ഓൾ ബ്ലാക്സിന് മേൽ സ്പ്രിങ് ബോക്‌സ്! ദക്ഷിണാഫ്രിക്കക്ക് റെക്കോർഡ് നാലാം റഗ്ബി ലോകകപ്പ്

റഗ്ബി ലോകകപ്പ് റെക്കോർഡ് നാലാം തവണ ഉയർത്തി ദക്ഷിണാഫ്രിക്ക. റഗ്ബി ലോകകപ്പ് നാലാം തവണ നേടുന്ന ആദ്യ ടീം ആണ് സ്പ്രിങ് ബോക്‌സ്. റഗ്ബി ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകൾ ഫൈനലിൽ നേർക്കുനേർ വന്നപ്പോൾ പിറന്നത് ക്ലാസിക് ഫൈനൽ ആയിരുന്നു. ഫൈനലിൽ ന്യൂസിലാന്റിനെ 12-11 എന്ന സ്കോറിന് ആണ് സ്പ്രിങ് ബോക്‌സ് മറികടന്നത്. ഹാകയും ആയി എതിരാളിയെ വെല്ലുവിളിച്ചു പതിവ് പോലെ ഓൾ ബ്ലാക്സ് തുടങ്ങിയപ്പോൾ നിലവിലെ ജേതാക്കൾ കൂടിയായ ദക്ഷിണാഫ്രിക്കക്ക് വിട്ടു കൊടുക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. മൂന്നാം മിനിറ്റിലും 13 മത്തെ മിനിറ്റിലും ലഭിച്ച ഫീൽഡ് പെനാൽട്ടികൾ ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡ് ദക്ഷിണാഫ്രിക്കക്ക് 6-0 ന്റെ മുൻതൂക്കം നൽകി.

എന്നാൽ 17 മത്തെ മിനിറ്റിൽ ഫീൽഡ് പെനാൽട്ടിയിലൂടെ റിച്ചി മൗങ സ്‌കോർ 6-3 ആക്കി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ മറ്റൊരു ഫീൽഡ് പെനാൽട്ടിയിലൂടെ പൊള്ളാർഡ് സ്‌കോർ 9-3 ആക്കി മാറ്റി. 27 മത്തെ മിനിറ്റിൽ ആണ് കളി മാറിയ തീരുമാനം ഉണ്ടായത്. ജെസ്സെ ക്രിയലിനു എതിരായ അപകടകരമായ ടാക്കിളിന് ന്യൂസിലാന്റ് ക്യാപ്റ്റൻ സാം കെയിനു നൽകിയ മഞ്ഞ കാർഡ് റിവ്യൂയിന് ശേഷം ചുവപ്പ് കാർഡ് ആയി ഉയർത്തിയതോടെ ഓൾ ബ്ലാക്സ് 14 പേരായി ചുരുങ്ങി. ലോകകപ്പ് ഫൈനലിൽ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോകുന്ന ചരിത്രത്തിലെ ആദ്യ താരമായി ഓൾ ബ്ലാക്സ് ക്യാപ്റ്റൻ മാറി. തുടർന്ന് 34 മത്തെ മിനിറ്റിൽ പൊള്ളാർഡ് ഒരു ഫീൽഡ് പെനാൽട്ടി കൂടി ലക്ഷ്യത്തിൽ എത്തിച്ചതോടെ ദക്ഷിണാഫ്രിക്കക്ക് 12-3 എന്ന മുൻതൂക്കം ലഭിച്ചു. നാലു മിനിറ്റിനുള്ളിൽ ഒരു ഫീൽഡ് പെനാൽട്ടി നേടി സ്‌കോർ 12-6 ആക്കിയാണ് ന്യൂസിലാന്റ് ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സിയ കൊലിസി മഞ്ഞ കാർഡ് കണ്ടതോടെ കുറച്ചു നേരം ദക്ഷിണാഫ്രിക്കയും 14 പേരായി ചുരുങ്ങി. എന്നാൽ റിവ്യൂയിൽ ഇത് ചുവപ്പ് ആയി ഉയർത്തിയില്ല. തുടർന്ന് മനോഹരമായ നീക്കത്തിലൂടെ തന്റെ അവസാന മത്സരം കളിക്കുന്ന ആരോൺ സ്മിത്ത് ഒരു ട്രെ നേടിയെങ്കിലും മുമ്പുള്ള ഫൗൾ കാരണം റഫറി ഈ ട്രെ അനുവദിച്ചില്ല. എന്നാൽ ഇതിനു തൊട്ടു പിന്നാലെ 58 മത്തെ മിനിറ്റിൽ ബൂഡൻ ബാരറ്റ് ഫൈനലിലെ ഏക ട്രെ ഓൾ ബ്ലാക്സിന് ആയി നേടിയതോടെ സ്‌കോർ 12-11 ആയി. എന്നാൽ തുടർന്ന് ലഭിച്ച കൺവെർഷൻ പെനാൽട്ടി ലക്ഷ്യം കാണാൻ റിച്ചി മൗങക്ക് ആയില്ല. അവസാന നിമിഷങ്ങളിൽ കോൽബെക്ക് മഞ്ഞ കാർഡ് കണ്ടതോടെ അവസാന നിമിഷങ്ങളിൽ ദക്ഷിണാഫ്രിക്ക 14 പേരായി ചുരുങ്ങി. എന്നാൽ അപ്പോൾ ലഭിച്ച ഫീൽഡ് പെനാൽട്ടിയും ലക്ഷ്യം കാണാൻ റിച്ചിക്ക് ആയില്ല.

അവസാന മിനിറ്റുകളിൽ ദക്ഷിണാഫ്രിക്കയും 14 പേരായി ചുരുങ്ങിയതിനു പിന്നാലെ ഓൾ ബ്ലാക്സ് കളി ജയിക്കാൻ ആയി ആഞ്ഞു പരിശ്രമിച്ചു എങ്കിലും സ്പ്രിങ് ബോക്‌സ് പ്രതിരോധം പിടിച്ചു നിന്നു. ഏതാണ്ട് ഒരു മണിക്കൂർ 14 പേരായി കളിച്ചിട്ടും ഓൾ ബ്ലാക്സ് മത്സരത്തിൽ അവിശ്വസനീയം ആയ പോരാട്ടം ആണ് കാഴ്ച വച്ചത്. കിരീടത്തിനു ഹാന്ദ്ര പൊള്ളാർഡിന്റെ ബൂട്ടുകൾ ആണ് ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. മത്സരത്തിൽ 28 ടാക്കിളുകൾ നടത്തിയ ദക്ഷിണാഫ്രിക്കൻ ഫ്ലാങ്കർ പീയ്റ്റർ-സ്റ്റെഫ് ഡു ടോയ്റ്റ് ആണ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്. റെക്കോർഡ് നാലാം കിരീട നേട്ടത്തോടെ ലോകത്തിലെ എക്കാലത്തെയും മികച്ച റഗ്ബി ടീം ആരാണ് എന്ന ചോദ്യത്തിന് ഓൾ ബ്ലാക്സിന് മുന്നിൽ എത്തി നിലവിൽ സ്പ്രിങ് ബോക്‌സ്.

റഗ്ബി ലോകകപ്പിൽ ഇംഗ്ലണ്ട്- ന്യൂസിലാൻഡ് സെമിഫൈനൽ

റഗ്ബി ലോകകപ്പിൽ ആദ്യ സെമിഫൈനൽ ലൈനപ്പ് ആയി. ആദ്യ ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയയെ തകർത്ത ഇംഗ്ലണ്ട് സെമിഫൈനൽ ഉറപ്പിച്ചപ്പോൾ അയർലൻഡിനെ തകർത്തായിരുന്നു ഓൾ ബ്ളാക്‌സിന്റെ സെമിഫൈനൽ പ്രവേശനം. ആദ്യ ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയക്ക് എതിരായ തങ്ങളുടെ സമീപകാല മികച്ച റെക്കോർഡ് തുടർന്ന ഇംഗ്ലണ്ട് 40-16 എന്ന സ്കോറിന് ആണ് ജയം കണ്ടത്. തുടർച്ചയായ 7 മത്സരത്തിലും ഓസ്‌ട്രേലിയയെ തകർത്ത ഇംഗ്ലണ്ട് ശക്തമായി ആണ് മത്സരം തുടങ്ങിയത്. ജോണി മേ തന്റെ 50 താമത്തെ മത്സരത്തിൽ രണ്ട് ട്രൈകളുമായി തിളങ്ങിയപ്പോൾ പ്രതിരോധത്തിൽ കളിയിലെ താരമായ ടോം കറി നടത്തിയ പ്രകടനം ഇംഗ്ലണ്ടിന്റെ ജയത്തിൽ നിർണായകമായി.

കഴിഞ്ഞ ലോകകപ്പിൽ നാട്ടിൽ വച്ച് തങ്ങളെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താക്കിയ ഓസ്‌ട്രേലിയക്ക് എതിരായ മധുര പ്രതികാരം കൂടിയായി ഇംഗ്ലണ്ടിന് ഇത്. പെനാൽട്ടി, കൺവേർഷൻ എന്നിവയിലൂടെ 20 പോയിന്റ് നേടിയ ഓവൻ ഫെരെലും ഇംഗ്ലീഷ് പ്രകടനത്തിൽ നിർണായകമായി. അതേസമയം രണ്ടാം ക്വാർട്ടർ ഫൈനലിൽ ന്യൂസിലാൻഡ് അയർലൻഡിനെ തകർത്തു തങ്ങളുടെ നാലാം ലോകകപ്പ് ലക്ഷ്യമാക്കി സെമിഫൈനലിലേക്ക് മുന്നേറി.  46-14 എന്ന സ്കോറിന് ആണ് ഓൾ ബ്ളാക്‌സ് ജയം കണ്ടത്. അയർലൻഡിനു എതിരെ മികച്ച റെക്കോർഡ് ഉണ്ടെങ്കിലും കഴിഞ്ഞ 3 ൽ രണ്ടിലും തോറ്റതിന് മറുപടി കൂടിയായി ന്യൂസിലാൻഡിനു ഈ ജയം.

മത്സരത്തിൽ 7 ട്രൈ സ്‌കോർ ചെയ്ത ഓൾ ബ്ളാക്‌സിനായി ആരോൺ സ്മിത്ത് 2 ട്രൈ നേടി. മത്സരത്തിൽ ഉടനീളം ഓൾ ബ്ളാക്‌സിന് വെല്ലുവിളി ആവാൻ അയർലൻഡിനു ആയില്ല. നമീബിയക്ക് എതിരായ മത്സരത്തിനു ശേഷം 2 ആഴ്ചകൾക്ക് ശേഷം കളത്തിൽ ഇറങ്ങിയത് പുറത്ത് കാണിക്കാത്ത പ്രകടനം ആണ് ഓൾ ബ്ളാക്‌സ് നടത്തിയത്. ഇത് വരെ ലോകകപ്പിൽ വലിയ പരീക്ഷണങ്ങങ്ങൾ നേരിടാത്ത ഓൾ ബ്ളാക്‌സിന് ഒരു വെല്ലുവിളി ആവാനുള്ള ശ്രമം ആവും ഇംഗ്ലണ്ട് നടത്തുക. അടുത്ത ശനിയാഴ്ച ആണ് ഇംഗ്ലണ്ട് ന്യൂസിലാൻഡ് സെമിഫൈനൽ മത്സരം. റഗ്ബി ലോകകപ്പിൽ നാളെ നടക്കുന്ന മൂന്നും നാലും ക്വാർട്ടർ ഫൈനലുകളിൽ വെയിൽസ് ഫ്രാൻസിനെയും ആതിഥേയരായ ജപ്പാൻ ദക്ഷിണാഫ്രിക്കയെയും നേരിടും.

റഷ്യയെ തോൽപ്പിച്ച് ജപ്പാൻ, റഗ്ബി ലോകകപ്പിന് തുടക്കമായി

ഏഷ്യയിലെ ആദ്യ ലോകകപ്പിന് ജപ്പാനിൽ തുടക്കമായി. വർണാഭമായ കലാപരിപാടികൾക്ക് ശേഷം ലോക റഗ്ബി ചെയർമാനും മുൻ ഇംഗ്ലീഷ് നായകനും ആയ സർ ബിൽ ബോർമൗണ്ട് ആണ് റഗ്ബി ലോകകപ്പിന് തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചത്. ഇതിനു ശേഷം നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ 5 മത്തെ മിനിറ്റിൽ തന്നെ ട്രൈ നേടിയ റഷ്യ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ജപ്പാൻ കാണികളെ ഞെട്ടിച്ചു. എന്നാൽ തങ്ങളെക്കാൾ 10 റാങ്ക് പിറകിലുള്ള റഷ്യയുടെ കടുത്ത ചെറുത്ത് നിൽപ്പിനെ ക്ഷമയോടെ മറികടക്കുന്ന ജപ്പാനെയാണ് പിന്നീട്‌ കണ്ടത്.

2015 ൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ജപ്പാൻ 30-10 നു എന്ന സ്കോറിന് ആണ് റഷ്യയെ മറികടന്നത്. 2011 നു ശേഷം ആദ്യമായി റഗ്ബി ലോകകപ്പ് കളിക്കുന്ന റഷ്യക്ക് എതിരെ വിങർ കൊട്ടാരോ മറ്റ്സുഷുമൊയുടെ ഹാട്രിക്ക് ആണ് ജപ്പാന്റെ ജയത്തിൽ നിർണായകമായത്. 2 പെനാൽട്ടികൾ സ്‌കോർ ആക്കി മാറ്റിയ യു തമുരയും ജപ്പാന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. അയർലൻഡ്, സ്‌കോട്ട്‌ലൻഡ് ടീമുകൾക്ക് വലിയ സാധ്യത നൽകുന്ന ഗ്രൂപ്പിൽ ജപ്പാന് ഈ ജയം ആത്മവിശ്വാസം നൽകും.

റഗ്ബി ലോകകപ്പിൽ നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ഫിജിയെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ കരുത്തർ ആയ ഫ്രാൻസും അർജന്റീനയും നേർക്കുനേർ വരും. ലോകം കാത്തിരിക്കുന്ന മൂന്നാം മത്സരത്തിൽ നിലവിലെ ജേതാക്കൾ ആയ ന്യൂസിലാൻഡ് മുൻ ജേതാക്കൾ ആയ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം തന്നെയാവും ആരാധകർ പ്രതീക്ഷിക്കുക. ആദ്യ മത്സരം ഇന്ത്യൻ സമയം 10.15 നും രണ്ടാം മത്സരം 12.45 നും നടക്കുമ്പോൾ 3.15 നാണ് മൂന്നാം മത്സരം. റഗ്ബി ലോകകപ്പ് സോണി ടെൻ 2 വിലും സോണി ടെൻ 2 ഹൈ ഡെഫനിഷനിലും തത്സമയം കാണാവുന്നതാണ്.

Exit mobile version