ചുവപ്പ് കാർഡും സെൽഫ് ഗോളും! സെമി കാണാൻ യോഗമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ കാണാതെ പുറത്ത്. ഇന്ന് നടന്ന ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റിയെ സമനിലയിൽ പിടിച്ചാൽ ബ്ലാസ്റ്റേഴ്സിന് സെമി ഫൈനൽ ഉറപ്പിക്കാമായിരുന്നു. എന്നാൽ 88ആം മിനുറ്റിലെ ഗോൾ മുംബൈക്ക് വിജയം നൽകി.

ഇന്ന് മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. ആദ്യ മിനുറ്റുകള തന്നെ തിയാഗോ ആൽവേസിലൂടെ ബ്ലാസ്റ്റേഴ്സ് ഗോളിന് അരികിലെത്തി. ആദ്യ പകുതിയിൽ ഇ നിയന്ത്രിക്കാൻ ബ്ലാസ്റ്റേഴ്സിനായി. എന്നാൽ ആദ്യ പകുതിക്ക് അവസാനം സന്ദീപ് സിങ് ചുവപ്പ് കാർഡ് കണ്ടത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയി

രണ്ടാം പകിതിയിൽ ഉടനീളം 10 പേരുമായി ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടി വന്നു. എന്നിട്ടും ഗോൾ വഴങ്ങാതെ സമനില സ്വന്തമാക്കുന്നതിന് അടുത്ത് വരെ ബ്ലാസ്റ്റേഴ്സ് എത്തി. പക്ഷെ 88ആം മിനുറ്റിലെ സെൽഫ് ഗോൾ വിധി നിർണയിച്ചു. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് രാജസ്ഥാൻ യുണൈറ്റഡിനെയും ഡെൽഹി സ്പോർടിങിനെയും തോൽപ്പിച്ചിരുന്നു.

സൂപ്പർ കപ്പ്: സെമി ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ മുംബൈ സിറ്റിക്കെതിരെ

പനാജി, നവംബർ 5, 2025: സൂപ്പർ കപ്പ് ഗ്രൂപ്പ് ഡി-യിലെ ഏറ്റവും നിർണ്ണായകമായ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, നാളെ ഫാറ്റോർദയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7:30-നാണ് മുംബൈ സിറ്റി എഫ്‌സിയെ മഞ്ഞപ്പട നേരിടുന്നത്. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ഈ മത്സരത്തിൽ സമനില നേടിയാൽ പോലും ടീമിന് സെമിഫൈനൽ ഉറപ്പിക്കാം. എങ്കിലും, ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ പൂർത്തിയാക്കാനായി മൂന്ന് പോയിൻ്റും നേടുക എന്ന ലക്ഷ്യത്തോടെയാകും ബ്ലാസ്റ്റേഴ്‌സ് കളിക്കുക.

മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച്:
“സെമിഫൈനൽ സ്ഥാനം ഉറപ്പിക്കാൻ പോകുന്ന മുംബൈക്കെതിരായ ഈ കളി എളുപ്പമാകില്ല, ശ്രദ്ധയോയോടെയാവും ഈ മത്സരത്തെ നേരിടുക. ഞങ്ങളുടെ ടീം ആക്രമണത്തിൽ മികച്ച ഒത്തിണക്കം നേടിയിട്ടുണ്ട്, കൂടാതെ പന്ത് കൂടുതൽ സമയം കൈവശം വെച്ച് കളിക്കാനും ഞങ്ങൾക്കിപ്പോൾ ആത്മവിശ്വാസമുണ്ട്. കളിക്കാർ സംയമനം പാലിക്കുന്നതും, അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധിക്കുന്നതുമാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷവാനാക്കുന്നത്, അത് തുടരാൻ തന്നെയാവും ഞങ്ങൾ ഈ മത്സരത്തിലും ശ്രമിക്കുക”

കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുകൾ നേടി ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഡി യിൽ ഒന്നാമതാണ്. കാറ്റലയുടെ ശൈലിയുടെ പ്രതിഫലനമെന്നോണം ലക്ഷ്യബോധത്തോടെയും നിയന്ത്രണത്തോടെയും കളിക്കാനാണ് ടീമിന് സാധിച്ചത്. സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയെറ്റ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി മികച്ച ഫോമിലാണ്. ഹുവാൻ റോഡ്രിഗസ്, ബികാഷ് യുമ്നം എന്നിവരടങ്ങിയ പ്രതിരോധം ഈ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. നാല് ഗോളുകൾ നേടുകയും രണ്ട് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കുകയും ചെയ്ത ബ്ലാസ്റ്റേഴ്‌സ്, ഈ ടൂർണമെന്റിലെ മികച്ച ടീമുകളിൽ ഒന്നാണ്.

മുംബൈ സിറ്റി എഫ്‌സിയെ സംബന്ധിച്ചിടത്തോളം ഈ മത്സരം ജയിച്ചേ തീരൂ എന്ന അവസ്ഥയിലാണ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനോട് തോറ്റതോടെ അവർ നിലവിൽ മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതാണ്. സെമി സാധ്യത നിലനിർത്താൻ അവർക്ക് ജയം അനിവാര്യമാണ്, അതിലും പ്രധാനമായി കൂടുതൽ ഗോൾ മാർജിൻ നേടുകയും ചെയ്യണം. ജയത്തിൽ കുറഞ്ഞതെന്തും മുംബൈയെ പുറത്താക്കും, അതുകൊണ്ട് തന്നെ പീറ്റർ ക്രാറ്റ്കിയുടെ ടീം, ബ്ലാസ്റ്റേഴ്‌സിനെതിരെ ശക്തമായ ആക്രമണത്തോടെയാകും കളത്തിലിറങ്ങുക, അതുകൊണ്ട് തന്നെ ഇരു ടീമിനും ഇതൊരു കടുപ്പമേറിയ പോരാട്ടമായി മാറുമെന്നതിൽ സംശയമില്ല.

കൈയെത്തും ദൂരത്ത് സെമിഫൈനൽ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്‌സ്, ഈ നിർണ്ണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് പൂർണ ആത്മവിശ്വാസത്തോടെ സെമിയിൽ കയറാനാവും ശ്രമിക്കുക.

സൂപ്പർ കപ്പ്; രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആധികാരിക ജയം!


സൂപ്പർ കപ്പിലെ തങ്ങളുടെ മികച്ച പ്രകടനം തുടർന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഡൽഹി ക്ലബ്ബ് സ്‌പോർട്ടിംഗിനെതിരെ 3-0 ന്റെ മികച്ച വിജയം സ്വന്തമാക്കി. ഹോം ടീം മത്സരം തുടങ്ങിയത് മുതൽ തന്നെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. കൃത്യമായ ഫിനിഷിംഗിലൂടെ കോൾഡോ ഒബിയേറ്റ 18-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി.

വെറും നാല് മിനിറ്റിന് ശേഷം, കോൾഡോ വീണ്ടും കൃത്യതയോടെ പന്ത് വലയിലെത്തിച്ച് ലീഡ് ഇരട്ടിയാക്കി, ഇതോടെ എതിരാളികൾ സമ്മർദ്ദത്തിലായി.
കേരള ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി മൊമെന്റം നിലനിർത്തിക്കൊണ്ട്, 33-ാം മിനിറ്റിൽ കോറോ അതിശയകരമായ ഒരു അക്രൊബാറ്റിക് ശ്രമത്തിലൂടെ കാണികളെ അമ്പരപ്പിച്ചു. ലൂണയുടെ ക്രോസിൽ കൃത്യമായി കണക്ട് ചെയ്ത് കോറോ വലകുലുക്കിയതോടെ ലീഡ് 3-0 ആയി ഉയർന്നു.


ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കളിച്ച രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും ജയം നേടി. തങ്ങളുടെ ആദ്യ മത്സരത്തിൽ അവർ രാജസ്ഥാൻ യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു. ഇനി മുംബൈ സിറ്റിയെ ആണ് ബ്ലാസ്റ്റേഴ്സിന് നേരിടാൻ ഉള്ളത്.

വിജയം തുടരണം; കേരള ബ്ലാസ്റ്റേഴ്സ് നാളെ സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിക്കെതിരെ

പനാജി, നവംബർ 2, 2025: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ സൂപ്പർ കപ്പ് 2025 പോരാട്ടം തുടരുന്നു. നാളെ നടക്കുന്ന ഗ്രൂപ്പ് ഡി-യിലെ രണ്ടാം മത്സരത്തിൽ സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിയാണ് എതിരാളികൾ. ബാംബോളിമിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് വൈകുന്നേരം 4:30 നാണ് മത്സരം.

മത്സരങ്ങളിൽ നിന്നുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം രാജസ്ഥാൻ യുണൈറ്റഡിനെതിരെ 1-0 ൻ്റെ മികച്ച വിജയം നേടിയാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് യാത്ര തുടങ്ങിയത്. ടീമിൻ്റെ ആത്മവിശ്വാസവും കളിക്കളത്തിലെ മികവും തെളിയിച്ച മത്സരമായിരുന്നു അത്. അതേസമയം, ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോട് 4-1 ന് പരാജയപ്പെട്ട സ്പോർട്ടിങ് ക്ലബ്ബ് ഡൽഹി, ഈ മത്സരത്തിൽ ശക്തമായ പ്രകടനം നടത്താൻ ശ്രമിക്കുമെന്നുറപ്പാണ്.

ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല:
“രാജസ്ഥാനെതിരായ ആ ജയം പ്രധാനമാണ്, പക്ഷേ ഇത് തുടക്കം മാത്രമാണ്. ഞങ്ങൾ നന്നായിത്തന്നെ തുടങ്ങി, ഇനി ഈ ഊർജ്ജവും ശ്രദ്ധയും വരും കളികളിൽ നിലനിർത്തണം. ഈ കളി ജയിക്കാനുള്ള ആത്മവിശ്വാസം കളിക്കാർക്കുണ്ട്. സ്പോർട്ടിങ് ക്ലബ്ബ് ഡൽഹി ചെറുപ്പക്കാരുടെ, മിടുക്കുള്ള ടീമാണ്, ആദ്യ കളി അവർ തോറ്റതിനാൽ കൂടുതൽ ശക്തിയോടെ പോരാടാൻ വരും, അതുകൊണ്ട് നമ്മൾ ശ്രദ്ധിച്ചു കളിക്കണം, അവരെ കൃത്യമായി മനസ്സിലാക്കി നമ്മുടെ കളി അവരിൽ അടിച്ചേൽപ്പിക്കുകയും വേണം.”

അടുത്തിടെ ഹൈദരാബാദ് എഫ്‌സിയിൽ നിന്ന് പേര് മാറ്റി ഡൽഹിയിലേക്ക് കൂടുമാറിയ സ്പോർട്ടിങ് ക്ലബ്ബ് ഡൽഹി, പരിശീലകൻ തോമസ് ടോർസിന്റെ കീഴിൽ ഒത്തിണക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ്. മുംബൈ സിറ്റിയോടുള്ള തോൽവി ചില കുറവുകൾ കാണിച്ചെങ്കിലും, ആന്ദ്രേ ആൽബ പെനാൽറ്റിയിലൂടെ ഗോൾ നേടി അവരുടെ ആക്രമണ സാധ്യതകൾ തെളിയിച്ചു.

കോൾഡോ ഒബിയെറ്റ നേടിയ ഗോളും അതിന് ഹുവാൻ റോഡ്രിഗസ് നൽകിയ മികച്ച അസിസ്റ്റും ചേർന്നാണ് ബ്ലാസ്റ്റേഴ്‌സിന് രാജസ്ഥാന് എതിരെ വിജയമൊരുക്കിയത്. അരങ്ങേറ്റ മത്സരത്തിൽത്തന്നെ പുതിയ സ്‌ട്രൈക്കർ ഗോൾ നേടിയത് ടീമിൻ്റെ ആക്രമണ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു.

ഉയർന്ന ആത്മവിശ്വാസത്തിലും ലക്ഷ്യബോധത്തിലും കളത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിയെ പരാജയപ്പെടുത്തി ഗ്രൂപ്പിലെ സ്ഥാനം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.

സൂപ്പർകപ്പ് ഗോകുലം കേരള ഇന്ന് പഞ്ചാബ് എഫ് സിയെ നേരിടും

ഗോവ: സൂപ്പർ കപ്പിൽ ഗ്രൂപ്പ് സി യിലെ ആദ്യമത്സരത്തിൽ ഗോകുലം കേരള എഫ് സി ഇന്ന് പഞ്ചാബ് എഫ് സിയെ നേരിടും. വൈകിട്ട് 4:30 നു ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പുതിയ സ്പാനിഷ് പരിശീലകനു കീഴിൽ ഒരു മാസത്തോളമായി ടീം പരിശീലനം നടത്തിവരുന്നുണ്ട്. സീസണിൽ ആദ്യം ടീം കൊൽക്കത്തയിൽ വച്ചു നടന്ന ഐ എഫ് എ ഷീൽഡിൽ പങ്കെടുത്തിരുന്നു. അടിമുടി മാറ്റത്തോടെയാണ് ഗോകുലം സൂപ്പർ കപ്പ് മത്സരത്തിനിറങ്ങുന്നത്. സ്പാനിഷ് പരിശീലകൻ ജോസ് ഹേവിയക്ക് കീഴിൽ അഞ്ചു സ്പാനിഷ് താരങ്ങൾക്കൊപ്പം 9 മലയാളി താരങ്ങളും ഉൾപ്പെടെ 27 അംഗ സ്‌ക്വാഡാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മുന്നേറ്റത്തിൽ ഏറ്റവുമൊടുവിലായി ആൽബർട്ടോ ടോറസാണ് (സ്പെയിൻ) ടീമിലെത്തിയത്. കോഴിക്കോട് സ്വദേശി ഷിബിൻ രാജ് ആണ് ടീം ക്യാപ്റ്റൻ. ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ മത്സരം തത്സമയം കാണാവുന്നതാണ്.

നവംബർ 2 ന് ബെംഗളൂരു എഫ് സിയെയും, 5 നു മുഹമ്മദൻ എസ് സി യെയും ടീം അടുത്ത മത്സരങ്ങളിൽ നേരിടും. “ഓരോ ട്രെയിനിങ് കഴിയുമ്പോളും ടീം മികച്ചു വരുന്നുണ്ട്. ഈ ടൂര്നമെന്റ് തീർച്ചയായും ടീമിന് എളുപ്പമുള്ളതാകില്ല, അതുകൊണ്ട് തന്നെ ടീമിന് ഐലീഗിനു മുൻപ് കിട്ടാവുന്നതിൽ മികച്ച പ്രീ സീസൺ ആണ് അവർക്ക് കിട്ടാൻ പോവുന്നത്” എന്ന് ടീം ഹെഡ് കോച്ച് ജോസ് ഹെവിയാ അഭിപ്രായപ്പെട്ടു.

ഗോകുലം കേരള എഫ് സി
സൂപ്പർ കപ്പ് സ്‌ക്വാഡ്

ഹെഡ് കോച്ച്: ജോസ് ഹേവിയ (സ്പെയിൻ )

ഗോൾ കീപ്പർസ് :
ഷിബിൻ രാജ് (ക്യാപ്റ്റൻ)
രക്ഷിത് ഡാഗർ
ബിഷോർജിത്

മിഡ്‌ഫീൽഡർസ് :
റിഷാദ്
എമിൽ ബെന്നി
ഷിഗിൽ
രാഹുൽ രാജു
ക്രെയ്ഗ്
എഡുവാർഡോ (സ്പെയിൻ )
ആൽബർട്ട് ടോറസ് (സ്പെയിൻ )

ഡിഫെൻഡേർസ് :
ഗുർസിംറാട്ട്
ഹർപ്രീത്ത്
തോക്ചോം
സോയൽ ജോഷി
അതുൽ ഉണ്ണികൃഷ്ണൻ
മഷൂർ ഷെരിഫ്
മത്യാസ് (സ്പെയിൻ )
നിധിൻ കൃഷ്ണ

ഫോവേഡ്സ്:
സാമുവേൽ കിൻഷി
ട്രിജോയ്
കെവി സൻയു
അക്ഷുണ്ണ ത്യാഗി
റാൾട്ടെ
മോസസ്
ആൽഫ്രഡ്‌ പ്ലാനാസ് (സ്പെയിൻ )
ജുവാൻ കാർലോസ് (സ്പെയിൻ )

സൂപ്പർ കപ്പിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയിൽ പ്രീസീസൺ പരിശീലനം ആരംഭിച്ചു


വരാനിരിക്കുന്ന സൂപ്പർ കപ്പിനായുള്ള പ്രീസീസൺ ഒരുക്കങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി തുടക്കമിട്ടു. ഗോവയിലെ പാര പഞ്ചായത്ത് ഗ്രൗണ്ടിലാണ് ടീം പരിശീലന ക്യാമ്പ് ആരംഭിച്ചത്. ദേശീയ ടീം ഡ്യൂട്ടിയിലുള്ള കളിക്കാർ ഒഴികെ മറ്റെല്ലാവരും പരിശീലന സ്ഥലത്ത് എത്തിച്ചേർന്നു.


സൂപ്പർ കപ്പ് ഉടൻ തന്നെ ഗോവയിൽ ആരംഭിക്കാൻ ഇരിക്കുകയാണ്. അതിനാൽ, ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപ് തന്നെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനും ഒരു ടീമായി പ്രവർത്തിക്കാനും ബ്ലാസ്റ്റേഴ്സിന് ഗോവയിലെ ഈ നീക്കം വിലപ്പെട്ട സമയം നൽകും.


മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി, രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി തുടങ്ങിയ ശക്തരായ എതിരാളികളുമായി ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നതിനാൽ, തന്ത്രപരമായ മാറ്റങ്ങൾക്കും ടീം ബോണ്ടിംഗിനും ഈ പ്രീസീസൺ നിർണ്ണായകമാണ്.

സൂപ്പർ കപ്പ് 2025: കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡി-യിൽ


അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) സൂപ്പർ കപ്പ് 2025-ന്റെ ഗ്രൂപ്പ് ഘട്ട മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്ക് കടുപ്പമേറിയ ഗ്രൂപ്പ് ഡി-യിലാണ് സ്ഥാനം. ഐഎസ്എൽ ടീമുകളായ മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി, കൂടാതെ ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എന്നിവരാണ് ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ളത്. അടുത്ത മാസം ടൂർണമെന്റ് ആരംഭിക്കാനിരിക്കെ, ആരാധകർക്കിടയിൽ ആവേശം നിറഞ്ഞു കഴിഞ്ഞു.


ബ്ലാസ്റ്റേഴ്സിന് ഇത്തവണയെങ്കിലും കിരീട വരൾച്ച അവസാനിപ്പിക്കാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒക്ടോബർ 30-ന് ബാംബോലിമിൽ രാജസ്ഥാൻ യുണൈറ്റഡിനെതിരെയാണ് അവരുടെ ആദ്യ മത്സരം. നവംബർ 3-ന് ഹൈദരാബാദ് എഫ്‌സിയെയും അതേ വേദിയിൽ നേരിടും. നവംബർ 6-ന് ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന നിർണ്ണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.

മറ്റൊരു കേരള ക്ലബായ ഗോകുലം കേരള ഗ്രൂപ്പ് സിയിൽ ആണ്.

Super Cup 2025 Groups:

  • Group A: Mohun Bagan, Chennaiyin FC, East Bengal, Real Kashmir
  • Group B: FC Goa, Jamshedpur FC, NorthEast United, Inter Kashi
  • Group C: Bengaluru FC, Punjab FC, Gokulam Kerala FC, Mohammedan SC
  • Group D: Kerala Blasters, Mumbai City FC, Hyderabad FC, Rajasthan United

Kerala Blasters Fixtures in Group D:

  • Vs Rajasthan United, October 30, Bambolim Stadium, 17:00 IST
  • Vs Hyderabad FC, November 3, Bambolim Stadium, 17:00 IST
  • Vs Mumbai City FC, November 6, Fatorda Stadium, 19:30 IST

സൂപ്പർ കപ്പ് ഗോവയിൽ, കേരള ബ്ലാസ്റ്റേഴ്സും ഗോകുലവും അടക്കം 16 ടീമുകൾ മാറ്റുരയ്ക്കും


സൂപ്പർ കപ്പ് 2025 സീസണ് ഗോവ വേദിയാകും. ടൂർണമെന്റിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റും എഫ്.സി ഗോവയും ടോപ്പ് സീഡ് ടീമുകളായി തങ്ങളുടെ ഗ്രൂപ്പുകളെ നയിക്കും. അടുത്ത മാസം ഗോവയിൽ ആരംഭിക്കുന്ന ടൂർണമെന്റിൽ, ഇന്ത്യൻ സൂപ്പർ ലീഗിലെയും (ഐ.എസ്.എൽ) ഐ-ലീഗിലെയും മികച്ച പ്രകടനം കാഴ്ചവെച്ച 16 ടീമുകൾ മാറ്റുരയ്ക്കും.

12 ടീമുകൾ ഐ.എസ്.എല്ലിൽ നിന്നും നാല് ടീമുകൾ (ഇന്റർ കാശി, റിയൽ കശ്മീർ എഫ്.സി, ഗോകുലം കേരള, രാജസ്ഥാൻ യുണൈറ്റഡ്) ഐ-ലീഗിൽ നിന്നും ടൂർണമെന്റിൽ പങ്കെടുക്കും. ഒഡീഷ എഫ്.സി മാത്രമാണ് ഇത്തവണത്തെ സൂപ്പർ കപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന ഏക ഐ.എസ്.എൽ ക്ലബ്. ഒഡീഷയുടെ സ്ഥാനത്ത് രാജസ്ഥാൻ യുണൈറ്റഡ് കളിക്കും.


സെപ്റ്റംബർ 25-ന് നടക്കുന്ന നറുക്കെടുപ്പിലൂടെ ഗ്രൂപ്പുകളെ തീരുമാനിക്കുമെങ്കിലും, മോഹൻ ബഗാൻ ഒക്ടോബർ 25-ന് അവരുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് തുടക്കമിടുമെന്ന് ഉറപ്പാണ്. എഫ്.സി ഗോവ മറ്റൊരു ഗ്രൂപ്പിന് നേതൃത്വം നൽകും. നവംബർ 6 വരെ നീണ്ടുനിൽക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കു ശേഷം, നാല് ഗ്രൂപ്പ് വിജയികളും സെമിഫൈനലിലേക്ക് മുന്നേറും. ഈ വർഷത്തെ സൂപ്പർ കപ്പ് വിജയികൾക്ക് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ടുവിനായുള്ള പ്ലേഓഫിൽ മത്സരിക്കാൻ ഒരു അവസരം ലഭിക്കുമെന്നത് ടൂർണമെന്റിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.

സൂപ്പർ കപ്പിൽ പങ്കെടുക്കുന്നതിൽ ആശങ്ക അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബുകൾ


ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) പ്രമുഖ ക്ലബ്ബുകളായ കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി എന്നിവയുൾപ്പെടെ നാല് ക്ലബ്ബുകൾക്ക് സൂപ്പർ കപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 2025 ഒക്ടോബർ 25 മുതൽ നവംബർ 22 വരെയാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഐഎസ്എല്ലിലെ 13 ക്ലബ്ബുകളും ഐ-ലീഗിലെ മികച്ച മൂന്ന് ടീമുകളും എത്രയും പെട്ടെന്ന് തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ആവശ്യപ്പെട്ടിട്ടുണ്ട്.


എന്നാൽ, സാമ്പത്തികവും പ്രവർത്തനപരവുമായ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം പല ക്ലബ്ബുകളും ഇതുവരെ പ്രീ-സീസൺ പരിശീലനങ്ങൾ ആരംഭിച്ചിട്ടില്ല, കൂടാതെ കളിക്കാരുടെ ശമ്പളവും തടഞ്ഞുവച്ചിരിക്കുകയാണ്. കുറഞ്ഞത് രണ്ട് ക്ലബ്ബുകളെങ്കിലും ടൂർണമെന്റിന്റെ ഘടന, സാമ്പത്തിക കാര്യങ്ങൾ, സംപ്രേക്ഷണാവകാശം എന്നിവയിൽ കൂടുതൽ വ്യക്തത ലഭിച്ചാൽ മാത്രം കളിക്കാമെന്ന് അറിയിച്ചിട്ടുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.


പുതിയ വാണിജ്യ, സാമ്പത്തിക ഘടനയെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് ക്ലബ്ബ് എക്സിക്യൂട്ടീവുകൾ പ്രധാനമായും ഉന്നയിക്കുന്ന ഒരു പ്രശ്നം. സംപ്രേക്ഷണ വരുമാനത്തെക്കുറിച്ചും പ്രവർത്തനച്ചെലവുകളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെ സീസണിലേക്കുള്ള ബഡ്ജറ്റ് തയ്യാറാക്കാൻ കഴിയില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടി. ൽ


സൂപ്പർ കപ്പ് വിജയികൾക്ക് എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 പ്ലേഓഫിലേക്ക് യോഗ്യത നേടാം. എന്നാൽ, ഈ അവസരം മാത്രം സാമ്പത്തികവും സാങ്കേതികവുമായ ചോദ്യങ്ങൾ നേരിടുന്ന ക്ലബ്ബുകൾക്ക് മതിയാകില്ല.

സൂപ്പർ കപ്പ് ഒക്ടോബർ പകുതിയോടെ നടത്താൻ AIFF


ഒക്ടോബർ പകുതിയോടെ സൂപ്പർ കപ്പ് നടത്താൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പദ്ധതിയിടുന്നതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഭാവി അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഐ‌എസ്എല്ലിലെയും ഐ-ലീഗിലെയും പ്രമുഖ ക്ലബ്ബുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു നോക്കൗട്ട് ടൂർണമെന്റായിരിക്കും സൂപ്പർ കപ്പ്.


ഐ‌എസ്എൽ സീസൺ വൈകും എന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (#KBFC) ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്ക് പ്രീസീസൺ ഒരുക്കമായി ഈ ടൂർണമെന്റ് പ്രവർത്തിക്കും. മുൻ വർഷങ്ങളിൽ സീസൺ അവസാനം ആയിരുന്നു സൂപ്പർ കപ്പ് നടന്നിരുന്നത്. ഐ എസ് എൽ സൂപ്പർ കപ്പിന് ശേഷം ഡിസംബറിൽ ആകും ആരംഭിക്കുക.

പിഎസ്ജിക്ക് സൂപ്പർ കപ്പ്; സ്പർസിനെ പെനാൽട്ടിയിൽ തോൽപ്പിച്ചു


നാടകീയമായ മത്സരത്തിൽ ടോട്ടനം ഹോട്ട്സ്പറിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിന് പരാജയപ്പെടുത്തി പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) തങ്ങളുടെ ആദ്യ യുവേഫ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി. ഒരു ഫ്രഞ്ച് ക്ലബ്ബിനു ലഭിക്കുന്ന ആദ്യ സൂപ്പർ കപ്പാണിത്.


തോമസ് ഫ്രാങ്കിന്റെ കീഴിൽ ആദ്യ മത്സരം കളിച്ച സ്പർസ്, മിക്കി വാൻ ഡി വെൻ (39′), ക്രിസ്റ്റ്യൻ റൊമേറോ (48′) എന്നിവരുടെ ഗോളുകളിൽ 2-0-ന് മുന്നിലെത്തിയിരുന്നു. എന്നാൽ, പകരക്കാരായി ഇറങ്ങിയ ലീ കാങ്-ഇൻ (85′), ഗോൺസാലോ റാമോസ് (90+4′) എന്നിവർ നേടിയ ഗോളുകൾ പിഎസ്ജിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയും പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നയിക്കുകയും ചെയ്തു.


ഷൂട്ടൗട്ടിൽ, പിഎസ്ജിയുടെ വിറ്റിഞ്ഞയുടെ ആദ്യ കിക്ക് പാഴായെങ്കിലും, പുതിയ ഗോൾകീപ്പർ ലൂക്കാസ് ഷെവലിയർ വാൻ ഡി വെനിന്റെ കിക്ക് രക്ഷപ്പെടുത്തി. സ്പർസിനായി മാതിസ് ടെല്ലിനും പിഴച്ചു. പിഎസ്ജിക്കായി റാമോസ്, ഉസ്മാൻ ഡെംബെലെ, ലീ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, നുനോ മെൻഡസ് വിജയഗോൾ നേടി. സ്പർസിനുവേണ്ടി ഡൊമിനിക് സോളാങ്കെ, റോഡ്രിഗോ ബെന്റൻകൂർ, പെഡ്രോ പോറോ എന്നിവർ ഗോളുകൾ നേടി.


2025-ൽ പിഎസ്ജിയുടെ അഞ്ചാമത്തെ കിരീടമാണിത്. ലൂയിസ് എൻറിക്വയുടെ ടീമിന് ഇത് മികച്ച തുടക്കമാണ്. ഞായറാഴ്ച നാന്റസിനെതിരെ എവേ മത്സരത്തിൽ പിഎസ്ജി ലീഗ് 1 സീസൺ ആരംഭിക്കും. ശനിയാഴ്ച ബേൺലിയെ നേരിട്ടാണ് സ്പർസ് പ്രീമിയർ ലീഗിൽ തങ്ങളുടെ സീസൺ ആരംഭിക്കുന്നത്.

ഐ‌എസ്‌എൽ പ്രതിസന്ധി, ആദ്യം സൂപ്പർ കപ്പ് നടത്താൻ തീരുമാനിച്ച് AIFF


ഇന്ത്യൻ ഫുട്ബോളിൽ സുപ്രധാന മാറ്റങ്ങൾ വരുന്നു. ഈ വർഷം ഇന്ത്യൻ സൂപ്പർ ലീഗും (ISL) സൂപ്പർ കപ്പും നടക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പ്രസിഡന്റ് കല്യാൺ ചൗബേ സ്ഥിരീകരിച്ചു. എന്നാൽ, പതിവ് കലണ്ടറിൽ നിന്ന് വ്യത്യസ്തമായി സൂപ്പർ കപ്പ് ഐ‌എസ്‌എല്ലിന് മുൻപായി നടത്തും. 2025-26 സീസണുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളാണ് ഈ മാറ്റത്തിന് കാരണം. വൈകിയാരംഭിക്കുന്ന സീസൺ സംബന്ധിച്ച് ചർച്ച ചെയ്യാൻ എഐഎഫ്എഫ് ഇന്ന് ക്ലബ്ബ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യൻ ക്ലബ് ഫുട്ബോൾ സജീവമായി നിലനിർത്തേണ്ടതിന്റെ ആവശ്യകത ചൗബേ ഊന്നിപ്പറഞ്ഞു. ട്രാൻസ്ഫർ വിൻഡോയുടെ സമയപരിധി അടുത്തുവരുന്ന സാഹചര്യത്തിൽ ക്ലബ്ബുകൾക്ക് വ്യക്തത ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബറിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ചയിൽ സൂപ്പർ കപ്പ് നടത്താൻ സാധിക്കുമെന്ന് ചൗബേ വ്യക്തമാക്കി. ഇത് ക്ലബ്ബുകൾക്ക് പ്രീ-സീസൺ തയ്യാറെടുപ്പുകൾക്കും സ്ക്വാഡ് രൂപീകരണത്തിനും ആറ് മുതൽ എട്ട് ആഴ്ച വരെ സമയം നൽകും.

എഐഎഫ്എഫും ലീഗ് സംഘാടകരും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA) ഡിസംബറിൽ അവസാനിക്കും. അതുപോലെ, നിലവിലുള്ള നിയമപരമായ തർക്കങ്ങൾ പ്രധാന തീരുമാനങ്ങളെ ബാധിക്കുന്നതിനാൽ ഐ‌എസ്‌എല്ലിന്റെ കൃത്യമായ രൂപരേഖ ഇനിയും പുറത്തുവന്നിട്ടില്ല. ഭരണപരമായ തടസ്സങ്ങളും ലീഗ് ഘടനയെയും വരുമാനത്തെയും കുറിച്ചുള്ള ആശങ്കകളും നിലനിൽക്കുന്നുണ്ടെങ്കിലും, രണ്ട് പ്രധാന ടൂർണമെന്റുകളും നടക്കുമെന്ന് ചൗബേ ഇന്ത്യൻ ഫുട്ബോൾ സമൂഹത്തിന് ഉറപ്പ് നൽകി. സൂപ്പർ കപ്പിന്റെ കൃത്യമായ തീയതി അടുത്ത മീറ്റിംഗിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version