നോകൗട്ട് നാണക്കേട് മാറ്റാൻ ഇംഗ്ലണ്ട് ഇന്ന് കൊളംബിയക്കെതിരെ
റഷ്യൻ ലോകകപ്പിലെ അവസാന പ്രീ ക്വാർട്ടർ മത്സരത്തിൽ ലാറ്റിൻ അമേരിക്കൻ ശക്തികളായ കൊളംബിയ ഇംഗ്ലണ്ടിനെ നേരിടും. 2006ന് ശേഷം ആദ്യമായി ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാനാവും ഇംഗ്ലണ്ട് ഇന്നിറങ്ങുക. അതെ സമയം കഴിഞ്ഞ ലോകകപ്പിലെ പ്രകടനം ആവർത്തിക്കാൻ ഉറച്ചു തന്നെയാണ് കൊളംബിയ ഇന്നിറങ്ങുക.
ഇതുവരെ കൊളംബിയക്ക് ഇംഗ്ലണ്ടിനെ തോൽപ്പിക്കാനായിട്ടില്ല എന്ന മുൻതൂക്കവുമായിട്ടാവും ഇംഗ്ലണ്ട് ഇന്നിറങ്ങുക. ബെൽജിയത്തിനെതിരെ അവസാന മത്സരത്തിൽ തോറ്റെങ്കിലും ഫൈനൽ വരെ കടുത്ത എതിരാളികളെ ലഭിക്കില്ലെന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകും. മികച്ച ഫോമിലുള്ള ഹാരി കെയ്‌നിലാണ് ഇംഗ്ലണ്ടിന്റെ ഗോൾ പ്രതീക്ഷകൾ. പരിക്ക് മാറി ഡെലെ അലി തിരിച്ചെത്തുന്നതും ഇംഗ്ലണ്ടിന്റെ മധ്യ നിരക്ക് പുതിയ ഊർജം ലഭിക്കും.
അതെ സമയം കഴിഞ്ഞ ലോകകപ്പിൽ കൊളംബിയയുടെ സൂപ്പർ സ്റ്റാർ ആയിരുന്ന ഹാമെസ് റോഡ്രിഗസിന്റെ പരിക്കാണ് പെക്കർമാനെ വലക്കുന്നത്. സെനഗലിനെതിരായ മത്സരത്തിലാണ് താരം പരിക്കേറ്റ പുറത്തുപോയത്. മത്സരത്തിൽ സെനഗലിനെ മറികടന്ന കൊളംബിയ ഗ്രൂപ്പിൽ ഒന്നാംസ്വന്തമാക്കിയിരുന്നു. നേരത്തെ ഇരു ടീമുകളും 5 തവണ ഏറ്റുമുട്ടിയപ്പോഴും ജയിക്കാനായില്ല എന്ന ചരിത്രം മറികടന്ന് വേണം കൊളംബിയക്ക് ക്വാർട്ടറിലെത്താൻ.
ഇന്ന് നടക്കുന്ന സ്വീഡൻ – സ്വിറ്റസർലാൻഡ് മത്സരത്തിലെ വിജയികളെയാവും ഈ മത്സരത്തിലെ വിജയികൾ ക്വാർട്ടർ ഫൈനലിൽ നേരിടുക. പ്രമുഖർ എല്ലാം നേരത്തെ പുറത്തായ ലോകകപ്പിൽ കപ്പ് നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ബ്രസീലിനെയും ഫ്രാൻസിനെയും ഫൈനലിൽ അല്ലാതെ എതിരിടേണ്ടത് ഇല്ല എന്നതും ഇരു ടീമുകൾക്കും പ്രതീക്ഷ നൽകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
