ഇന്ത്യയുടെ സുവർണ്ണ താരം നീരജ് ചോപ്രയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി. പ്രഥമ നീരജ് ചോപ്ര ക്ലാസിക്കിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 86.18 മീറ്റർ ദൂരം എറിഞ്ഞാണ് ഒളിമ്പിക് ചാമ്പ്യൻ കിരീടം ചൂടിയത്. തന്റെ പേരിൽ ആരംഭിച്ച ഈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നീരജ്, ഒരു എലൈറ്റ് റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.

ഈ വിജയത്തോടെ, നീരജ് അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായി 25-ാമത്തെ ടോപ്പ്-ടു ഫിനിഷ് സ്വന്തമാക്കി. ജാവലിൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുടർച്ചയായ പോഡിയം ഫിനിഷുകളിൽ റഷ്യയുടെ സെർജി മകറോവിനൊപ്പം രണ്ടാം സ്ഥാനത്താണ് ഇപ്പോൾ നീരജ്.
കെനിയയുടെ വെറ്ററൻ ത്രോയർ ജൂലിയസ് യേഗോ 84.51 മീറ്റർ ദൂരവുമായി രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കയുടെ റുമേഷ് 84.34 മീറ്റർ ദൂരത്തിൽ വെങ്കലം നേടി. ഇന്ത്യൻ യുവ ജാവലിൻ ത്രോ താരം സച്ചിൻ യാദവ് 82.33 മീറ്റർ ദൂരവുമായി പോഡിയം ഫിനിഷ് നേടുന്നതിൽ നിന്ന് അൽപ്പം പിന്നിലായി.