ആദ്യ ജയം നേടി മുംബൈ, നിര്‍ണ്ണായകമായത് സൂര്യകുമാര്‍ – തിലക് കൂട്ടുകെട്ട്

ഐപിഎലില്‍ ഈ സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യന്‍സ്. രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയൽസിനെതിരെ 5 വിക്കറ്റ് വിജയം നേടിയാണ് മുംബൈ തങ്ങളുടെ ആദ്യ പോയിന്റ് ഇന്ന് നേടിയത്. സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ കൂട്ടുകെട്ട് നേടിയ 81 റൺസിന്റെ അടിത്തറയിലാണ് മുംബൈയുടെ വിജയം. ഇരു താരങ്ങള്‍ക്കും അവസാനം വരെ ക്രീസില്‍ ചെലവഴിക്കുവാന്‍ സാധിച്ചില്ലെങ്കിലും വിജയത്തിന് വളരെ അടുത്ത് വരെ ടീമിനെ എത്തിക്കുവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.

പിന്നീട് ടിം ഡേവിഡിന്റെ നിര്‍ണ്ണായക ഇന്നിംഗ്സ് വിജയം മുംബൈയ്ക്ക് സാധ്യമാക്കുകയായിരുന്നു. 4 പന്ത് അവശേഷിക്കവെ സിക്സര്‍ നേടി ഡാനിയേൽ സാംസ് ആണ് വിജയ റൺസ് നേടിയത്.

മിന്നും തുടക്കമാണ് മുംബൈയ്ക്ക് വേണ്ടി ഇഷാന്‍ കിഷന്‍ നൽകിയത്. ആദ്യ രണ്ടോവറിൽ ടീം 22 റൺസ് നേടി കുതിച്ചപ്പോള്‍ അശ്വിനെ ബൗളിംഗിലേക്ക് സഞ്ജു നേരത്തെ ഇറക്കുകയായിരുന്നു. ജന്മദിനം ആഘോഷിക്കുന്ന രോഹിത്തിനെ വീഴ്ത്തി അശ്വിന്‍ രാജസ്ഥാന് മികച്ച ബ്രേക്ക്ത്രൂ നൽകുകയായിരുന്നു. പവര്‍ പ്ലേയ്ക്കുള്ളിൽ ട്രെന്റ് ബോള്‍ട്ട് ഇഷാന്‍ കിഷനെ പുറത്താക്കിയപ്പോള്‍ താരം 18 പന്തിൽ 26 റൺസാണ് നേടിയത്.

41/2 എന്ന നിലയിൽ സൂര്യകുമാര്‍ യാദവും – തിലക് വര്‍മ്മയും ചേര്‍ന്ന് മുംബൈയെ മികച്ച നിലയിൽ മുന്നോട്ട് നയിക്കുകയായിരുന്നു. ഇതിനിടെ ‍ഡാരിൽ മിച്ചൽ എറിഞ്ഞ 7ാം ഓവറിൽ 20 റൺസ് പിറന്നത് മുംബൈയ്ക്ക് ആശ്വാസമായി മാറി.

സൂര്യകുമാര്‍ യാദവ് 36 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍  മത്സരം അവസാന ആറോവറിലേക്ക് എത്തിയ ഘട്ടത്തിൽ എട്ട് വിക്കറ്റ് കൈവശമുണ്ടായിരുന്ന മുംബൈയ്ക്ക് വെറും 46 റൺസ് നേടിയാൽ മതിയായിരുന്നു.  81 റൺസ് കൂട്ടുകെട്ടിനെ ചഹാല്‍ തകര്‍ത്തപ്പോള്‍ 51 റൺസാണ് താരം സൂര്യകുമാര്‍ നേടിയത്. 35 റൺസ് നേടിയ തിലക് വര്‍മ്മയെ തൊട്ടടുത്ത ഓവറിൽ മുംബൈയ്ക്ക് നഷ്ടമായതോടെ പുതിയ രണ്ട് ബാറ്റ്സ്മാന്മാരായി ക്രീസിൽ.

ടിം ഡേവിഡ് നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ചപ്പോള്‍ ലക്ഷ്യം 12 പന്തിൽ 12 ആയി മാറി. അഞ്ചാം വിക്കറ്റിൽ ടിം ഡേവിഡ് – കീറൺ പൊള്ളാര്‍ഡ് കൂട്ടുകെട്ട് 33 റൺസാണ് നേടിയത്. ലക്ഷ്യം 6 പന്തിൽ നാല് റൺസ് ആയിരിക്കവേ 10 റൺസ് നേടിയ കീറൺ പൊള്ളാര്‍ഡിനെ മുംബൈയ്ക്ക് നഷ്ടമായി.

എന്നാൽ അടുത്ത പന്ത് സിക്സര്‍ പായിച്ച് ഡാനിയേൽ സാംസ് വിജയം മുംബൈയ്ക്ക് നേടിക്കൊടുത്തു. 9 പന്തിൽ 20 റൺസ് നേടിയ ടിം ഡേവിഡിന്റെ ബാറ്റിംഗ് മികവാണ് മുംബൈയുടെ വിജയം ഉറപ്പാക്കിയത്.

 

ഇഴഞ്ഞ് നീങ്ങിയ മുംബൈയുടെ രക്ഷയ്ക്കെത്തി തിലക് – സൂര്യകുമാര്‍ കൂട്ടുകെട്ട്, അവസാന ഓവറിൽ സിക്സര്‍ മഴയുമായി പൊള്ളാര്‍ഡ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബാറ്റിംഗിൽ കഷ്ടപ്പെടുകയായിരുന്ന മുംബൈ ഇന്ത്യന്‍സിന് ആശ്വാസമായി നാലാം വിക്കറ്റിൽ സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ കൂട്ടകെട്ടിന്റെ മിന്നും പ്രകടനം. ഒപ്പം അവസാന ഓവറിൽ പൊള്ളാര്‍ഡ് കൂടിയെത്തിയപ്പോള്‍ മുംബൈ 4 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്.

ഇരുവരും ചേര്‍ന്ന് മുംബൈയ്ക്ക് വേണ്ടി 83 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 11 ഓവറിൽ 55/3 എന്ന നിലയിലായിരുന്നു മുംബൈ. 19 പന്തിൽ 29 റൺസ് നേടിയ ഡെവാള്‍ഡ് ബ്രെവിസായിരുന്നു ഈ 55 റൺസിൽ പകുതിയിലധികം നേടിയത്.

ഇഷാന്‍ കിഷന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ തിലക് വര്‍മ്മയ്ക്ക് ജീവന്‍ ദാനം നല്‍കിയത് കൊല്‍ക്കത്തയ്ക്ക് വിനയാകുകയായിരുന്നു. വ്യക്തിഗത സ്കോര്‍ മൂന്നിൽ വെച്ച് ഉമേഷ് യാദവിന്റെ പന്തിൽ തിലക് വര്‍മ്മയുടെ ക്യാച്ച് അജിങ്ക്യ രഹാനെ കൈവിട്ടതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്.

34 പന്തിൽ നിന്ന് സൂര്യകുമാര്‍ യാദവ് തന്റെ അര്‍ദ്ധ ശതകം തികച്ച് ടീമിലേക്കുള്ള തന്റെ മടങ്ങി വരവ് ആഘോഷിച്ചു. അവസാന ഓവറിൽ താരം പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 52 റൺസാണ് നേടിയത്.

യാദവ് പുറത്തായ ശേഷം ക്രീസിലെത്തിയ ബിഗ് ഹിറ്റര്‍ കീറൺ പൊള്ളാര്‍ഡ് കഴിഞ്ഞ മത്സരത്തിൽ തനിക്ക് സാധിക്കാതെ പോയ കൂറ്റനടികള്‍ അവസാന ഓവറിൽ പുറത്തെടുത്തപ്പോള്‍ ഓവറിൽ നിന്ന് പൊള്ളാര്‍ഡിന്റെ മൂന്ന് സിക്സ് അടക്കം 23 റൺസാണ് മുംബൈയ്ക്ക് ലഭിച്ചത്.

തിലക് 38 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ പൊള്ളാര്‍ഡ് വെറും 5 പന്തിൽ 22 റൺസാണ് നേടിയത്.

തിലക് വീണു!!! മുംബൈയും

തിലക് വര്‍മ്മയുടെ ഇന്നിംഗ്സിന്റെ ബലത്തിൽ വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ താളം തെറ്റിച്ച് 23 റൺസ് വിജയം നേടി രാജസ്ഥാന്‍ റോയൽസ്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് മുംബൈ ഇന്ത്യന്‍സ് ഇന്ന് നേടിയത്. ഒരു ഘട്ടത്തിൽ തിലക് വര്‍മ്മ – ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് മുംബൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അശ്വിനും ചഹാലും നിര്‍ണ്ണായ വിക്കറ്റുകളുമായി രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.

Tilakverma

രോഹിത് ശര്‍മ്മയെയും അന്മോൽപ്രീത് സിംഗിനെയും തുടക്കത്തിൽ തന്നെ നഷ്ടമായ മുംബൈയെ ഇഷാന്‍ കിഷനും തിലക് വര്‍മ്മയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

ഇഷാന്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് അധികം വൈകാതെ പുറത്താകുമ്പോള്‍ 7 ഓവറിൽ 73 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. 53 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ 54 പന്തിൽ 81 റൺസ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയിരുന്നു. ട്രെന്റ് ബോള്‍ട്ടാണ് ഇഷാന്‍ കിഷനെ പുറത്താക്കിയത്.

ഇഷാന്‍ കിഷന്‍ പുറത്തായ ശേഷവും തകര്‍പ്പന്‍ ബാറ്റിംഗ് തുടര്‍ന്ന തിലക് വര്‍മ്മ സിക്സര്‍ മഴ പെയ്യിച്ച് മുന്നേറിയെങ്കിലും 33 പന്തിൽ 61 റൺസ് നേടിയ താരത്തെ രവിചന്ദ്രന്‍ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി രാജസ്ഥാന് ക്യാമ്പിൽ ആശ്വാസം നല്‍കി.

മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 58 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. അടുത്ത ഓവറിൽ ടിം ഡേവിഡിനെയും ഡാനിയേൽ സാംസിനെയും പുറത്താക്കി ചഹാല്‍ മുംബൈയെ കൂടുതൽ പ്രശ്നത്തിലേക്ക് വീഴ്ത്തി. അടുത്ത പന്തിൽ മുരുഗന്‍ അശ്വിനെ വീഴ്ത്തി ചഹാലിന് ഹാട്രിക്കിന് അവസരം ലഭിച്ചുവെങ്കിലും ക്യാച്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡര്‍ കരുൺ നായര്‍ കൈവിടുകയായിരുന്നു.

19ാം ഓവറിൽ പൊള്ളാര്‍ഡിന് ജീവന്‍ദാനം കൂടി ലഭിച്ചപ്പോള്‍ അവസാന ഓവറിൽ മുംബൈയുടെ വിജയ ലക്ഷ്യം 29 റൺസായിരുന്നു. പൊള്ളാര്‍ഡ് 22 റൺസ് നേടിയെങ്കിലും 24 പന്തുകളിൽ നിന്നാണ് താരം ഈ സ്കോര്‍ നേടിയത്.

 

Exit mobile version