ഡല്‍ഹി ടോപ് ഓര്‍ഡറിന്റെ നടുവൊടിച്ച് ജയ്ദേവ് ഉനഡ്കട്, പൊരുതി നിന്നത് ഋഷഭ് പന്ത് മാത്രം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ബാറ്റിംഗ് തകര്‍ച്ച. കഴിഞ്ഞ മത്സരത്തിലെ ഹീറോകളായി പൃഥ്വി ഷായെയും ശിഖര്‍ ധവാനെയും വീഴ്ത്തിയ ജയ്ദേവ് ഉനഡ്കട് പവര്‍പ്ലേയ്ക്കുള്ളില്‍ അജിങ്ക്യ രഹാനെയെയും വീഴ്ത്തിയപ്പോള്‍ 36/3 എന്ന നിലയിലേക്ക് ഡല്‍ഹി വീണു. തൊട്ടടുത്ത ഓവറില്‍ മുസ്തഫിസുര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും പുറത്താക്കിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 37/4 എന്ന സ്ഥിതിയില്‍ പരുങ്ങലിലായി.

പിന്നീട് ഋഷഭ് പന്തും ലളിത് യാദവും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 51 റണ്‍സ് നേടിയെങ്കിലും മികച്ചൊരു ഫീല്‍ഡിംഗിലൂടെ റിയാന്‍ പരാഗ് പന്തിനെ റണ്ണൗട്ടാക്കുകയായിരുന്നു. 32 പന്തില്‍ 51 റണ്‍സാണ് പന്ത് നേടിയത്.

Rishabhpant

അധികം വൈകാതെ 20 റണ്‍സ് നേടിയ ലളിത് യാദവിന്റെ വിക്കറ്റ് ക്രിസ് മോറിസ് വീഴ്ത്തുകയായിരുന്നു. മികച്ച ക്യാച്ച് പൂര്‍ത്തിയാക്കിയ രാഹുല്‍ തെവാത്തിയ ആണ് മോറിസിന് ഈ വിക്കറ്റ് സാധ്യമാക്കിയത്. ആറാം വിക്കറ്റ് വീഴുമ്പോള്‍ 14.5 ഓവറില്‍ 100/6 എന്ന നിലയിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്.

Mustafiurrajasthan

പിന്നീട് ഇംഗ്ലണ്ട് താരങ്ങളായ ടോം കറനും ക്രിസ് വോക്സും ഏഴാം വിക്കറ്റില്‍ നേടിയ 28 റണ്‍സാണ് അവസാന ഓവറുകളില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സിലേക്ക് എത്തുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ സഹായിച്ചത്. ടോം കറനെ(17) വീഴ്ത്തി മുസ്തഫിസുര്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

മത്സരത്തില്‍ ഉനഡ്കട് മൂന്നും മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും വിക്കറ്റാണ് രാജസ്ഥാന് വേണ്ടി നേടിയത്. ക്രിസ് വോക്സ് 15 റണ്‍സും കാഗിസോ റബാഡ 4 പന്തില്‍ 9 റണ്‍സും നേടി പുറത്താകാതെ നിന്നു.