ഒടുവിൽ ഒന്നാമനായി മൂന്നാമൻ ജോക്കോവിച്

shabeerahamed

Picsart 23 06 13 16 28 22 943
Download the Fanport app now!
Appstore Badge
Google Play Badge 1

2023 ഫ്രഞ്ച് കപ്പ് ഒരൊറ്റ കളിക്കാരന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ട ടൂര്ണമെന്റായി മാറി. തൻ്റെ മൂന്നാമത്തെ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തിക്കൊണ്ട്, നൊവാക് ജോക്കോവിച് മെൻസ് ടെന്നിസിൽ 23 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ കളിക്കാരനായി മാറി. ഇപ്പോഴത്തെ ജോക്കോവിച്ചിന്റെ ഫോമും, പ്രായവും, എതിരാളികളുടെ നിരയിലുള്ള യോഗ്യന്മാരുടെ എണ്ണവും കൂട്ടിയും കുറച്ചും നോക്കുമ്പോൾ, ഗ്രാൻഡ്സ്ലാമുകൾ അഞ്ചോ ആറെണ്ണം കൂടി സെർബിയക്കാരനായ ഈ പിടിവാശിക്കാരൻ വരും വർഷങ്ങളിൽ അടിച്ചെടുക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഈ നേട്ടത്തോടൊപ്പം തന്നെ വീണ്ടും ടെന്നീസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഈ മുപ്പത്താറുകാരനായ ആന്റിവാക്സർ. 2011ലാണ് ജോക്കോവിച് ആദ്യം റാങ്കിങ്ങിൽ ഒന്നാമതായതു എന്നോർക്കുമ്പോൾ ആ കളിക്കാരന്റെ ദീർഘമായ കളിക്കാലത്തെ അത്ഭുതത്തോടു കൂടി മാത്രമേ കാണാൻ കഴിയൂ.

Picsart 23 06 04 20 36 40 251

ഒരു പക്ഷെ കോവിഡ് വാക്സിൻ എടുക്കില്ല എന്ന പിടിവാശി ഇല്ലായിരുന്നെങ്കിൽ ജോക്കോവിച് നേരത്തെ തന്നെ 23 ഗ്രാൻഡ്സ്ലാം എന്ന നേട്ടം കൈവരിച്ചേനെ. മാത്രവുമല്ല ഇന്നിപ്പോൾ 25 അല്ലെങ്കിൽ 26 ഗ്രാൻഡ്സ്ലാം നേടുന്ന താരമായേനെ.

2008ൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഉയർത്തിക്കൊണ്ടു നൊവാക് ഗ്രാൻഡ്സ്ലാം ആദ്യം നേടുമ്പോൾ ആരും കരുതിയില്ല ഇത്തരം ഒരു നേട്ടം ഈ കളിക്കാരൻ നേടും എന്ന്. കാരണം, നൊവാക് ഗ്രാൻഡ്സ്ലാം രംഗത്ത് സജീവമാകുന്നതിന് മുൻപ് തന്നെ മറ്റ് എതിരാളികളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തകർത്തു കൊണ്ട് നദാലും ഫെഡററും അരങ്ങ് വാഴുന്ന കാലമായിരുന്നു അത്. അവരെ എതിർത്ത് തോൽപ്പിക്കാൻ വന്ന കളിക്കാരൊക്കെ തന്നെ ഒരു മിന്നായം പോലെ വന്നു പോകുന്ന കാഴ്ചയാണ് ലോകം കണ്ടത്. ആ രണ്ട് അതികായകന്മാരുടെ തേരോട്ടത്തിൽ ജോക്കോവിച്ചിന് ആരും അധികം സ്ഥാനം കൊടുത്തില്ല. പക്ഷെ ക്ഷമയുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ഈ തന്നിഷ്ടക്കാരൻ അതൊന്നും വകവച്ചില്ല.

ആൻഡി റോഡിക്, ആൻഡി മറെ, വാവറിങ്ക, സോങ്ക, മൊഫിൽസ് തുടങ്ങി അനവധി കളിക്കാർ ഈ രണ്ടു പതിറ്റാണ്ടുകളിൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും, ഫെഡറർ-നദാൽ പോരാട്ടത്തിനിടയിൽ അവരെ അധികമാരും വകവച്ചില്ല. കുറച്ചെങ്കിലും മുന്നോട്ട് വന്നത് മറെ ആയിരിന്നു. അവിടെയാണ് ജോക്കോവിച് എന്ന ഈ തുറന്നു പറച്ചിലുകാരന്റെ മാഹാത്മ്യം. തനിക്കു ശരിയെന്നു തോന്നുന്നത് പറയാൻ ഒരിക്കലും മടിച്ചിട്ടില്ലാത്ത ഈ ചാമ്പ്യന് ടെന്നീസ് അധികാര കേന്ദ്രങ്ങളിൽ ആരാധകർ കുറവായിരുന്നു. സാധാരണക്കാരായ കളിസ്‌നേഹികൾക്കിടയിലും ആരാധകർ മറ്റ് രണ്ടു പേർക്കുമായിരിന്നു കൂടുതൽ. ടെന്നീസ് ലോകം ഫെഡറർക്കും നദാലിനും കൽപ്പിച്ചു നൽകിയിരുന്ന ദിവ്യത്വം നോവാക്കിന് അസ്പർശ്യമായിരിന്നു. എന്നും ജോക്കോവിച്ചിനെ മൂന്നാമനായാണ് ലോക ടെന്നീസ് എസ്റ്റാബ്ലിഷ്‌മെന്റ് കണ്ടിരുന്നത്. സെർബിയ പോലൊരു പിന്നോക്ക രാജ്യത്ത് നിന്ന് വന്നത് കൊണ്ട് തന്റെ സ്ഥാനം പുറകിലാണ് എന്ന് ടെന്നീസ് ലോകത്തെ പ്രഭുക്കന്മാർ പറയാതെ പറഞ്ഞു കൊണ്ടിരുന്നത് നോവാക്കിന് മനസ്സിലാകുന്നുണ്ടായിരുന്നു. അത്തരം പെരുമാറ്റങ്ങൾ ആ കളിക്കാരന്റെ വാശി കൂട്ടുകയാണ് ചെയ്തത്.

നൊവാക് ജ്യോക്കോവിച്

കളിക്കളത്തിലും പുറത്തും നേരിടേണ്ടി വന്ന ഇത്തരം എതിർപ്പുകളും എതിരാളികളും ആ കളിക്കാരനെ കൂടുതൽ ശക്തനാക്കുകയാണ് ചെയ്‌തത്‌. കഴിഞ്ഞ 20 വർഷത്തോളം കളിക്കളത്തിൽ നേരിടേണ്ടി വന്നത് ഫെഡറർ, നദാൽ എന്നീ കളിക്കാരെയായിരിന്നു എന്നത് ജോക്കോവിച്ചിന്റെ നേട്ടത്തെ ചരിത്രപരമാക്കുന്നു. ഫെഡറർക്ക് ശേഷം, അല്ലെങ്കിൽ നദാലിന് ശേഷം ആര് എന്ന ചോദ്യം ഉയർത്തുന്നവർ പോലും ജോക്കോവിച്ചിനെ കണക്കിൽ എടുത്തിരുന്നില്ല. പക്ഷെ, നൊവാക് നേടിയ ഈ 23 ഗ്രാൻഡ്സ്ലാമുകളിൽ ഭൂരിപക്ഷവും അവരോടു പൊരുതിയാണ് നേടിയത് എന്നത് ശ്രദ്ധേയമാണ്. ഈ കാലഘട്ടത്തെ അതിജീവിച്ചു നേടിയ ഈ കിരീടങ്ങളെ അവയുടെ തൂക്കത്തിലുള്ള പൊന്നു കൊണ്ട് അളന്നാലും മതിയാകില്ല. ഇനി മുന്നോട്ട് പോകുമ്പോൾ ജോക്കോവിച്ചിന് ശക്തരായ എതിരാളികളെ നിരനിർത്തേണ്ടത് ടെന്നീസ് ലോകമാണ്. അതിനുള്ള കഴിവ് നമുക്കുണ്ടോ എന്ന കാര്യം സംശയമാണ്.