കോവിഡ് കാലത്ത് മാനസിക ആരോഗ്യവും പ്രധാനം, അടച്ചിട്ട മുറിയില്‍ വളരെ കാലം കഴിയുന്നത് മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കോവിഡ് കാലത്ത് ശാരീരിക ആരോഗ്യത്തോടൊപ്പം തന്നെ മാനസിക ആരോഗ്യത്തെയും അതീവ ശ്രദ്ധയോട് കൂടി ഗൗനിക്കേണ്ട കാര്യമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ഏകദിന നായകന്‍ ആരോണ്‍ ഫിഞ്ച്. പര്യടനങ്ങളില്‍ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും ഹോട്ടല്‍ മുറികളിലും മറ്റും കഴിയേണ്ട ഒരു സാഹര്യമാണ് വരുന്നത്. ഇനിയങ്ങോട്ട് വലിയ ടൂറുകളില്‍ ഇത്തരത്തില്‍ അടച്ചിട്ട മുറിയില്‍ തന്നെ കഴിയേണ്ടി വരുന്നത് മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുവാനുള്ള സാധ്യതയുണ്ടെന്നും ഫിഞ്ച് വ്യക്തമാക്കി.

ബയോ ബബിളില്‍ തന്നെ താരങ്ങള്‍ കഴിയുന്നത് എങ്ങനെ അവരെ ബാധിക്കുമെന്നതില്‍ തനിക്ക് ഇപ്പോള്‍ വലിയ വ്യക്തതയില്ലെങ്കിലുൺ ഇത്തരം സാഹചര്യത്തെ തരണം ചെയ്യുവാന്‍ വേണ്ടതെല്ലാം ബോര്‍ഡ് കൈക്കൊള്ളുമെന്നാണ് താന്‍ കരുതുന്നതെന്ന് ഓസ്ട്രേലിയന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് നായകന്‍ വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ ബോര്‍ഡ് നിയമിച്ച സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് മൈക്കല്‍ ലോയഡ് താരങ്ങളുമായി വണ്‍ ഓണ്‍ വണ്‍ സെഷനില്‍ ഏര്‍പ്പെടുന്ന ആളാണ്. എല്ലാ ടൂറുകളിലും തങ്ങളോടൊപ്പം യാത്ര ചെയ്ത് താരങ്ങളുടെ മാനസിക ആരോഗ്യത്തിന് വേണ്ട സഹായങ്ങള്‍ ഒരുക്കുന്ന വ്യക്തിയാണ് മൈക്കല്‍ എന്നും ഫിഞ്ച് പറഞ്ഞു.

ഇത് കൂടാതെ താരങ്ങളാരും കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ട ഒരു സാഹചര്യം കൂടിയുണ്ടെന്നും അല്പം അശ്രദ്ധ വലിയ വിപത്തിലേക്ക് നയിച്ചേക്കാമെന്നും ഫിഞ്ച് പറഞ്ഞു. നേരത്തെ ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറും പാക്കിസ്ഥാന്റെ മുഹമ്മദ് ഹഫീസും ഇത്തരത്തില്‍ പ്രൊട്ടോക്കോള്‍ ലംഘനം നടത്തിയിരുന്നു.