ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നിന്ന് ജോഷ് ഹേസൽവുഡ് പുറത്ത്

സിഡ്‌നി: ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. മുൻനിര പേസ് ബൗളർ ജോഷ് ഹേസൽവുഡിന് ഹാംസ്ട്രിങ് പരിക്കേറ്റതിനെ തുടർന്ന് പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായി. ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയക്കെതിരെ കളിക്കുന്നതിനിടെ ഹാംസ്ട്രിങ്ങിന് മുറുക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഹേസൽവുഡ് കളം വിട്ടത്.

ആദ്യ സ്കാനുകളിൽ പേശീവലിവിന്റെ ലക്ഷണങ്ങൾ കണ്ടില്ലെങ്കിലും, തുടർന്ന് നടത്തിയ പരിശോധനയിൽ ഹാംസ്ട്രിങ് വലിച്ചിൽ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന് പെർത്തിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടി വന്നു.
കമ്മിൻസിനും ആബട്ടിനും പിന്നാലെ ഹേസൽവുഡിന് കൂടി പരിക്കേറ്റത് ഓസ്‌ട്രേലിയൻ ടീമിന് വലിയ ആശങ്ക നൽകുന്നു. നടുവേദന കാരണം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആദ്യ ടെസ്റ്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു. കൂടാതെ ഷോൺ ആബട്ടിനും ഹാംസ്ട്രിങ് പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ക്വീൻസ്‌ലൻഡ് പേസർ മൈക്കിൾ നെസറിനെ ടീമിൽ ഉൾപ്പെടുത്തി. ബ്രെണ്ടൻ ഡോഗെറ്റിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കാം. ഇതോടെ പേസ് ആക്രമണത്തിന് നേതൃത്വം നൽകാനുള്ള ഭാരം മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട് എന്നിവരിലായി.
295 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുള്ള ഹേസൽവുഡ് പരിക്കിന് മുൻപ് മികച്ച ഫോമിലായിരുന്നു. അടുത്തിടെ ഇന്ത്യയ്‌ക്കെതിരായ വൈറ്റ്-ബോൾ മത്സരങ്ങളിൽ അദ്ദേഹം നന്നായി പന്തെറിഞ്ഞിരുന്നു.