ഓസ്ട്രേലിയയെ ഞെട്ടിച്ച് ശ്രീലങ്ക, 26 റൺസ് വിജയം

Sports Correspondent

Srilankaaustralia
Download the Fanport app now!
Appstore Badge
Google Play Badge 1

43 ഓവറിൽ 216 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയെ 37.1 ഓവറിൽ 189 റൺസിന് എറിഞ്ഞൊതുക്കി 26 റൺസിന്റെ തകര്‍പ്പന്‍ വിജയത്തോടെ രണ്ടാം ഏകദിനം സ്വന്തമാക്കി ശ്രീലങ്ക. വിജയത്തോടെ ശ്രീലങ്ക പരമ്പരയിൽ ഒപ്പമെത്തി.

ഒരു ഘട്ടത്തിൽ 170/5 എന്ന നിലയിൽ വിജയത്തിലേക്ക് ഓസ്ട്രേലിയ അനായാസം നീങ്ങുമെന്ന സാഹചര്യത്തിൽ നിന്നാണ് ശ്രീലങ്ക മത്സരത്തിൽ പിടിമുറുക്കിയത്. 3 വിക്കറ്റ് നേടിയ ചമിക കരുണാരത്നേയ്ക്ക് പിന്തുണയുമായി 2 വിക്കറ്റ് നേടി ദുഷ്മന്ത ചമീര, ധനന്‍ജയ ഡി സിൽവ, ദുനിത് വെല്ലാലാഗേ എന്നിവരും ആതിഥേയര്‍ക്കായി ബൗളിംഗിൽ തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47.4 ഓവറിൽ 220/9 എന്ന സ്കോര്‍ നേടിയെങ്കിലും മഴ കളി തടസ്സപ്പെടുത്തിയതോടെ ലക്ഷ്യം 43 ഓവറിൽ 216 റൺസായി പുനഃക്രമീകരിക്കുകയായിരുന്നു.

ഡേവിഡ് വാര്‍ണര്‍(37), സ്റ്റീവന്‍ സ്മിത്ത്(28) എന്നിവരുടെ ബാറ്റിംഗ് മാത്രമാണ് ഓസ്ട്രേലിയന്‍ നിരയിൽ ശ്രദ്ധേയമായത്. 132/5 എന്ന നിലയിൽ നിന്ന് മാക്സ്വെൽ – അലക്സ് കാറെ കൂട്ടുകെട്ട് 38 റൺസ് നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചുവെങ്കിലും പൊടുന്നനെ ടീം തകരുകയായിരുന്നു.

മാക്സ്വെൽ 30 റൺസുമായി പൊരുതി നോക്കിയെങ്കിലും ചമിക കരുണാരത്നേ താരത്തെ പുറത്താക്കിയതോടെ ഓസ്ട്രേലിയ തകരുകയായിരുന്നു. 170/5 എന്ന നിലയിൽ നിന്ന് 181/8 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീഴുകയായിരുന്നു.

കുശൽ മെന്‍ഡിസ്(36) ,ധനന്‍ജയ ഡി സിൽവ(34), ദസുന്‍ ഷനക(34) എന്നിവരാണ് ശ്രീലങ്കന്‍ നിരയിൽ റൺസ് കണ്ടെത്തിയവര്‍. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാലും മാത്യു കുഹനേമാന്‍, മാക്സ്വെൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.