ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 471 റൺസിന് ഓൾഔട്ടായി. രണ്ടാം ദിവസത്തെ രണ്ടാം സെഷനിൽ ആണ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചത്. അവസാന 7 വിക്കറ്റുകൾ വെറും 41 റൺസിനാണ് ഇന്ത്യക്ക് നഷ്ടമായത്.

ഇന്ത്യയുടെ കൂറ്റൻ സ്കോറിന് പിന്നിൽ പ്രധാന ശിൽപികളായത് ശുഭ്മാൻ ഗില്ലും (147) ഋഷഭ് പന്തുമാണ് (134). ഇരുവരും ചേർന്ന് 209 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി ശക്തമായ അടിത്തറ പാകി. ഗില്ലിന്റെ മികച്ച ഇന്നിംഗ്സിൽ 19 ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെട്ടു. പന്ത് തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിൽ സെഞ്ച്വറി നേടി, 12 ഫോറുകളും 6 സിക്സറുകളും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.
നേരത്തെ, യശസ്വി ജയ്സ്വാൾ 101 റൺസ് നേടിയിരുന്നു, ഇതോടെ ഇന്ത്യൻ ഇന്നിംഗ്സിൽ മൂന്ന് സെഞ്ച്വറികളായി.
ടോപ് ഫൈവ് ബാറ്റ്സ്മാൻമാർ പുറത്തായതിന് ശേഷം ഇന്ത്യൻ മധ്യനിരയും വാലറ്റവും കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല. കരുൺ നായർ, ഷാർദുൽ താക്കൂർ, ജഡേജ എന്നിവർ നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സും ജോഷ് ടോംഗും മികച്ച പ്രകടനം കാഴ്ചവെച്ചു, ഇരുവരും നാല് വിക്കറ്റ് വീതം നേടി. ശുഭ്മാൻ ഗില്ലിന്റെ നിർണായക വിക്കറ്റ് ഷോയിബ് ബഷീർ നേടിയെങ്കിലും അദ്ദേഹം റൺസ് വഴങ്ങി.