പാകിസ്ഥാനെക്കാൾ സുരക്ഷ ഭീഷണി നിലവിൽ ഇന്ത്യയിലാണെന്ന് പി.സി.ബി മേധാവി
നിലവിൽ പാകിസ്ഥാനിൽ നിലനിൽക്കുന്നതിനേക്കാൾ സുരക്ഷാ ഭീഷണി ഇന്ത്യയിൽ ഉണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി ഇഹ്‌സാൻ മാനി. 10 വർഷത്തിന് ശേഷം പാകിസ്താനിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചുവന്നതിന് പിന്നാലെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് മേധാവിയുടെ പ്രതികരണം.
പാകിസ്ഥാൻ സുരക്ഷിതമാണെന്ന് തങ്ങൾ തെളിയിച്ചെന്നും ആരെങ്കിലും പാകിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ പാകിസ്ഥാൻ സുരക്ഷിതമല്ലെന്ന് അവർ തെളിയിക്കണമെന്നും പി.സി.ബി മേധാവി പറഞ്ഞു. നിലവിൽ ഇന്ത്യയാണ് പാകിസ്ഥാനെക്കാൾ സുരക്ഷാ ഭീഷണിയുള്ള സ്ഥലമെന്നും ഇഹ്‌സാൻ മാനി പറഞ്ഞു. ശ്രീലങ്കക്കെതിരായ പരമ്പര പാകിസ്ഥാനിൽ ക്രിക്കറ്റിന്റെ പുനരുജ്ജീവനത്തിനുള്ള ഒരു വഴിത്തിരിവാണെന്നും പി.സി.ബി മേധാവി കൂട്ടിച്ചേർത്തു.
2009ൽ ശ്രീലങ്കൻ ടീമിനെതിരെ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം പാകിസ്ഥാനിലേക്ക് പ്രമുഖ ടീമുകൾ ഒന്നും പര്യടനം നടത്തിയിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസമാണ് ശ്രീലങ്ക 10 വർഷത്തിന് ശേഷം ആദ്യമായി പാകിസ്ഥാനിൽ പര്യടനം നടത്തിയത്. പരമ്പരയിൽ രണ്ടാമത്തെ മത്സരം 263 റൺസിന് ജയിച്ച് പാകിസ്ഥാൻ 1-0ന് പരമ്പര സ്വന്തമാക്കിയിരുന്നു.