സ്മൃതിയുടെ തകര്‍പ്പന്‍ അതിവേഗ ശതകം, പക്ഷേ 43 റൺസ് തോൽവിയേറ്റുവാങ്ങി ഇന്ത്യ

സ്മൃതി മന്ഥാന നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ ഓസ്ട്രേലിയയുടെ 413 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 369 റൺസ് നേടിയെങ്കിലും 43 റൺസിന്റെ തോൽവി ടീം ഏറ്റുവാങ്ങി. 47 ഓവറിൽ ഇന്ത്യ ഓള്‍ഔട്ട് ആയപ്പോള്‍ സ്മൃതി മന്ഥാന 63 പന്തിൽ നിന്ന് 125 റൺസ് നേടി ഇന്ത്യന്‍ നിരയിൽ കസറി. ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ ശതകമാണ് ഇന്ന് സ്മൃതി സ്വന്തമാക്കിയത്. വനിത ഏകദിനത്തിലെ രണ്ടാമത്തെ വേഗതയേറിയ ശതകമാണ് ഇത്.

സ്മൃതിയ്ക്കൊപ്പം ദീപ്തി ശര്‍മ്മ 58 പന്തിൽ 72 റൺസും ഹര്‍മ്മന്‍പ്രീത് കൗര്‍ 35 പന്തിൽ 52 റൺസും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും വലിയ സ്കോര്‍ നേടാനാകാതെ പോയപ്പോള്‍ ഇന്ത്യ 47 ഓവറിൽ 369 റൺസിന് ഓള്‍ഔട്ട് ആയി.

സ്നേഹ് റാണ് 35 റൺസ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്കായി കിം ഗാര്‍ത് മൂന്നും മെഗാന്‍ ഷൂട്ട് 2 വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ ബെത്ത് മൂണി (138), ജോര്‍ജ്ജിയ വോള്‍ (81), എലീസ് പെറി (68) എന്നിവരുടെ ബാറ്റിംഗ് മികവാണ് 412 റൺസിലേക്ക് എത്തിച്ചത്.

ഇന്ത്യയ്ക്കെതിരെ റണ്ണടിച്ച് കൂട്ടി ഓസ്ട്രേലിയ, ബെത്ത് മൂണിയ്ക്ക് ശതകം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനത്തിൽ 412 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയന്‍ വനിതകള്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ബെത്ത് മൂണിയുടെ ശതകത്തിന്റെ ബലത്തിൽ ഈ സ്കോര്‍ നേടിയപ്പോള്‍ 47.5 ഓവറിൽ ടീം ഓള്‍ഔട്ട് ആയി.

മൂണി 75 പന്തിൽ 138 റൺസ് നേടിയപ്പോള്‍ ജോര്‍ജ്ജിയ വോള്‍ 81 റൺസും എലീസ് പെറി 68 റൺസും നേടി ഓസീസ് നിരയിൽ തിളങ്ങി. 57 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ മൂണി വനിത ക്രിക്കറ്റിലെ രണ്ടാമത്തെ അതിവേഗ ശതകത്തിന് ഉടമയായി.

ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി 3 വിക്കറ്റും രേണുക സിംഗ് താക്കൂര്‍, ദീപ്തി ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

തോൽവിയിലും തലയയുര്‍ത്തി ഒമാന്റെ പോരാട്ടം

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ 167 എന്ന സ്കോര്‍ നേടി ഒമാന്‍. ഇന്ത്യ നൽകിയ 189 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന്‍ 4 വിക്കറ്റ്  നഷ്ടത്തിൽ  167 റൺസാണ് നേടിയത്. 21 റൺസ് വിജയം ആണ് ഇന്ത്യ ഈ മത്സരത്തിൽ നേടിയത്.

പവര്‍പ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഒമാന്‍ ഓപ്പണര്‍മാര്‍ ബാറ്റ് വീശിയപ്പോള്‍ ഈ കൂട്ടുകെട്ട് 56 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്. ജതീന്ദര്‍ സിംഗ് 32 റൺസ് നേടി പുറത്തായപ്പോള്‍ അമീര്‍ – കലീം ഹമ്മദ് മിര്‍സ കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു.

രണ്ടാം വിക്കറ്റിൽ ഹമ്മദ് മിര്‍സയും അമീര്‍ കലീമും ചേര്‍ന്ന് നേടിയ 93 റൺസ് കൂട്ടുകെട്ടാണ് ടീമിനെ പൊരുതി നിൽക്കുവാന്‍ സഹായിച്ചത്. കലീം 46 പന്തിൽ 64 റൺസ് നേടിയപ്പോള്‍ ഹമ്മദ് മിര്‍സ 33 പന്തിൽ നിന്ന് 51 റൺസ് നേടി.

ഒമാനെതിരെ ഇന്ത്യയ്ക്ക് 188 റൺസ്, സഞ്ജുവിന് ഫിഫ്റ്റി

ഒമാനെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ 188 റൺസ് നേടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.  സഞ്ജു സാംസൺ നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം അതിവേഗ സ്കോറിംഗുമായി അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, അക്സര്‍ പട്ടേൽ എന്നിവരാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്.

ശുഭ്മന്‍ ഗില്ലിനെ ആദ്യം തന്നെ നഷ്ടമായ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ്മ 15 പന്തിൽ നിന്ന് 38 റൺസ് നേടി മികച്ച തുടക്കമാണ് നൽകിയത്. അഭിഷേകിന് കൂട്ടായി എത്തിയ സഞ്ജു സാംസണുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 66 റൺസാണ് ഇന്ത്യയുടെ ഈ കൂട്ടുകെട്ട് നേടിയത്.

അഭിഷേക് പുറത്തായ ശേഷം അതേ ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യയെ നിര്‍ഭാഗ്യകരമായ റണ്ണൗട്ട് രൂപത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ടീം 73/3 എന്ന നിലയിലായിരുന്നു.

അക്സര്‍ പട്ടേലും സഞ്ജുവും നാലാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്തു. 13 പന്തിൽ നിന്ന് 26 റൺസായിരുന്നു അക്സറിന്റെ സംഭാവന. അതിന് ശേഷം ക്രീസിലെത്തിയ ശിവം ദുബേയും വേഗത്തിൽ മടങ്ങിയപ്പോള്‍ ഇന്ത്യ 130/5 എന്ന സ്കോറിലായിരുന്നു.

സഞ്ജുവിന് ടി20 വേഗത്തിൽ സ്കോറിംഗ് നടത്താനായില്ലെങ്കിലും താരം അര്‍ദ്ധ ശതകം തികച്ചപ്പോള്‍ മറുവശത്ത് തിലക് വര്‍മ്മ വേഗത്തിൽ സ്കോറിംഗ് നടത്തി.അര്‍ദ്ധ ശതകം കഴിഞ്ഞ് അധികം വൈകാതെ സഞ്ജു പുറത്താകുകയായിരുന്നു. 45 പന്തിൽ നിന്ന് 56 റൺസായിരുന്നു സഞ്ജുവിന്റെ നേട്ടം.

തിലക് വര്‍മ്മ 18 പന്തിൽ 29 റൺസ് നേടി പുറത്തായി.

ഒമാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ, സഞ്ജുവിന് വീണ്ടും അവസരം

ഏഷ്യ കപ്പിലെ ഒമാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാക്കിസ്ഥാനും നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, വരുൺ ചക്രവര്‍ത്തി എന്നിവര്‍ക്ക് പകരം ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നു.

ഇന്ത്യ: Abhishek Sharma, Shubman Gill, Sanju Samson(w), Suryakumar Yadav(c), Tilak Varma, Shivam Dube, Hardik Pandya, Axar Patel, Harshit Rana, Arshdeep Singh, Kuldeep Yadav

ഒമാന്‍: Aamir Kaleem, Jatinder Singh(c), Hammad Mirza, Vinayak Shukla(w), Shah Faisal, Zikria Islam, Aryan Bisht, Mohammad Nadeem, Shakeel Ahmed, Samay Shrivastava, Jiten Ramanandi

നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം, നാലാം സ്ഥാനത്ത് എത്തി സച്ചിന്‍ യാദവ്

ടോക്കിയോയിലെ ജപ്പാന്‍ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സ് 2025ലെ ജാവ്‍ലിന്‍ മത്സരത്തിൽ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യയുടെ മെഡൽ പ്രതീഷയായ നീരജ് ചോപ്ര അവസാന റൗണ്ടിലേക്ക് യോഗ്യത നേടാനാകാതെ പുറത്താകുകയായിരുന്നു.  84.03 മീറ്റര്‍ എറിഞ്ഞ നീരജ് ചോപ്ര എട്ടാം സ്ഥാനത്താണ് എത്തിയത്. അതേ സമയം ഇന്ത്യയുടെ മറ്റൊരു താരം സച്ചിന്‍ യാദവ് (86.27) നാലാം സ്ഥാനത്ത് എത്തി. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമിനും മികവ് പുലര്‍ത്താനായില്ല.

മത്സരത്തിൽ ട്രിനിഡാഡ് & ടൊബാഗോയുടെ കെര്‍ഷോൺ വാൽകോട്ട് (87.83) സ്വര്‍ണ്ണവും ഗ്രനേഡയുടെ ആന്‍ഡേഴ്സൺ പീറ്റേഴ്സ് (87.38) വെള്ളിയും അമേരിക്കയുടെ കര്‍ടിസ് തോംപ്സൺ (86.67) വെങ്കല മെഡലും നേടി.

ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ അമേരിക്കയുടെ കര്‍ടിസ് തോംപ്സൺ 86.67 മീറ്റര്‍ എറിഞ്ഞ് ഒന്നാം സ്ഥാനത്തും ഇന്ത്യയുടെ സച്ചിന്‍ യാദവ് 86.27 മീറ്റര്‍ താണ്ടി രണ്ടാം സ്ഥാനത്തും ആയിരുന്നു. നീരജ് ചോപ്ര ആന്‍ഡേഴ്സൺ പീറ്റേഴ്സിന് പിന്നിൽ നാലാം സ്ഥാനത്തായിരുന്നു.

രണ്ടാം റൗണ്ടിൽ ലീഡ് നില മാറി മറിയുന്നതാണ് കണ്ടത്. ആന്‍ഡേഴ്സൺ പീറ്റേഴ്സ് 87.38 മീറ്റര്‍ എറിഞ്ഞ് ലീഡിലേക്ക് എത്തിയെങ്കിലും അധികം വൈകാതെ തന്നെ 87.83 മീറ്റര്‍ ദൂരത്തേക്ക് ജാവ്‍ലിന്‍ പായിച്ച് പീറ്റേഴ്സിനെ മറികടന്ന് വാള്‍കോട്ട് ഒന്നാം സ്ഥാനത്തേക്ക് എത്തി.

രണ്ടാം റൗണ്ടിലെ ഈ പ്രകടനത്തിനെ വെല്ലുന്ന പ്രകടനം ഈ താരങ്ങള്‍ക്കോ മറ്റു താരങ്ങള്‍ക്കോ നടത്താനായില്ല.

അനായാസം, ആധികാരികം ഇന്ത്യ

ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ നിഷ്പ്രഭമാക്കി 7 വിക്കറ്റ് വിജയവുമായി ഇന്ത്യ. പാക്കിസ്ഥാന്‍ 127/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ വിജയം കുറിച്ചു.

ശുഭ്മന്‍ ഗില്ലിനെ വേഗത്തിൽ നഷ്ടമായെങ്കിലും ഇന്ത്യയുടെ സ്കോറിംഗ് റേറ്റ് ഉയര്‍ത്തി നിര്‍ത്തുവാന്‍ അഭിഷേക് ശര്‍മ്മയ്ക്ക് സാധിച്ചപ്പോള്‍ പവര്‍പ്ലേയിൽ തന്നെ ഇന്ത്യ കുതിപ്പ് നടത്തി. നാലാം ഓവറിൽ അഭിഷേകിനെ നഷ്ടമാകുമ്പോള്‍ 13 പന്തിൽ നിന്ന് 31 റൺസാണ് താരം നേടിയത്. ഇന്ത്യയുടെ സ്കോര്‍ 42 റൺസായിരുന്നു 3.4 ഓവറിൽ.

ഇന്ത്യന്‍ ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കിയത് സയിം അയൂബ് ആയിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യ 61/2 എന്ന നിലയിലായിരുന്നു. 56 റൺസ് കൂട്ടുകെട്ട് തിലക് വര്‍മ്മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നേടിയെങ്കിലും ആ കൂട്ടുകെട്ടിനെ സയിം അയൂബ് തകര്‍ത്തു. അയൂബ് മത്സരത്തിൽ നേടിയ മൂന്നാമത്തെ വിക്കറ്റായിരുന്നു ഇത്. 31 റൺസാണ് തിലക് വര്‍മ്മ നേടിയത്.

കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് സൂര്യകുമാര്‍ യാദവ് നയിക്കുകയായിരുന്നു. താരം 47 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ നാലാം വിക്കറ്റിൽ ശിവം ദുബേയുമായി 34 റൺസാണ് സ്കൈ നേടിയത്. ദുബേ പുറത്താകാതെ 10 റൺസ് നേടി.

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 128 റൺസ് വിജയ ലക്ഷ്യം

ഏഷ്യ കപ്പിൽ ഒരു ഘട്ടത്തിൽ 100ന് താഴെയുള്ള സ്കോറിൽ പാക്കിസ്ഥാനെ ഇന്ത്യ ഒതുക്കുമെന്ന് കരുതിയെങ്കിലും ഷഹീന്‍ അഫ്രീദിയുടെയും സാഹിബ്സാദ ഫര്‍ഹാന്റെയും ബാറ്റിംഗ് മികവിൽ 127 റൺസ് നേടി പാക്കിസ്ഥാന്‍. അവസാന ഓവറുകളിൽ ഷഹീന്‍ അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഈ സ്കോറിലേക്ക് പാക്കിസ്ഥാനെ എത്തിച്ചത്.

ആദ്യ ഓവറിൽ സയിം അയൂബിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ രണ്ടാം ഓവറിൽ മൊഹമ്മദ് ഹാരിസിനെ മടക്കിയയ്ച്ച് ജസ്പ്രീത് ബുംറ പാക്കിസ്ഥാന് രണ്ടാം തിരിച്ചടി നൽകി. പിന്നീട് 39 റൺസ് കൂട്ടിചേര്‍ത്ത് സാഹിബ്സാദ ഫര്‍ഹാനും ഫകര്‍ സമാനും പാക്കിസ്ഥാനെ കരുതലോടെ മുന്നോട്ട് നയിച്ചു.

ആറോവറിൽ 42 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയ പാക്കിസ്ഥാന്‍ പത്തോവര്‍ അവസാനിക്കുമ്പോള്‍ 49/4 എന്ന നിലയിൽ പരുങ്ങലിലായിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷം പന്തെറിയാനെത്തിയ അക്സര്‍ പട്ടേൽ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയ്ക്ക് മേൽക്കൈ നേടിക്കൊടുത്തു.

എന്നാൽ 40 റൺസ് നേടിയ സാഹിബ്സാദയെ കുൽദീപ് പുറത്താക്കി പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി. 83/7 എന്ന നിലയിലായിരുന്നു ഈ ഘട്ടത്തിൽ പാക്കിസ്ഥാന്‍. അവസാന ഓവറുകളിൽ ഷഹീന്‍ അഫ്രീദിയുടെ കൂറ്റനടികളാണ് പാക്കിസ്ഥാനെ 100 എന്ന സ്കോര്‍ കടത്തിയത്. 4 സിക്സ് ഉള്‍പ്പെടെ 16 പന്തിൽ നിന്ന് 33 റൺസാണ് ഷഹീന്‍ അഫ്രീദി നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റും നേടി.

ഇന്ത്യയ്ക്കെതിരെ അനായാസ വിജയവുമായി ഓസ്ട്രേലിയന്‍ വനിതകള്‍

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 281/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 44.1 ഓവറിൽ വിജയം കൊയ്തു.

ഇന്ത്യയ്ക്കായി പ്രതിക റാവൽ (64), സ്മൃതി മന്ഥാന (58), ഹര്‍ലീന്‍ ഡിയോള്‍ (54) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. റിച്ച ഘോഷ് (25), ദീപ്തി ശര്‍മ്മ (20*), രാധ യാദവ് (19) എന്നിവര്‍ അവസാന ഓവറുകളിൽ വേഗത്തിൽ സ്കോറിംഗ് നടത്തിയാണ് ഇന്ത്യ 281 റൺസിലെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കായി ഫോബെ ലിച്ച്ഫീൽഡ് 88 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ബെത്ത് മൂണി പുറത്താകാതെ 77 റൺസ് നേടി. താരത്തിന് കൂട്ടായി അന്നബെൽ സതര്‍ലാണ്ട് 54 റൺസും നേടി പുറത്താകാതെ നിന്നു. എലീസ് പെറി 30 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങി.

ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍, മാറ്റങ്ങളില്ലാതെ ഇന്ത്യന്‍ ഇലവന്‍

ഏഷ്യ കപ്പിൽ തീപാറും പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. ഇന്ത്യ മാറ്റങ്ങളില്ലാതെ ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജുവിന് വീണ്ടുമൊരു അവസരം ലഭിച്ചിരിക്കുകയാണ്.

ആദ്യ മത്സരത്തിൽ യുഎഇയ്ക്കെതിരെ കളിച്ചത് പോലെ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം നൽകിയ ബൗളിംഗ് നിരയെയാണ് ഇന്ത്യ മത്സരത്തിനിറക്കുന്നത്.

പാക്കിസ്ഥാന്‍: Sahibzada Farhan, Saim Ayub, Mohammad Haris(w), Fakhar Zaman, Salman Agha(c), Hasan Nawaz, Mohammad Nawaz, Faheem Ashraf, Shaheen Afridi, Sufiyan Muqeem, Abrar Ahmed

ഇന്ത്യ: Abhishek Sharma, Shubman Gill, Suryakumar Yadav(c), Tilak Varma, Sanju Samson(w), Shivam Dube, Hardik Pandya, Axar Patel, Kuldeep Yadav, Jasprit Bumrah, Varun Chakaravarthy

ഹാട്രിക്കടക്കം മൊഹമ്മദ് നവാസിന് 5 വിക്കറ്റ്, ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍ പാക്കിസ്ഥാന് വിജയം

അഫ്ഗാനിസ്ഥാനെതിരെ ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍ മിന്നും വിജയം നേടി പാക്കിസ്ഥാന്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 141/8 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനെ വെറും 66 റൺസിന് എറിഞ്ഞൊതുക്കി ടീം 75 റൺസിന്റെ വിജയം കരസ്ഥമാക്കി.

പാക് ബാറ്റിംഗ് നിരയിൽ ആരും തന്നെ വലിയ സ്കോര്‍ നേടിയില്ലെങ്കിലും ഫകര്‍ സമന്‍ (27), സൽമാന്‍ അഗ (24), മൊഹമ്മദ് നവാസ് (25) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ടീമിന് 141 റൺസെന്ന മാന്യമായ സ്കോര്‍ നൽകിയത്. അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ്, ഫസൽഹഖ് ഫറൂഖി എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

മൊഹമ്മദ് നവാസിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞത്. ഇതിൽ ഹാട്രിക്ക് നേട്ടവും ഉള്‍പ്പെടുന്നു. അഫ്ഗാന്‍ നിരയിൽ 17 റൺസ് നേടിയ റഷീദ് ഖാന്‍ ആണ് ടോപ് സ്കോറര്‍. സെദ്ദിഖുള്ള അടൽ (13) ആണ് രണ്ടക്ക സ്കോര്‍ നേടിയ മറ്റൊരു താരം. പാക്കിസ്ഥാന് വേണ്ടി സുഫിയന്‍ മുഖീം, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ദക്ഷിണാഫ്രിക്ക 72 റൺസിന് ഓള്‍ഔട്ട്, മൂന്നാം ഏകദിനത്തിൽ 324 റൺസ് വിജയം നേടി ഇംഗ്ലണ്ട്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 324 റൺസിന്റെ കൂറ്റന്‍ വിജയം നേടി ഇംഗ്ലണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ദക്ഷിണാഫ്രിക്ക നേരത്തെ ജയിച്ചുവെങ്കിലും മൂന്നാം ഏകദിനത്തിൽ ദയനീയമായ പ്രകടനമാണ് ടീം പുറത്തെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജോ റൂട്ടും ജേക്കബ് ബെത്തലും ശതകങ്ങള്‍ നേടിയപ്പോള്‍ ജാമി സ്മിത്തും ജോസ് ബട്‍ലറും അര്‍ദ്ധ ശതകങ്ങള്‍ നേടി.  ബെത്തൽ തന്റെ കന്നി ഏകദിന ശതകമാണ് ഇന്ന് നേടിയത്.

ബെത്തൽ 82 പന്തിൽ 110 റൺസ് നേടിയപ്പോള്‍ ജോ റൂട്ട് 96 പന്തിൽ 100 റൺസ് നേടി. ജാമി സ്മിത്ത് 48 പന്തിൽ 62 റൺസാണ് നേടിയത്. ജോസ് ബട്ലര്‍ പുറത്താകാതെ 32 പന്തിൽ നിന്ന് 62 റൺസ് നേടി. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിൽ കേശവ് മഹാരാജും കോര്‍ബിന്‍ ബോഷും രണ്ട് വീതം വിക്കറ്റ് നേടി. ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 414 റൺസാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ജോഫ്ര ആര്‍ച്ചര്‍ തന്റെ തീപാറും ബൗളിംഗിലൂടെ തകര്‍ത്തെറിയുകയായിരുന്നു. 7 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 24/6 എന്ന നിലയിലായിരുന്നു. 20 റൺസുമായി കോര്‍ബിന്‍ ബോഷും 17 റൺസ് നേടി കേശവ് മഹാരാജും ആണ് ടീമിനെ 50 കടക്കുവാന്‍ സഹായിച്ചത്.

ജോഫ്ര 18 റൺസ് വിട്ട് നൽകി 4 വിക്കറ്റ് നേടിയപ്പോള്‍ ആദിൽ റഷീദ് മൂന്നും ബ്രൈഡന്‍ കാര്‍സ് രണ്ട് വിക്കറ്റും നേടി.

Exit mobile version