റോളണ്ട് ഗാരോസിൽ നടന്ന ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ അലക്സാണ്ടർ സ്വെരേവിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി സെർബിയൻ ഇതിഹാസം നോവാക് ജോക്കോവിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു. 38 വയസ്സുകാരനായ ജോക്കോവിച്, മൂന്നാം സീഡായ സ്വെരേവിനെ 4-6, 6-3, 6-2, 6-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ 51-ാമത് ഗ്രാൻഡ് സ്ലാം സെമി ഫൈനലാണ്, ഇത് ഒരു റെക്കോർഡ് നേട്ടമാണ്.

ഫ്രഞ്ച് ഓപ്പണിൽ ജോക്കോവിചിന്റെ 101-ാമത് വിജയമാണിത്. കഴിഞ്ഞ വർഷം പാരീസ് ഗെയിംസിൽ ഒളിമ്പിക് സ്വർണ്ണം നേടിയത് ഇതേ വേദിയിൽ വെച്ചായിരുന്നു.
കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ സ്വെരേവ് ആദ്യ സെറ്റിൽ ജോക്കോവിച്ചിനെ ബ്രേക്ക് ചെയ്തുകൊണ്ട് മികച്ച തുടക്കമാണ് നടത്തിയത്. എന്നാൽ, പരിചയസമ്പന്നനായ ജോക്കോവിച് പിന്നീട് തിരികെ വന്നു. ഡ്രോപ്പ് ഷോട്ടുകൾ (മൊത്തം 35 എണ്ണം) ഉപയോഗിച്ച് സ്വെരേവിന്റെ താളം തെറ്റിച്ചു.
രണ്ടാം സെറ്റിന്റെ തുടക്കത്തിൽ ജോക്കോവിച്ച് സ്വെരേവിനെ ബ്രേക്ക് ചെയ്യുകയും 4-1 ന് മുന്നിലെത്തുകയും ചെയ്തതാണ് മത്സരത്തിലെ വഴിത്തിരിവായത്. മൂന്ന് മണിക്കൂറും 17 മിനിറ്റും നീണ്ട പോരാട്ടത്തിന് ശേഷം തന്റെ അഞ്ചാമത്തെ മാച്ച് പോയിന്റിൽ മത്സരം അവസാനിപ്പിച്ചു.
സെമി ഫൈനലിൽ അദ്ദേഹം ഒന്നാം സീഡായ ജാനിക് സിന്നറിനെ നേരിടും. അലക്സാണ്ടർ ബുബ്ലിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് സിന്നർ നേരത്തെ സെമിയിൽ പ്രവേശിച്ചിരുന്നു.
ജോക്കോവിച് കിരീടം നേടുകയാണെങ്കിൽ, ടെന്നീസ് ചരിത്രത്തിൽ 25 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറും.