നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ സ്വീഡിഷ് വിംഗർ ആന്റണി എലാംഗയെ സ്വന്തമാക്കാനുള്ള 45 ദശലക്ഷം പൗണ്ടിന്റെ വാഗ്ദാനം ന്യൂകാസിൽ യുണൈറ്റഡ് സമർപ്പിച്ചു. എന്നാൽ, ഈ വാഗ്ദാനം ഫോറസ്റ്റ് തള്ളിക്കളഞ്ഞതായി ‘ദി അത്‌ലറ്റിക്’ റിപ്പോർട്ട് ചെയ്യുന്നു. കളിക്കാരനെ വിൽക്കാൻ ഉദ്ദേശ്യമില്ലെന്ന തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് അറിയിച്ചുകൊണ്ട് ഫോറസ്റ്റ് ഒരു ചർച്ചക്ക് പോലും തയ്യാറായില്ല.

23 വയസ്സുകാരനായ എലാംഗ, 2024-25 പ്രീമിയർ ലീഗ് സീസണിൽ ഫോറസ്റ്റിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 38 മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളും 11 അസിസ്റ്റുകളും നേടി അദ്ദേഹം ടീമിനെ ഏഴാം സ്ഥാനത്തെത്താനും യുവേഫ കോൺഫറൻസ് ലീഗിന് യോഗ്യത നേടാനും സഹായിച്ചു.
ഒരു വലത് വിംഗറെ ടീമിലെത്തിക്കാൻ ന്യൂകാസിൽ അതീവ താല്പര്യം കാണിക്കുന്നുണ്ട്. അവരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒരാളാണ് എലാംഗ. എന്നാൽ, ഈ നീക്കം തുടരണോ അതോ മറ്റ് സാധ്യതകൾ തേടണോ എന്ന് ന്യൂകാസിൽ ഇപ്പോൾ ആലോചിക്കുകയാണ്.
അന്റോയിൻ സെമെൻയോ (ബോൺമൗത്ത്), മുഹമ്മദ് കുടുസ് (വെസ്റ്റ് ഹാം) എന്നിവരും ചർച്ചയിലുള്ള മറ്റ് ഓപ്ഷനുകളാണ്.
2023 ജൂലൈയിൽ 15 ദശലക്ഷം പൗണ്ടിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഫോറസ്റ്റിൽ ചേർന്ന എലാംഗ, ക്ലബ്ബിനായി 83 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്. സ്വീഡിഷ് ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായ അദ്ദേഹം, 21 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും നേടിയിട്ടുണ്ട്.