5 വിക്കറ്റ് ജയം നേടി ഇന്ത്യ എ

ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചുവെങ്കിലും രണ്ടാം ടെസ്റ്റില്‍ വിജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ എ. ആദ്യ ഇന്നിംഗ്സില്‍ മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യ എ രണ്ടാം ഇന്നിംഗ്സിലെ പ്രകടനത്തിന്റെ ബലത്തിലാണ് വിജയം നേടിയത്. വിന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ 302 റണ്‍സിനു പുറത്തായപ്പോള്‍ ഇന്ത്യ 192 റണ്‍സിനു ഓള്‍ഔട്ടായി. 110 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ വിന്‍ഡീസ് എന്നാല്‍ രണ്ടാം ഇന്നിംഗ്സി 210 റണ്‍സിനു പുറത്തായി.

ഇതോടെ 321 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ ജയവും പരമ്പരയും സ്വന്തമാക്കി. ടൊണ്ടണില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസ് നായകന്‍ ഷമാര്‍ ബ്രൂക്ക്സ് 122 റണ്‍സുമായി പുറത്താകാതെ നിന്നു. 41 റണ്‍സ് നേടിയ ജോണ്‍ കാംപെല്‍ ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി. ഷഹ്ബാസ് നദീമിനു മൂന്ന് വിക്കറ്റും ലഭിച്ചു.

മറുപടിയ്ക്കായി ഇറങ്ങിയ ഇന്ത്യ തകര്‍ച്ചയാണ് നേരിട്ടത്. 48 ഓവറില്‍ 192 റണ്‍സിനു ടീം ഓള്‍ഔട്ട് ആയപ്പോള്‍ അങ്കിത് ഭാവനേ 43 റണ്‍സുമായി പുറത്താകാതെ ടോപ് സ്കോറര്‍ ആയി നിന്നു. കരുണ്‍ നായര്‍ 42 റണ്‍സും വിജയ് ശങ്കര്‍ 30 റണ്‍സും നേടി. വിന്‍ഡീസിനായി റെയ്മണ്‍ റീഫര്‍ അഞ്ചും ഒഷാനെ തോമസ് മൂന്നും വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിലും മികച്ച തുടക്കം വിന്‍ഡീസ് നേടിയെങ്കിലും പിന്നീട് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 137/2 എന്ന നിലയില്‍ നിന്ന് ടീം 210 റണ്‍സിനു ഓള്‍ഔട്ട് ആയി. മുഹമ്മദ് സിറാജ് രണ്ടാം ഇന്നിംഗ്സിലും നാല് വിക്കറ്റ് നേടിയപ്പോള്‍ പിന്തുണയുമായി രജനീഷ് ഗുര്‍ബാനി മൂന്നും ജയന്ത് യാദവ് രണ്ടും വിക്കറ്റ് നേടി. വിന്‍ഡീസ് നിരയില്‍ ജര്‍മൈന്‍ ബ്ലാക്ക്‍വുഡ് 67 റണ്‍സും ജോണ്‍ കാംപെല്‍ 61 റണ്‍സും നേടി.

321 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 67.1 ഓവറില്‍ ലക്ഷഅയം നേടി. ഹനുമ വിഹാരി(68) റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ അഭിമന്യു ഈശ്വരന്‍(31), കരുണ്‍ നായര്‍(55) എന്നിവര്‍ക്കൊപ്പം പുറത്താകാതെ നിന്ന ഋഷഭ് പന്ത്(67*), ജയന്ത് യാദവ്(23*) എന്നിവര്‍ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ടില്‍ കിരീടം ചൂടി ഇന്ത്യ എ ടീം

ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലില്‍ ഇംഗ്ലണ്ടിനെ 5 വിക്കറ്റിനു തറപ്പറ്റിച്ച് ഇന്ത്യ എ. ഇംഗ്ലണ്ട് ലയണ്‍സിനെ ആദ്യം ബാറ്റ് ചെയ്യാനയയ്ച്ച ഇന്ത്യന്‍ നായകന്‍ ശ്രേയസ്സ് അയ്യറിനു ആഗ്രഹിച്ച തുടക്കമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയത്. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ട് ലയണ്‍സിനെ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. 152 റണ്‍സാണ് സാം ഹെയിന്‍-ലിയാം ലിവിംഗ്സ്റ്റണ്‍ കൂട്ടുകെട്ട് ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റില്‍ നേടിയത്.

83 റണ്‍സ് നേടിയ ലിവിംഗ്സ്റ്റണ്‍ പുറത്തായ ശേഷം ഇന്ത്യ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ശക്തമായ തിരിച്ചുവരവ് മത്സരത്തിലേക്ക് നടത്തുകയായിരുന്നു. സാം ഹെയിന്‍ ഒരു വശത്ത് നിന്ന് പൊരുതിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ ലയണ്‍സ് മധ്യനിര തകരുകയായിരുന്നു. 185/2 എന്ന നിലയില്‍ നിന്ന് ടീം 264/9 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി ദീപക് ചഹാറും ഖലീല്‍ അഹമ്മദും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂര്‍ രണ്ടും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഋഷഭ് പന്ത് 64 റണ്‍സുമായി പുറത്താകാതെ നിന്നു. ക്രുണാല്‍ പാണ്ഡ്യയും പന്തും ചേര്‍ന്ന് 48.2 ഓവറില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 34 റണ്‍സാണ് പാണ്ഡ്യയുടെ സംഭാവന. ശ്രേയസ്സ് അയ്യര്‍(44), ഹനുമ വിഹാരി(37), മയാംഗ് അഗര്‍വാല്‍(40) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

ഇംഗ്ലണ്ടിനായി ലിയാം ഡോസണ്‍ രണ്ടും മാത്യൂ ഫിഷര്‍, സ്റ്റീവന്‍ മുല്ലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുവ താരങ്ങളില്‍ വിശ്വസിച്ച് ഡല്‍ഹി, ഒപ്പം ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറും

മൂന്ന് താരങ്ങളെ നിലനിര്‍ത്തി ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഇന്ത്യന്‍ യുവ താരങ്ങളായ ഋഷഭ് പന്തിനെയും ശ്രേയസ്സ് അയ്യരെയും നിലനിര്‍ത്തിയ ഡല്‍ഹി ഒപ്പം കൂട്ടിയത് ക്രിസ് മോറിസിനെയാണ്. 8 കോടി രൂപയ്ക്ക് ഋഷഭിനെയും 7 കോടിയ്ക്ക് ശ്രേയസ്സിനെയും നിലനിര്‍ത്തിയപ്പോള്‍ 7.1 കോടി രൂപയ്ക്കാണ് ക്രിസ് മോറിസിനു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

47 കോടി രൂപയാണ് ടീമിന്റെ കൈയ്യില്‍ ഇനി ശേഷിച്ചിട്ടുള്ളത്. ലേല സമയത്ത് 2 റൈറ്റ് ടു മാച്ച് അവസരങ്ങളും ടീമിനൊപ്പമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version