സിംഗിള്‍സിലേക്കുള്ള ദൂരം

admin

Download the Fanport app now!
Appstore Badge
Google Play Badge 1

നൂറ്റിമുപ്പത് കോടി ജനങ്ങളിൽ നിന്ന് എന്തുകൊണ്ട് ഒരു ഒളിമ്പിക് മെഡൽ ജേതാവ് ഉണ്ടാകുന്നില്ല എന്ന ചോദ്യം പോലെ പ്രസക്തമായിരുന്നു എന്തുകൊണ്ട് ഏഷ്യാ ഭൂഖണ്ഡത്തിൽ നിന്നുതന്നെ ഒരു ഗ്രാൻഡ്സ്ലാം സിംഗിൾസ് ചാമ്പ്യൻ ഉണ്ടാവുന്നില്ലെന്നുള്ളത് ! ചൈന എന്ന രാജ്യം ഇല്ലായിരുന്നെങ്കിൽ ജനസംഖ്യയും ഇതൊന്നും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നുള്ള
തൊടുന്യായമെങ്കിലും പറയാമായിരുന്നു പക്ഷേ കാലങ്ങളായി ഒളിമ്പിക്സിലും, പിന്നെ ലി നാ എന്ന ഏഷ്യയിലെ ഏക ഗ്രാൻഡ്സ്ലാം സിംഗിൾസ് ചാമ്പ്യനെ സമ്മാനിക്കുക വഴി ടെന്നീസിലും അവർ അത്തരമൊരു ഒഴിഞ്ഞുമാറലിന്‌ പോലുമുള്ള അവസരം നിഷേധിച്ചു എന്നുവേണം പറയാൻ. ഇന്ത്യയുമായി തുലനം ചെയ്യുമ്പോൾ താരതമ്യേനെ കുറവ് ടെന്നീസ് പാരമ്പര്യം അവകാശപ്പെടാനുള്ള ചൈനയും നിഷിക്കോരിയിലൂടെ ജപ്പാനും സിംഗിൾസിൽ നമ്മളേക്കാൾ ഏറെ ദൂരം മുന്നോട്ട് സ’ഞ്ചരിച്ച് കഴിഞ്ഞു. നമുക്കാവട്ടെ ഇപ്പോഴും ടെന്നീസെന്നാൽ ഡബിൾസും മിക്സഡ് ഡബിൾസും മാത്രമായി ഒതുങ്ങി പോകുകയും ചെയ്യുന്നു.

vijay-amritrajരണ്ട് തവണ വിംബിൾഡൺ സെമിഫൈനൽ കളിച്ചിട്ടുള്ള രാമനാഥൻ കൃഷ്ണനും, സാക്ഷാൽ റോഡ് ലേവറെ വരെ തോൽപ്പിച്ചിട്ടുള്ള, നാലുതവണ ഗ്രാൻഡ്സ്ലാം സിംഗിൾസിൽ ക്വാർട്ടർ ഫൈനൽ കളിച്ചിട്ടുള്ള വിജയ് അമൃത് രാജിനും ശേഷം ഇന്ത്യൻ ടെന്നീസിൽ സിംഗിൾസിൽ എടുത്തുപറയത്തക്ക മുന്നേറ്റം ഉണ്ടായിട്ടുള്ളത് 1996 ഒളിമ്പ്കസിൽ സിംഗിൾസിൽ വെങ്കലം നേടിയ, ഒരിക്കൽ പീറ്റ് സാമ്പ്രാസിനെ അട്ടിമറിച്ചിട്ടുള്ള നാല്പത്തി മൂന്നിലും ഡബിൾസിൽ വിജയങ്ങൾ കൊണ്ടുവരുന്ന പേസിൽ നിന്ന് മാത്രമാണ്. ടെന്നീസ് എന്നൊരു കളിയുണ്ടെന്ന് അത്യാവശ്യം ഇന്ത്യക്കാരെ അറിയിച്ച, ഫോർ ഹാന്റ് സ്ട്രോക്കുകളുടെ വന്യമായ കരുത്തുകൊണ്ട് സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ മുപ്പത് സ്ഥാനത്തിനുള്ളിൽ എത്തി വാനോളം പ്രതീക്ഷ നൽകിയ സാനിയയും പരിക്കിന്റെ പേരിലായാലും അവസാനം ഡബിൾസിന്റെ വഴി തന്നെ തിരഞ്ഞെടുത്തതും സിംഗിൾസ് മത്സരം കളിക്കാനുള്ള നമ്മുടെ താരങ്ങളുടെ കായിക ക്ഷമതയുടെയും മനോവീര്യത്തിന്റേയും അഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

saketh myneniഇങ്ങനെയൊക്കെ ആണെങ്കിലും കഴിഞ്ഞ മാസം അവസാനിച്ച യു എസ് ഓപ്പണിൽ കളിച്ച സാകേത് മൈനേനിയും, ലോകത്തെ ഏറ്റവും മികച്ച പരിശീലനം ലഭ്യമായിട്ടുള്ള ബാഴ്‌സലോണയിൽ പരിശീലിക്കുന്ന രാംകുമാർ രാമനാഥനും, ഓസ്‌ട്രേലിയൻ ഓപ്പൺ ജൂനിയർ കിരീടം നേടുകയും, ജൂനിയർ ഒന്നാം സീഡ് ആവുകയും ചെയ്ത യുകി ബാംബ്രിയും അല്പം ആശ്വാസം നൽകുന്നുണ്ട് എങ്കിലും പരാജയങ്ങളും പരിക്കും അവസാനം മറ്റൊരു ഡബിൾസ് പ്രതീക്ഷ മാത്രമായി അവസാനിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാൻ മാത്രമേ നമുക്കിപ്പോൾ സാധിക്കൂ. സോംദേവ് ദേവ് വർമ്മനും ഒരിക്കൽ പ്രതീക്ഷയുടെ കിരണങ്ങൾ സമ്മാനിച്ചെങ്കിലും പരിക്കും തുടർന്നുള്ള മോശം ഫോമും വില്ലനാവുകയായിരുന്നു.

രാജ്യത്തെ ഒരു സർവ്വേ പ്രകാരം ടെന്നീസ് സർക്ക്യൂട്ടിൽ നിലനിൽക്കാൻ ഒരു കളിക്കാരന് ചുരുങ്ങിയത് അമ്പത് ലക്ഷം രൂപയോളം ചെലവ് വരുന്നു എന്നാണ് പറയുന്നത്. വിദേശ പരിശീലനം, വിദേശ പരിശീലകൻ പോലുള്ള ഭീമമായ ചിലവുകളും, മുതല്‍ മുടക്കാന്‍ വലിയ കമ്പനികള്‍ മുന്നോട്ട് വരാത്തതും (അപ്പോളോ ടയേഴ്സ് ‘മിഷന്‍2018’ എന്നൊരു പ്രോഗ്രാം വര്‍ഷങ്ങള്‍ക്ക് മുന്നേ ആരംഭിച്ചിരുന്നു), മോശം ശാരീരിക ക്ഷമതയും, വേണ്ട പ്രത്സാഹനം ബന്ധപ്പെട്ടവരിൽ നിന്നോ, കോളം തികയ്ക്കാൻ മാത്രമായി ടെന്നീസ് വാർത്ത യാതൊരു ശ്രദ്ധയും താലപര്യവുമില്ലാതെ നൽകുന്ന മാധ്യമങ്ങളിൽ നിന്നോ ലഭിക്കാത്തതും പലപ്പോഴും ഇന്ത്യൻ ടെന്നീസിനെ പുറകോട്ട് വലിക്കുന്നുണ്ടെങ്കിലും ഡബിൾസിനെ ഇതൊന്നും ബാധിക്കുന്നില്ല എന്നതാണ് വസ്തുത. കൂടുതൽ ടൂർണമെൻറുകളും, റാഫേൽ നദാൽ തുടങ്ങിയ പോലുള്ള കൂടുതൽ ടെന്നീസ് അക്കാദമികളും രാജ്യത്ത് വരുകയാണെങ്കിൽ തീർച്ചയായും വരും കാലങ്ങളിൽ സിംഗിൾസിൽ ഒരു ഇന്ത്യൻ മുന്നേറ്റം അസംഭവ്യമല്ല. ഫെഡറർ, ജോക്കോവിച്ച്, നദാൽ, മുറേ, വാവ്‌റിങ്ക മുതലായ ലോകോത്തര താരങ്ങൾ യുവത്വത്തെ മാനസികമായി ധാരാളം സ്വാധീനിക്കുന്നുണ്ട് എങ്കിലും മുൻപ് പറഞ്ഞ പോലെ കോർട്ടുകളുടെ അഭാവവും, ചിലവുകളും ടെന്നീസെന്ന സുന്ദരമായ കളിക്ക് പലപ്പോഴും വിലങ്ങുതടിയാവുകയാണ്. കഷ്ടപ്പെട്ട് വരുന്ന താരങ്ങളാവട്ടെ സിംഗിൾസിൽ വിചാരിച്ച മുന്നേറ്റം സംഭവിക്കാതെയാകുമ്പോൾ മനസ്സ് മടുത്ത് ചിലവ് കണ്ടെത്താന്‍ ഡബിൾസ് എന്ന താരതമ്യേന എളുപ്പമുള്ള മേഖലയിലേക്ക് കൂടുമാറാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

ടെന്നീസെന്നാൽ സിംഗിൾസ് മാത്രമല്ല എന്നറിയാമെങ്കിലും ഡബിൾസ് ഇതുപോലെ ശക്തമായി നിലനിൽക്കുകയും, നവരത്ലോവയെപ്പോലെ, ഹിംഗിസിനെപ്പോലെയൊക്കെ സിംഗിൾസിൽ മികവ് തെളിയിച്ച് റിട്ടയർമെൻറ് ലൈഫ് പോലെ ഡബിൾസിനെ കാണുന്ന താരങ്ങൾ ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ അത് രാജ്യത്തെ വരും തലമുറയ്ക്കുള്ള ശരിയായ ഒരു മാതൃകയും പ്രചോദനവുമായിരിക്കും. ബൊപ്പണ്ണയും, പേസും, സാനിയയും, ഭൂപതിയും തമ്മിൽതമ്മില്‍ ചേരാതെ ഇന്ത്യക്കാരല്ലാത്ത പങ്കാളികളുമായി കളിക്കുന്നതിനാൽ ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷകൾ പലപ്പോഴും കിരീടമെന്ന സ്വപ്നത്തിലേക്ക് എത്തിപ്പെടുന്നുണ്ട്. ശക്തമായ പ്രോത്സാഹനവും, സാമ്പത്തിക സഹായവും, മെച്ചപ്പെട്ട സൗകര്യങ്ങളും നൽകാൻ സാധിക്കുന്നില്ലെങ്കിൽ ക്രിക്കറ്റൊഴികെയുള്ള മറ്റു കളികളെപ്പോലെ ടെന്നീസും ഇപ്പോഴുള്ള പോലെ ഡബിൾസിൽ മാത്രമായി ഒതുങ്ങുകയും വരും കാലങ്ങളിലും ഗ്രാന്‍ഡ്‌സ്ലാം സിംഗിൾസിലെ ഇന്ത്യൻ സാന്നിധ്യമെന്നത് കമന്ററി പറയുന്ന വിജയ് അമൃത് രാജ് മാത്രമായി തുടരുകയും ചെയ്യും !!