ഓൾ ബ്ലാക്സിന് മേൽ സ്പ്രിങ് ബോക്‌സ്! ദക്ഷിണാഫ്രിക്കക്ക് റെക്കോർഡ് നാലാം റഗ്ബി ലോകകപ്പ്

റഗ്ബി ലോകകപ്പ് റെക്കോർഡ് നാലാം തവണ ഉയർത്തി ദക്ഷിണാഫ്രിക്ക. റഗ്ബി ലോകകപ്പ് നാലാം തവണ നേടുന്ന ആദ്യ ടീം ആണ് സ്പ്രിങ് ബോക്‌സ്. റഗ്ബി ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകൾ ഫൈനലിൽ നേർക്കുനേർ വന്നപ്പോൾ പിറന്നത് ക്ലാസിക് ഫൈനൽ ആയിരുന്നു. ഫൈനലിൽ ന്യൂസിലാന്റിനെ 12-11 എന്ന സ്കോറിന് ആണ് സ്പ്രിങ് ബോക്‌സ് മറികടന്നത്. ഹാകയും ആയി എതിരാളിയെ വെല്ലുവിളിച്ചു പതിവ് പോലെ ഓൾ ബ്ലാക്സ് തുടങ്ങിയപ്പോൾ നിലവിലെ ജേതാക്കൾ കൂടിയായ ദക്ഷിണാഫ്രിക്കക്ക് വിട്ടു കൊടുക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. മൂന്നാം മിനിറ്റിലും 13 മത്തെ മിനിറ്റിലും ലഭിച്ച ഫീൽഡ് പെനാൽട്ടികൾ ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡ് ദക്ഷിണാഫ്രിക്കക്ക് 6-0 ന്റെ മുൻതൂക്കം നൽകി.

എന്നാൽ 17 മത്തെ മിനിറ്റിൽ ഫീൽഡ് പെനാൽട്ടിയിലൂടെ റിച്ചി മൗങ സ്‌കോർ 6-3 ആക്കി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ മറ്റൊരു ഫീൽഡ് പെനാൽട്ടിയിലൂടെ പൊള്ളാർഡ് സ്‌കോർ 9-3 ആക്കി മാറ്റി. 27 മത്തെ മിനിറ്റിൽ ആണ് കളി മാറിയ തീരുമാനം ഉണ്ടായത്. ജെസ്സെ ക്രിയലിനു എതിരായ അപകടകരമായ ടാക്കിളിന് ന്യൂസിലാന്റ് ക്യാപ്റ്റൻ സാം കെയിനു നൽകിയ മഞ്ഞ കാർഡ് റിവ്യൂയിന് ശേഷം ചുവപ്പ് കാർഡ് ആയി ഉയർത്തിയതോടെ ഓൾ ബ്ലാക്സ് 14 പേരായി ചുരുങ്ങി. ലോകകപ്പ് ഫൈനലിൽ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോകുന്ന ചരിത്രത്തിലെ ആദ്യ താരമായി ഓൾ ബ്ലാക്സ് ക്യാപ്റ്റൻ മാറി. തുടർന്ന് 34 മത്തെ മിനിറ്റിൽ പൊള്ളാർഡ് ഒരു ഫീൽഡ് പെനാൽട്ടി കൂടി ലക്ഷ്യത്തിൽ എത്തിച്ചതോടെ ദക്ഷിണാഫ്രിക്കക്ക് 12-3 എന്ന മുൻതൂക്കം ലഭിച്ചു. നാലു മിനിറ്റിനുള്ളിൽ ഒരു ഫീൽഡ് പെനാൽട്ടി നേടി സ്‌കോർ 12-6 ആക്കിയാണ് ന്യൂസിലാന്റ് ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സിയ കൊലിസി മഞ്ഞ കാർഡ് കണ്ടതോടെ കുറച്ചു നേരം ദക്ഷിണാഫ്രിക്കയും 14 പേരായി ചുരുങ്ങി. എന്നാൽ റിവ്യൂയിൽ ഇത് ചുവപ്പ് ആയി ഉയർത്തിയില്ല. തുടർന്ന് മനോഹരമായ നീക്കത്തിലൂടെ തന്റെ അവസാന മത്സരം കളിക്കുന്ന ആരോൺ സ്മിത്ത് ഒരു ട്രെ നേടിയെങ്കിലും മുമ്പുള്ള ഫൗൾ കാരണം റഫറി ഈ ട്രെ അനുവദിച്ചില്ല. എന്നാൽ ഇതിനു തൊട്ടു പിന്നാലെ 58 മത്തെ മിനിറ്റിൽ ബൂഡൻ ബാരറ്റ് ഫൈനലിലെ ഏക ട്രെ ഓൾ ബ്ലാക്സിന് ആയി നേടിയതോടെ സ്‌കോർ 12-11 ആയി. എന്നാൽ തുടർന്ന് ലഭിച്ച കൺവെർഷൻ പെനാൽട്ടി ലക്ഷ്യം കാണാൻ റിച്ചി മൗങക്ക് ആയില്ല. അവസാന നിമിഷങ്ങളിൽ കോൽബെക്ക് മഞ്ഞ കാർഡ് കണ്ടതോടെ അവസാന നിമിഷങ്ങളിൽ ദക്ഷിണാഫ്രിക്ക 14 പേരായി ചുരുങ്ങി. എന്നാൽ അപ്പോൾ ലഭിച്ച ഫീൽഡ് പെനാൽട്ടിയും ലക്ഷ്യം കാണാൻ റിച്ചിക്ക് ആയില്ല.

അവസാന മിനിറ്റുകളിൽ ദക്ഷിണാഫ്രിക്കയും 14 പേരായി ചുരുങ്ങിയതിനു പിന്നാലെ ഓൾ ബ്ലാക്സ് കളി ജയിക്കാൻ ആയി ആഞ്ഞു പരിശ്രമിച്ചു എങ്കിലും സ്പ്രിങ് ബോക്‌സ് പ്രതിരോധം പിടിച്ചു നിന്നു. ഏതാണ്ട് ഒരു മണിക്കൂർ 14 പേരായി കളിച്ചിട്ടും ഓൾ ബ്ലാക്സ് മത്സരത്തിൽ അവിശ്വസനീയം ആയ പോരാട്ടം ആണ് കാഴ്ച വച്ചത്. കിരീടത്തിനു ഹാന്ദ്ര പൊള്ളാർഡിന്റെ ബൂട്ടുകൾ ആണ് ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. മത്സരത്തിൽ 28 ടാക്കിളുകൾ നടത്തിയ ദക്ഷിണാഫ്രിക്കൻ ഫ്ലാങ്കർ പീയ്റ്റർ-സ്റ്റെഫ് ഡു ടോയ്റ്റ് ആണ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്. റെക്കോർഡ് നാലാം കിരീട നേട്ടത്തോടെ ലോകത്തിലെ എക്കാലത്തെയും മികച്ച റഗ്ബി ടീം ആരാണ് എന്ന ചോദ്യത്തിന് ഓൾ ബ്ലാക്സിന് മുന്നിൽ എത്തി നിലവിൽ സ്പ്രിങ് ബോക്‌സ്.

ഹാക്ക : ഓള്‍ ബ്ലാക്കുകളുടെ യുദ്ധഭേരി

ന്യൂസിലാണ്ടിനെ അവരുടെ ദേശീയ കായിക ഇനമായ റഗ്ബിയില്‍ പ്രതിനിധീകരിക്കുന്ന അവരുടെ പുരുഷ ടീമിനെയാണ് കായിക ലോകം ഓള്‍ ബ്ലാക്ക്സ് എന്ന് വിളിക്കുന്നത്. റഗ്ബിയുടെ ചരിത്രത്തിലെ അനിഷേധ്യ ജേതാക്കളായാണ് ഓള്‍ബ്ലാക്കുകള്‍ അറിയപ്പെടുന്നത്. 2003ല്‍ റഗ്ബിയില്‍ ലോക റാങ്കിംഗ് ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കിനുടമയായതും ന്യൂസിലാണ്ട് ടീം ആണ്. റഗ്ബി ചാംപ്യന്‍ഷിപ്പ് ചരിത്രത്തിലെ 19 വര്‍ഷ കാലയളവില്‍ 13 വട്ടം വിജയികളായി കരുത്ത് തെളിയിച്ചതാണ് ഓള്‍ ബ്ലാക്ക്സ് ടീം. 1905 വരെ കറുത്ത ജഴ്സിയും വെള്ള ഷോര്‍ട്സുമായിരുന്ന ന്യൂസിലാണ്ട് ടീം അതിനു ശേഷം പൂര്‍ണ്ണമായ കറുപ്പിലേക്ക് മാറി. അന്ന് മുതല്‍ ഓള്‍ ബ്ലാക്ക്സ് എന്ന നാമവും അവര്‍ക്കൊപ്പമുണ്ട്.

https://twitter.com/TomHall/status/893271501469765632

ലോക ജേതാക്കളായ ഈ ടീമിന്റെ കറുത്ത ജഴ്സിയോടൊപ്പം തന്നെ ഏറെ ശ്രദ്ധേയമായൊരു ആചാരമുണ്ട് – ഹാക്ക എന്ന യുദ്ധഭേരി. മത്സരം തുടങ്ങുന്നതിനു മുമ്പ് എതിര്‍ ടീമിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഹാക്ക നൃത്തം. ന്യൂസിലാണ്ടിലെ മാവോരി ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തച്ചുവട്, അല്ലേല്‍ വെല്ലുവിളിയാണ് ഹാക്ക. യുദ്ധത്തില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനും അതുവഴി എതിരാളികളെ ഭയപ്പെടുത്തുന്നതിനുമായാണ് പൊതുവേ പോരാളികള്‍ ഹാക്ക നടപ്പിലാക്കിയിരുന്നത്. 1888-89 കാലഘട്ടത്തില്‍ ന്യൂസിലാണ്ട് റഗ്ബി ടീം ആദ്യമായി തങ്ങളുടെ മത്സരത്തിനു മുമ്പ് ഹാക്ക ചുവട് വയ്ക്കുകയും 1905 മുതല്‍ തുടര്‍ച്ചയായി അത് ചെയ്തു പോരുകയും ചെയ്യുന്നു.

https://twitter.com/elbloqueado/status/892438925171621892

ഹാക്കയില്‍ രണ്ട് ഭാഗങ്ങളാണ് ഉള്ളത്, ആദ്യ ഭാഗം ടീമിന്റെ നായകനാണ് നടത്തുന്നത്, തുടര്‍ന്ന് മറ്റംഗങ്ങളും അദ്ദേഹത്തിനോടൊപ്പം ഹാക്ക ചുവടുകള്‍ വയ്ക്കുവാന്‍ കൂടുന്നു. കാലുകള്‍ ശക്തിയായി തറയിലിടിച്ചു, കൈകള്‍ തുടകളില്‍ മുട്ടി ശബ്ദമുണ്ടാക്കിയും, കണ്ണുരുട്ടുക, നാക്ക് പുറത്തേക്ക് നീട്ടുക, ആക്രോശങ്ങളും ഗര്‍ജ്ജനങ്ങളും അടങ്ങിയ ചടുല നീക്കങ്ങളുമാണ് ഹാക്കയുടെ പ്രത്യേകത. രണ്ട് തരം പ്രധാന ഹാക്ക ഇനങ്ങളാണ് ഓള്‍ ബ്ലാക്ക്സ് ചുവട് വയ്ക്കുന്നത് – കാ മാറ്റേയും കാപ്പ ഒ പാംഗോയും. ഒരു മികച്ച ഹാക്കയില്‍ ഏറ്റവും പ്രധാനം കാലുകളും കൈകളും ഒരു പോലെ എല്ലാവരും ചലിപ്പിക്കുക എന്നതാണ്. പരമ്പരാഗതമായി ഹാക്ക സ്ത്രീകളും പുരുഷന്മാരും (ഗോത്ര സമൂഹം) ചെയ്യുമെങ്കിലും, വെതേരോ എന്നറിയപ്പെടുന്ന നാക്ക് പുറത്തേക്ക് നീട്ടി നടത്തുന്ന പ്രകടനം പുരുഷന്മാര്‍ മാത്രമാണ് പൊതുവേ ചെയ്ത് പോരുന്നത്.

ഹാക്ക പൊതുവേ റഗ്ബി പ്രേക്ഷകരാല്‍ സ്വീകരിക്കപ്പെട്ടതാണെങ്കിലും, അത് എതിരാളികളെ പ്രകോപിപ്പിക്കാനും ഭയപ്പെടുത്താനുമുള്ള ഒരു അടവായി പലയിടങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുവില്‍ ടീമുകളെല്ലാം തന്നെ ഇത് ന്യൂസിലാണ്ട് റഗ്ബി ടീമിന്റെ പൈതൃകത്തിന്റെ ഭാഗമാണെന്ന് അംഗീകരിച്ച് ഹാക്കയ്ക്ക് മതിയായ ബഹുമാനം കൊടുക്കാറുണ്ട്, എന്നാല്‍ ചില അവസരങ്ങളില്‍ ചില ടീമുകള്‍ ഹാക്കയെ പൂര്‍ണ്ണമായും അവഗണിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതു പോല തന്നെ കാപ്പ ഒ പാംഗോയില്‍ കഴുത്തിനു കുറുകെ തള്ള വിരല്‍ നീക്കുന്ന ഹാക്ക ചലനം സൂചിപ്പിക്കുന്നത് കഴുത്തറുക്കുന്നതിനെയാണെന്ന് പറഞ്ഞൊരു വിവാദവും ഏറെക്കാലം നിലനിന്നിരുന്നു. എന്നാല്‍ അതിനു മവോരികള്‍ നല്‍കിയ വിശദീകരണം ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ജീവവായു എത്തിക്കുന്നതിനെയാണ് ആ അംഗചലനം സൂചിപ്പിക്കുന്നതെന്നാണ്.

ഹാക്കയെ പ്രശസ്തമാക്കിയത് ന്യൂസിലാണ്ട് റഗ്ബി ടീമാണെങ്കിലും ഇന്ന് ന്യൂസിലാണ്ടുകാര്‍ അതിഥികളെ സ്വീകരിക്കാനും, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും അത് ചെയ്തു പോരുന്നു.

Exit mobile version