ഡോപിങ് നിയമലംഘനത്തിന് മധ്യദൂര ഓട്ടക്കാരൻ പർവേസ് ഖാന് ആറ് വർഷത്തെ വിലക്ക്

Newsroom

Picsart 25 09 03 10 11 03 086


ന്യൂഡൽഹി: അമേരിക്കൻ കോളേജ് സർക്യൂട്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അടുത്തിടെ ആഗോള ശ്രദ്ധ നേടിയ ഇന്ത്യൻ മധ്യദൂര ഓട്ടക്കാരൻ പർവേസ് ഖാന് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ആറ് വർഷത്തെ വിലക്ക്. നാഷണൽ ആന്റി-ഡോപിങ് ഏജൻസി (NADA) ആണ് വിലക്കേർപ്പെടുത്തിയത്.


രണ്ട് കുറ്റങ്ങളാണ് പർവേസ് ഖാൻ്റെ പേരിൽ ചുമത്തിയിരിക്കുന്നത്: എരിത്രോപോയിറ്റിൻ (EPO) എന്ന നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചത്. എൻഡ്യൂറൻസ് വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് EPO. ഒപ്പം 2023-ൽ 12 മാസത്തിനിടെ മൂന്ന് ഔട്ട്-ഓഫ്-കോമ്പറ്റീഷൻ ഡോപിങ് ടെസ്റ്റുകളിൽ പങ്കെടുക്കാത്തതും.


പോസിറ്റീവ് പരിശോധനയ്ക്ക് നാല് വർഷത്തെയും, ടെസ്റ്റുകളിൽ പങ്കെടുക്കാത്തതിന് രണ്ട് വർഷത്തെയും വിലക്കാണ് ലഭിച്ചത്. ഇത് രണ്ടും ചേർത്ത് ആകെ ആറ് വർഷത്തെ വിലക്കാണ് ലഭിച്ചത്. 2024 ഓഗസ്റ്റ് 28-ന് താൽക്കാലികമായി സസ്പെൻഡ് ചെയ്ത തീയതി മുതൽക്കാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്.

2024 ജൂൺ 27 മുതൽ പർവേസ് ഖാൻ നേടിയ എല്ലാ മത്സര ഫലങ്ങളും അസാധുവാക്കി. ഇതിൽ പഞ്ച്കുളയിൽ നടന്ന ദേശീയ അന്തർസംസ്ഥാന ചാമ്പ്യൻഷിപ്പിലെ 1500 മീറ്റർ സ്വർണ്ണ മെഡലും ഉൾപ്പെടും. ഇതോടൊപ്പം മെഡലുകളും പോയിൻ്റുകളും സമ്മാനങ്ങളും തിരികെ നൽകേണ്ടി വരും.
ഹരിയാനയിൽ നിന്നുള്ള 20 വയസ്സുകാരനായ പർവേസ് ഖാൻ, അമേരിക്കയിലെ എൻസിഎഎ ട്രാക്ക് ചാമ്പ്യൻഷിപ്പിൽ ഒരു ഇവന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു.അദ്ദേഹത്തിന്റെ ഈ വിലക്ക് ഇന്ത്യൻ അത്‌ലറ്റിക്സിന് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.