മില്ലറും ബ്രെവിസും സ്റ്റബ്സും തകര്‍ത്താടി, ദക്ഷിണാഫ്രിക്കയ്ക്ക് 187 റൺസ്

ഐസിസി ടി20 സൂപ്പര്‍ 8 മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 187 റൺസ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ഈ സ്കോര്‍ നേടിയത്. ഒരു ഘട്ടത്തിൽ ജസ്പ്രീത് ബുംറയുടെയും അര്‍ഷ്ദീപ് സിംഗിന്റെയും തീപാറും ബൗളിംഗിന് മുന്നിൽ പിടിച്ച് നിൽക്കാനാതെ 20/3 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലര്‍ – ഡെവാള്‍ഡ് ബ്രെവിസ് കൂട്ടുകെട്ടാണ് അതിശക്തമായ നിലയിലേക്ക് എത്തിച്ചത്. അവസാന ഓവറുകളിൽ സ്റ്റബ്സും മികവ് കാട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 187/7 എന്ന സ്കോര്‍ നേടി.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായപ്പോള്‍ ആറോവര്‍ പിന്നിടുമ്പോള്‍ 41 റൺസാണ് ബാറ്റിംഗ് ടീം നേടിയത്. പിന്നീട് ഡേവിഡ് മില്ലറും ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 84 റൺസാണ് ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

20/3 എന്ന നിലയിൽ നിന്ന് ദക്ഷിണാഫ്രിക്ക അതിശക്തമായ സ്കോറിലേക്ക് നാലാം വിക്കറ്റ് കൂട്ടുകെട്ട് എത്തിയ്ക്കുകയായിരുന്നു. 50 പന്തിൽ 97 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ ശിവം ദുബേ ആണ് തകര്‍ത്തത്. 29 പന്തിൽ 45 റൺസ് നേടിയ ഡെവാള്‍ഡ് ബ്രെവിസിനെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
ബ്രെവിസ് പുറത്തായ ശേഷം മില്ലര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 35 പന്തിൽ 63 റൺസ് നേടിയ മില്ലറുടെ വിക്കറ്റ് വരുൺ ചക്രവര്‍ത്തിയാണ് നേടിയത്. ട്രിസ്റ്റന്‍ സ്റ്റബ്സ് അവസാന ഓവറുകളിൽ ആഞ്ഞടിച്ചപ്പോള്‍ താരം 24 പന്തിൽ നിന്ന് 44 റൺസ് നേടി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 3 വിക്കറ്റ് നേടി.