ജഡേജയും ബൗളര്‍മാരും രാജസ്ഥാനെ വിജയ വഴിയിലേക്ക് തിരികെ എത്തിച്ചു

ഐപിഎലില്‍ ലക്നൗവിനെ തകര്‍ത്തെറിഞ്ഞ് 40 റൺസ് വിജയവുമായി രാജസ്ഥാന്‍ റോയൽസ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ 159/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്നൗവിനെ 119 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് രാജസ്ഥാന്റെ വിജയം.
യശസ്വി ജൈസ്വാള്‍ (22), റിയാന്‍ പരാഗ് (20), ഷിമ്രൺ ഹെറ്റ്മ്യര്‍ (22), ഡൊണോവന്‍ ഫെരേര (20) എന്നിവരുടെ ബാറ്റിംഗ് സംഭാവനകള്‍ക്കൊപ്പം 43 റൺസുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നാണ് രാജസ്ഥാനെ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലേക്ക് എത്തിച്ചത്. ശുഭം ദുബേ 11 പന്തിൽ നിന്ന് 19 റൺസുമായി പുറത്താകാതെ നിന്നു. ലക്നൗവിന് വേണ്ടി മൊഹമ്മദ് ഷമിയും പ്രിന്‍സ് യാദവും മൊഹ്സിന്‍ ഖാനും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗ 18 ഓവറിലാണ് പുറത്തായത്. ടോപ് ഓര്‍ഡറിൽ മൂന്ന് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ 55 റൺസ് നേടിയ മിച്ചൽ മാര്‍ഷും 22 റൺസ് നേടിയ നിക്കോളസ് പൂരനും മാത്രമാണ് റൺസ് കണ്ടെത്തിയത്. ഹിമ്മത് സിംഗ് 15 റൺസും നേടി.
മാര്‍ഷ് ക്രീസിലുള്ളപ്പോള്‍ ഒരു ഘട്ടത്തിൽ ലക്നൗ 27 പന്തിൽ 55 നേടേണ്ട നിലയിലായിരുന്നുവെങ്കിലും അവസാന 5 വിക്കറ്റ് 14 റൺസ് നേടുന്നതിനിടെ ടീമിന് നഷ്ടമായി.
രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാന്‍ഡ്രേ ബര്‍ഗറും ബ്രിജേഷ് ശര്‍മ്മയും 2 വീതം വിക്കറ്റ് നേടി. രവീന്ദ്ര ജഡേജയും രവി ബിഷ്ണോയിയും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.