ഏഷ്യൻ അണ്ടർ 17 ബാഡ്മിന്റൺ ഫൈനലിൽ ഓൾ-ഇന്ത്യൻ പോരാട്ടം; തൻവി പത്രിയും ഷൈന മണിമുത്തുവും കലാശപ്പോരിൽ

ഏഷ്യൻ അണ്ടർ 17 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ സിംഗിൾസിൽ ഇന്ത്യ സ്വർണ്ണവും വെള്ളിയും ഉറപ്പിച്ചു. സെമി ഫൈനൽ പോരാട്ടങ്ങളിൽ മികച്ച ജയം സ്വന്തമാക്കി ഇന്ത്യൻ താരങ്ങളായ തൻവി പത്രിയും ഷൈന മണിമുത്തുവും ഫൈനലിലേക്ക് കുതിച്ചെത്തിയതോടെയാണ് കലാശപ്പോരാട്ടം ഓൾ-ഇന്ത്യൻ ഫൈനലായി മാറിയത്.
ആവേശം നിറഞ്ഞ ആദ്യ സെമി ഫൈനലിൽ ചൈനയുടെ യു യിംഗ് ഗുയിയെ തോൽപ്പിച്ചാണ് തൻവി പത്രി ഫൈനൽ ടിക്കറ്റ് എടുത്തത്. ആദ്യ സെറ്റ് 15-9 ന് നേടിയ തൻവി രണ്ടാം സെറ്റ് 11-15 ന് വഴങ്ങി. നിർണ്ണായകമായ മൂന്നാം സെറ്റിൽ 6-10 ന് പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയ തൻവി 15-11 ന് സെറ്റും മത്സരവും സ്വന്തമാക്കി.
മറ്റൊരു സെമി ഫൈനലിൽ ജപ്പാന്റെ അനൊൻ ഒകിമോട്ടോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഷൈന മണിമുത്തു ഫൈനലിൽ കടന്നത്. 15-13, 15-11 എന്ന സ്കോറിനായിരുന്നു ഷൈനയുടെ ജയം. ഇതോടെ കിരീടപ്പോരാട്ടത്തിൽ രണ്ട് ഇന്ത്യൻ യുവതാരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചയ്ക്കാണ് ബാഡ്മിന്റൺ ലോകം സാക്ഷ്യം വഹിക്കുക.