൾക്കും എ.സി മിലാനെ രക്ഷിക്കാൻ ആയില്ല,7 ഗോൾ പിറന്ന ആവേശപ്പോരാട്ടം ജയിച്ചു ഫിയരന്റീന

Wasim Akram

ഇറ്റാലിയൻ സീരി എയിൽ എ.സി മിലാനെ വീഴ്ത്തി ഫിയരന്റീന. ആവേശകരമായ മത്സരത്തിൽ മൂന്നിന് എതിരെ നാലു ഗോളുകൾക്ക് ആണ് ഫിയരന്റീന ജയം കണ്ടത്. മിലാനു ആയി ഇരട്ടഗോളുകളും ആയി സാൾട്ടൻ ഇബ്രമോവിച്ച് തിളങ്ങിയെങ്കിൽ സീസണിലെ 14 മത്സരത്തിൽ 15 ഗോൾ നേടിയ തുസാൻ വ്ലഹോവിച്ചും മത്സരത്തിൽ ഇരട്ടഗോളുകൾ നേടി. മത്സരം ജയിച്ചു ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് നാപ്പോളിയെ മറികടന്നു കയറാനുള്ള മിലാന്റെ ശ്രമം ആണ് ഫിയരന്റീന തകർത്തത്. ലീഗിൽ സീസണിലെ മിലാന്റെ ആദ്യ പരാജയം ആണ് ഇത്. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വച്ചതും ആക്രമണം നടത്തിയതും മിലാൻ ആയിരുന്നു എങ്കിലും കൂടുതൽ മൂർച്ചയേറിയ ആക്രമണം ഫിയരന്റീന ആണ് നടത്തിയത്.20211121 030757

ആദ്യ പകുതിയിൽ 15 മിനിറ്റിൽ ജോസഫ് ഡങ്കനിലൂടെ ഫിയരന്റീന മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് ആദ്യ പകുതിക്ക് തൊട്ടു മുമ്പ് വ്ലഹോവിച്ചിന്റെ പാസിൽ നിന്നു റിക്കാർഡോ ഫിയരന്റീനക്ക് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ ഡങ്കന്റെ പാസിൽ തന്റെ ആദ്യ ഗോൾ നേടിയ വ്ലഹോവിച്ച് ഫിയരന്റീനക്ക് മൂന്നു ഗോൾ ലീഡ് സമ്മാനിച്ചു. എന്നാൽ ഒരൊറ്റ മിനിറ്റിനു ശേഷം ഒരു ഗോൾ തിരിച്ചടിച്ച ഇബ്രമോവിച്ച് ആറു മിനിറ്റിനു ശേഷം രണ്ടാം ഗോളും തിരിച്ചു അടിച്ചു. തുടർന്ന് മിലാൻ തിരിച്ചു വരവ് ഉണ്ടാവും എന്ന തോന്നൽ ഉണ്ടായി എങ്കിലും 85 മത്തെ മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളും ഫിയരന്റീനയുടെ നാലാം ഗോളും നേടിയ വ്ലഹോവിച്ച് ഈ പ്രതീക്ഷ അവസാനിപ്പിച്ചു. 96 മത്തെ മിനിറ്റിൽ ലോറൻസോ സെൽഫ് ഗോൾ വഴങ്ങിയെങ്കിലും ജയത്തിൽ കടിച്ചു തൂങ്ങാൻ ഫിയരന്റീനക്ക് ആയി. ജയത്തോടെ അവർ ലീഗിൽ യുവന്റസിന് മുകളിൽ ആറാം സ്ഥാനത്തേക്ക് കയറി. അതേസമയം മിലാൻ ലീഗിൽ ഒന്നാമത് എത്താനുള്ള സുവർണ അവസരം ആണ് നഷ്ടമാക്കിയത്.