കണ്ണൂര്‍ വാരിയേഴ്‌സിന്റെ രണ്ടാം അങ്കം ഇന്ന്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ രണ്ടാം ഹോം മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ഇന്ന് (10-11-2025) ഇറങ്ങും. രാത്രി 7.30 ജവഹര്‍ സ്റ്റേഡയത്തില്‍ നടക്കുന്ന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയാണ് എതിരാളി. ആദ്യ ഹോം മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സികെതിരെ ആവസാന നിമിശം സമനിയ വഴങ്ങിയ ടീം വിജയിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലെത്താനാണ് ശ്രമിക്കുക.

സ്റ്റേഡിയത്തില്‍ രണ്ട് ബോക്‌സ് ഓഫീസ് തുറന്നു

കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തിരുവനന്തപുരം എഫ്‌സിയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. ഓഫ് ലൈന്‍ ടിക്കറ്റുകള്‍ക്കായി സ്റ്റേഡിയത്തില്‍ രണ്ട് ബോക്‌സ് ഓഫീസുകള്‍ തുറന്നിട്ടുണ്ട്. ഒന്ന് സ്റ്റേഡിയത്തിലെ മാധവി മെഡിക്കല്‍ സ്റ്റോറിന് എതിര്‍വശവും രണ്ട് കൂള്‍ ലാന്‍ഡ് ഐസ്‌ക്രീം പാര്‍ലറിന് സമീപത്തുമാണ്. അതോടൊപ്പം കണ്ണൂരിലെ പുതിയതെരു, താഴെചൊവ്വ ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഔട്ട് ലെറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. ഓണ്‍ ലൈന്‍ ടിക്കറ്റുകള്‍ www.ticketgenie.in എന്ന വെബ് സൈറ്റിലോ, അപ്ലിക്കേഷനില്‍ നിന്നോ വാങ്ങാവുന്നതാണ്. കഴിഞ്ഞ മത്സരത്തില്‍ ടിക്കറ്റ് എടുത്ത് മത്സരം കാണാന്‍ സാധിക്കാത്തവര്‍ക്ക് ടിക്കറ്റുമായി എത്തി ബോക്‌സോഫീസില്‍ നിന്ന് മാറ്റി വാങ്ങാവുന്നതാണ്.

പ്രവേശനം

മത്സരം കാണാനെത്തുന്നവര്‍ ടിക്കറ്റുമായി വൈകീട്ട് 5.00 മുതല്‍ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലായി ആണ് നേരത്തെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. 7.15 ന് സ്റ്റേഡിയത്തിലെ പ്രവേശന ഗെയിറ്റുകള്‍ അടക്കും. അതിനാല്‍ നേരത്തെ തന്നെ എല്ലാവരും സ്റ്റേഡിയത്തില്‍ എത്താന്‍ ശ്രമിക്കണമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. കൂടാതെ സ്റ്റേഡിയത്തിന് ചുറ്റും വിവിധ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. അത് വഴി കൃത്യമായി കളികാണാനെത്തുന്നവര്‍ക്ക് ഗെയിറ്റുകള്‍ കണ്ടെത്താന്‍ സാധിക്കും.
ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും പ്രവേശനം. വി.വി.ഐ.പി., വി.ഐ.പി. ടിക്കറ്റുള്ളവര്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന് എതിര്‍ വശത്തെ ഗെയിറ്റ് നമ്പര്‍ ഒന്നിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്. മറൈനേഴ്‌സ് ഫോര്‍ട്ട് ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ രണ്ടിലൂടെയും കിംസ് പ്രീമിയം ടിക്കറ്റുള്ളര്‍ ഗെയിറ്റ് മൂന്നിലൂടെയും എ.ബി.സി. ഗ്യാലറി ടിക്കറ്റുള്ളര്‍ ഗെയിറ്റ് നമ്പര്‍ മൂന്ന്, നാല് വഴി അകത്തേക്ക് പ്രവേശിക്കാം. വെര്‍ട്ടൈല്‍ ഡിലക്‌സ് ടിക്കറ്റുകാരും ഗെയിറ്റ് നമ്പര്‍ നാലിലൂടെയാണ് പ്രവേശിക്കേണ്ടത്. ഡി.ഡി.സി പാത്ത്‌ലാബ്‌സ് പ്രീമിയം, അസറ്റ് ഗ്യാലറി ടിക്കറ്റുള്ളവര്‍ ഏഴാം നമ്പര്‍ ഗെയിറ്റ് വഴിയും നിക്ഷാന്‍ ഡിലക്‌സ് ടിക്കറ്റുക്കാര്‍ ആറാം നമ്പര്‍ ഗെയിറ്റിലൂടെയും ആണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്.

അജ്സലിന് ഹാട്രിക്ക്, കൊച്ചിയിൽ ആറാടി കാലിക്കറ്റ് എഫ് സി

കൊച്ചി: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചി എഫ്സിക്ക് തുടർച്ചയായ ആറാം തോൽവി. മഹാരാജസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ആറാം റൗണ്ടിലെ ആദ്യമത്സരത്തിൽ കാലിക്കറ്റ്‌ എഫ്‍സിയാണ് രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ചത്.
കാലിക്കറ്റ്‌ എഫ്സിക്കായി യുവതാരം മുഹമ്മദ്‌ അജ്സൽ ഹാട്രിക്ക് നേടി. വിജയികൾക്കായി ക്യാപ്റ്റൻ പ്രശാന്ത്‌ രണ്ടും സിമിൻലെൻ ഡെങ്കൽ ഒരു ഗോളുമടിച്ചു. കൊച്ചിയുടെ രണ്ട് ഗോളുകളും ഡച്ചുകാരൻ
റൊണാൾഡ് വാൻ കെസലിന്റെ വക. ആറ് കളികളിൽ 11 പോയന്റുമായി കാലിക്കറ്റ്‌ ഒന്നാംസ്ഥാനത്തേക്ക് കയറി. ആറ് കളിയും തോറ്റ കൊച്ചി പോയന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്ത്.

കളിതുടങ്ങി അഞ്ച് മിനിറ്റിനിടെ നാല് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുത്ത കാലിക്കറ്റ്‌ അവ നഷ്ടപ്പെടുത്തുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. എന്നാൽ പത്തൊൻപതാം മിനിറ്റിൽ കാലിക്കറ്റ്‌ ഗോൾ നേടി. ഇടതു വിങിൽ നിന്ന് ക്യാപ്റ്റൻ പ്രശാന്ത് നൽകിയ പന്ത്‌ പ്രയാസകരമായ ആങ്കിളിൽ നിന്ന് ഫസ്റ്റ്ടൈം ടച്ചിലൂടെ പോസ്റ്റിലെത്തിച്ചത് അണ്ടർ 23 താരം മുഹമ്മദ്‌ അജ്സൽ (1-0). ഇരുപത്തിയാറാം മിനിറ്റിൽ കൊച്ചിക്ക് മികച്ച അവസരം. സജീഷ് നൽകിയ ക്രോസിന് ഡച്ചുകാരൻ റൊണാൾഡ് വാൻ കെസലിന് കൃത്യമായി തലവെക്കാൻ കഴിഞ്ഞില്ല. മുപ്പത്തിനാലാം മിനിറ്റിൽ കാലിക്കറ്റ്‌ ലീഡ് രണ്ടാക്കി. മധ്യനിരയിൽ നിന്ന് ആസിഫ് നീക്കി നൽകിയ പാസ് മുഹമ്മദ്‌ അജ്സൽ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു (2-0). ആറ് മിനിറ്റിനകം കാലിക്കറ്റ്‌ വീണ്ടും ഗോളടിച്ചു. മുഹമ്മദ്‌ റിയാസിന്റെ ക്രോസ്സ്, പ്രശാന്തിന്റെ ഫിനിഷ് (3-0). ആദ്യപകുതി അവസാനിക്കാനിരിക്കെ മുഹമ്മദ്‌ അജ്സൽ ഹാട്രിക്കും കാലിക്കറ്റ്‌ നാലാം ഗോളും നേടി (4-0). ലീഗിൽ അഞ്ച് ഗോളുമായി അജ്സൽ ടോപ് സ്കോറർ സ്ഥാനത്തേക്ക് ഉയർന്നു. നാല് ഗോളുകളുള്ള മലപ്പുറം എഫ്സിയുടെ ജോൺ കെന്നഡിയാണ് രണ്ടാമത്.

രണ്ടാംപകുതിയുടെ തുടക്കത്തിൽ കൊച്ചി ശ്രീരാജ്, സൂസൈരാജ്, അമോസ് എന്നിവരെ പകരക്കാരായി കൊണ്ടുവന്നു. സിമിൻലെൻ ഡെങ്കൽ, ഷിഫിൽ എന്നിവർക്ക് കാലിക്കറ്റും അവസരം നൽകി. വേഗതയേറിയ നീക്കങ്ങളുമായി ഉഗാണ്ടക്കാരൻ അമോസ് കാലിക്കറ്റ് പോസ്റ്റിൽ നിരന്തരം ഭീഷണിയുയർത്തി. അറുപത്തിയൊൻപതാം മിനിറ്റിൽ കൊച്ചിയുടെ ഗോൾ. അമോസിന്റെ ക്രോസ്സ് ഗോളിലേക്ക് നിറയൊഴിച്ചത്
റൊണാൾഡ് വാൻ കെസൽ (4-1). എൺപത്തിനാലാം മിനിറ്റിൽ ആസിഫിന്റെ പാസിൽ സിമിൻലെൻ ഡെങ്കൽ കാലിക്കറ്റിന്റെ അഞ്ചാം ഗോളടിച്ചു. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ പ്രശാന്ത് തന്റെ രണ്ടാം ഗോളുമടിച്ചതോടെ സ്കോർ 6-1. ഇഞ്ചുറി സമയത്ത് റൊണാൾഡ് വാൻ കെസൽ ഒരു ഗോൾ കൂടി നേടി കൊച്ചിയുടെ പരാജയഭാരം കുറച്ചു (6-2). 2282 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

ഇന്ന് (നവംബർ 10) ആറാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

കണ്ണൂർ വാരിയേഴ്സിന്റെ മാനുവല്‍ സാഞ്ചസ് SLK-യിലെ മികച്ച പരിശീലകന്‍

സൂപ്പര്‍ ലീഗ് കേരളയില്‍ ഒക്ടോബര്‍ മാസത്തെ മികച്ച പരിശീലകനുള്ള അവര്‍ഡ് സ്വന്തമാക്കി കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മുഖ്യ പരിശീലകന്‍ മാനുവല്‍ സാഞ്ചസ്. ഒക്ടോബര്‍ മാസത്തില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയവും രണ്ട് സമനിലയുമായി തോല്‍വി അറിയാതെ കണ്ണൂര്‍ വാരിയേഴ്‌സ് മുന്നേറുകയായിരുന്നു. അതോടൊപ്പം ഒക്ടോബര്‍ മാസത്തിലെ മികച്ച ഇലവനില്‍ രണ്ട് കണ്ണൂര്‍ വാരിയേഴ്‌സ് താരങ്ങളും ഇടംപിടിച്ചു. പ്രതിരോധ താരം വികാസ് സൈനിയും മധ്യനിര താരം ഏണസ്റ്റീന്‍ ലവ്‌സാംബയുമാണ് ടീമില്‍ ഇടംപിടിച്ചത്.

ആരാധകരോട് നന്ദിയും ക്ഷമയും അറിയിച്ചു കണ്ണൂർ വാരിയേഴ്സ് മാനേജ്‌മെന്റ്

കണ്ണൂര്‍: ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വിരുന്നെത്തിയ ഫുട്ബോളിനെ മനസ്സറിഞ്ഞ് വരവേറ്റ് കണ്ണൂര്‍. മൂന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സൂപ്പര്‍ ലീഗ് മത്സരത്തില്‍ നിറഞ്ഞ് കവിഞ്ഞ് ഗ്യാലറികള്‍. കളികാണാനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.


കണ്ണൂര്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസമായി നവംബര്‍ 7 രേഖപ്പെടുത്തും, ആരാധകര്‍ കാണിച്ച പിന്തുണയും പങ്കാളിത്തവും ടീമിന് പ്രചോദനമായെന്നും, ഇതിലൂടെ കണ്ണൂരിന്റെ ഫുട്‌ബോള്‍ ആത്മാവിനെ വീണ്ടെടുക്കാന്‍ സാധിച്ചെന്നും ക്ലബ് മാനേജ്‌മെന്റ് പറഞ്ഞു.
അതേസമയം ”മത്സരദിവസം സ്റ്റേഡിയത്തില്‍ ഉണ്ടായ തിരക്കിനെ തുടര്‍ന്ന് ചില ആരാധകര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ക്ലബ് ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നവെന്നും. ആരാധകര്‍ കാണിച്ച സ്‌നേഹവും ആവേശവും ഞങ്ങള്‍ അതിയായ ബഹുമാനത്തോടെ സ്വീകരിക്കുന്നുവെന്ന്” ക്ലബ് മനേജ്‌മെന്റ് അറിയിച്ചു.


ഭാവിയിലെ മത്സരങ്ങള്‍ കൂടുതല്‍ ക്രമബദ്ധവും സൗകര്യപ്രദവുമാക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കുമെന്ന് മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.
ടിക്കറ്റ് എടുത്ത് മത്സരം കാണാന്‍ സാധിക്കാത്ത ആരാധകര്‍ക്ക് അടുത്ത ഹോം മത്സരങ്ങള്‍ക്ക് പകരം ടിക്കറ്റ് നല്‍കാന്‍ ക്ലബ് തീരുമാനിച്ചു. തങ്ങളുടെ പഴയ ടിക്കറ്റുമായി നവംബര്‍ 17 ന് 12.00 മണിക്ക് മുമ്പായി ജവഹര്‍ സ്റ്റേഡിയത്തിലെ ക്ലബ് ഓഫീസിലെത്തി ടിക്കറ്റ് മാറ്റിവാങ്ങാവുന്നതാണ്. അതോടൊപ്പം ഓണ്‍ലൈനില്‍ ജേഴ്‌സിക്ക് പണം നല്‍കി ലഭിക്കാത്തവര്‍ക്ക് നവംബര്‍ 15 മുതല്‍ 22 വരെ സ്റ്റേഡിയത്തിലെ ക്ലബ് ഓഫീസിലെത്തി ജേഴ്‌സി വാങ്ങാവുന്നതാണ്. ചില സൈസില്‍ കൂടുതല്‍ ആവശ്യക്കാര്‍ വന്നതാണ് വിതരണം തടസപ്പെടുത്തിയത്. ജേഴ്‌സി വേണ്ടാത്തവര്‍ക്ക് പണവും തിരികെ നല്‍ക്കുന്നതായിരിക്കുമെന്ന് ക്ലബ് മാനേജ്‌മെന്റ് വ്യക്തമാക്കി.


നിങ്ങള്‍ ക്ലബിന് നല്‍ക്കുന്ന പിന്തുണയ്ക്ക് പ്രത്യേക നന്ദി അറിയിക്കുകയാണെന്നും ഈ ആവേശം തുടര്‍ന്നാല്‍ കണ്ണൂരിനെ വീണ്ടും കേരള ഫുട്‌ബോളിന്റെ പ്രധാന ശക്തി കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ക്ലബ് ചെയര്‍മാന്‍ ഡോ. എ.പി. ഹസ്സന്‍ കുഞ്ഞി പറഞ്ഞു.

കണ്ണൂരിലെ സൂപ്പര്‍ ലീഗ് പോരിൽ സമനില തെറ്റിയില്ല

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ശക്തന്‍മാര്‍ തമ്മിലുള്ള പോരാട്ടം സമനിലയില്‍. ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. കണ്ണൂരിന് വേണ്ടി മൂഹമ്മദ് സിനാനും തൃശൂരിന് വേണ്ടി ബിബിന്‍ അജയനും ഓരോ ഗോള്‍ വീതം നേടി. മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റ് നേടി തൃശൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തി.

അഞ്ച് മത്സരങ്ങളില്‍ നിന്ന് തോല്‍വി അറിയാതെ രണ്ട് ജയവും മൂന്ന് സമനിലയുമായി ഒമ്പത് പോയിന്റുമായി കണ്ണൂര്‍ മൂന്നാമത് തുടരുന്നു. ഒമ്പത് പോയിന്റുമായി ഗോള്‍ ഡിഫറന്‍സിന്റെ ആനുകൂല്യത്തില്‍ മലപ്പുറം എഫ്‌സിയാണ് രണ്ടാമത്. മുഹമ്മദ് സിനാന് ആണ് മത്സരത്തിലെ താരം.


കഴിഞ്ഞ മത്സരത്തില്‍ കളിച്ച രണ്ട് ടീമിലെയും ആദ്യ ഇലവനില്‍ മാറ്റങ്ങളുമായി ആണ് ഇരുടീമുകളും ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയില്‍ മധ്യനിരയില്‍ അര്‍ജുനും അറ്റാക്കിംങില്‍ ഷിജിനും പകരമായി പ്രതിരോധത്തില്‍ ഷിബിന്‍ ഷാദിനെ ഇറക്കി. കൂടെ സൂപ്പര്‍ സബ് മുഹമ്മദ് സിനാനും കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആദ്യ ഇലവനില്‍ ഇടംനേടി. 4-3-3 എന്ന ഫോര്‍മേഷനില്‍ കളിച്ചിരുന്ന കണ്ണൂര്‍ വാരിയേഴ്‌സ് 3-4-3 എന്ന ഫോര്‍മേഷനിലേക്ക് മാറി.


4-4-2 ഫോര്‍മേഷനില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയും രണ്ട് മാറ്റങ്ങളുമായി ആണ് ഇറങ്ങിയത്. പ്രതിരോധത്തില്‍ മെയ്ല്‍സണ്‍ ആല്‍വസിന് പകരമായി ദേജന്‍ ഉസ്ലേക്കും മധ്യനിരയില്‍ ഇവാന്‍ മാര്‍ക്കോവിച്ചിന് പകരം ശങ്കറും ഇറങ്ങി.


ഇരുടീമുകളും ശ്രദ്ധയോടെയാണ് മത്സരം തുടങ്ങിയത്. 18 ാം മിനുട്ടില്‍ കണ്ണൂരിന് ആദ്യ അവസരം ലഭിച്ചു. ഇടത് വിങ്ങില്‍ നിന്ന് മനോജ് നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റില്‍ നിന്നിരുന്ന സിനാന്റെ അരികിലെത്തിയെങ്കിലും കൃത്യമായി വരുതിയില്‍ ആക്കാന്‍ സാധിച്ചില്ല. 19 ാം മിനുട്ടില്‍ തന്നെ തൃശൂര്‍ മാജികിന്റെ പ്രതിരോധ താരം ഉസ്ലക് പരിക്കേറ്റ് പുറത്ത് പോയി. പകരക്കാരനായി അലന്‍ ജോണെത്തി. സെറ്റ് പീസുകല്‍ ലക്ഷ്യം വെച്ചായിരുന്നു തൃശൂരിന്റെ നീക്കങ്ങള്‍ ഇടവേളകളില്‍ കോര്‍ണറുകള്‍ ലഭിച്ചുകൊണ്ടിരുന്നു. 31 ാം മിനുട്ടില്‍ ആദ്യ പകുതിയിലെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഏറ്റവും മികച്ച അവസരമെത്തി. വലത് കോര്‍ണറില്‍ നിന്ന് അസിയര്‍ ഗോമസ് ബോക്‌സിലേക്ക് താഴ്ത്തി വിദ്ധക്തമായി നല്‍കിയ പാസ് ക്യാപ്റ്റന്‍ അഡ്രയാന്‍ സ്വീകരിച്ച് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും തൃശൂരിന്റെ പ്രതിരോധ താരങ്ങള്‍ തടഞ്ഞു നിര്‍ത്തി. 41 ാം മിനുട്ടില്‍ വലത് വിങ്ങിലൂടെ എബിന്‍ ദാസ് നാല് താരങ്ങളെ മറികടന്ന് ബോക്‌സിലേക്ക് കയറി തൃശൂര്‍ പ്രതിരോധ താരങ്ങളുടെ തലയ്ക്ക് മുകളിലൂടെ നല്‍കിയ ക്രോസ് അസിയര്‍ പറന്ന് ഹെഡിന് ശ്രമിച്ചെങ്കിലും തൃശൂരിന്റെ പ്രതിരോധ താരത്തിന്റെ തലയില്‍ തട്ടി കോര്‍ണറായി. കോര്‍ണറില്‍ നിക്കോളാസ് ഡെല്‍മോണ്ടെക്ക് അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.


രണ്ടാം പകുതിയില്‍ കണ്ണൂരിന്റെ കളിമാറി. 57 ാം മിനുട്ടില്‍ കണ്ണൂര്‍ വലകുലുക്കി. ബോക്‌സിന് മുന്നില്‍ നിന്ന് പന്ത് സ്വീകരിച്ച ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ വലത് വിങ്ങിലൂടെ ഓടി കയറിയ മുഹമ്മദ് സിനാന് നല്‍കി. വലത് കാലുകൊണ്ട് കൃത്യമായി പന്ത് ഒതുക്കി. തൃശൂര്‍ ഗോള്‍കീപ്പര്‍ കമാലുദ്ധീനെ കാഴ്ചക്കാരനാക്കി ഉഗ്രന്‍ ഗോള്‍. 59 ാം മിനുട്ടില്‍ കണ്ണൂരിന് വീണ്ടും അവസരം. രണ്ട് പ്രതിരോധ താരങ്ങള്‍ക്കിടയില്‍ നിന്ന് പന്ത് സ്വീകരിച്ച് ബോക്‌സിലേക്ക് മുന്നേറിയ എബിന്‍ ദാസ് തുടുതത്ത ഉഗ്രന്‍ കിക്ക് തൃശൂര്‍ ഗോള്‍കീപ്പര്‍ കമാലുദ്ദീന്‍ തട്ടി അകറ്റി. 60 ാം മിനുട്ടിലും 61 ാം മിനുട്ടിലും കണ്ണൂരിന് വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും തൃശൂര്‍ ഗോള്‍ കീപ്പര്‍ രക്ഷകനായി. അസിയര്‍ ഗോമസിന്റെയും ലാവ്‌സാംബയുടെയും കിക്കാണ് തട്ടി അകറ്റിയത്. 63 ാം മിനുട്ടില്‍ തൃശൂര്‍ ജോസഫിന് പകരക്കാരനായി ഇവാന്‍ മാര്‍ക്കോവിച്ചിനെ കളത്തിലിറക്കി. 70 ാം മിനുട്ടില്‍ തൃശൂര്‍ നവീനെ പിന്‍വലിച്ച് അഫ്‌സലിനെ ഇറക്കി. പിന്നാലെ കണ്ണൂര്‍ ഇരട്ട സബ്‌സിറ്റിയൂഷന്‍ നടത്തി.

അസിയറിനെയും സിനാനെയും പിന്‍വലിച്ച് കരീം സാംബയും അര്‍ഷാദും ഇറങ്ങി. 84 ാം മിനുട്ടില്‍ ബോക്‌സിന് പുറത്ത് നിന്ന് കണ്ണൂരിന്റെ എബിന്‍ തുടുത്ത ലോങ് റൈഞ്ച് കൂപ്പര്‍ പറന്ന് തട്ടി. 85 ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്നും വീണ്ടും അവസരം. എബിന്റെ കോര്‍ണര്‍ സെക്കന്റ് പോസ്റ്റില്‍ നിലയുറപ്പിച്ച കരീം ഉയര്‍ന്നു ചാടി ഹെഡ് ചെയ്‌തെങ്കിലും തൃശൂര്‍ പ്രതിരോധ താരത്തിന് ശരീരത്തില്‍ തട്ടി പുറത്തേക്ക്. 87 ാം മിനുട്ടില്‍ അര്‍ഷാദ് അടിച്ച ഷോട്ട് കീപ്പര്‍ തട്ടിഅകറ്റി. 87 ാം മിനുട്ടില്‍ സാംബയ്ക്കും 90 ാം മിനുട്ടില്‍ ഷിബിന്‍ ഷാദിനും മഞ്ഞ കാര്‍ഡ് ലഭിച്ചു. അധിക സമയത്ത് തൃശൂര്‍ അറ്റാക്കര്‍ ഇവാന്‍ ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തുടര്‍ന്ന് സമയം നഷ്ടപ്പെടുത്തിയതിന് കണ്ണൂര്‍ ഗോള്‍ കീപ്പര്‍ ഉബൈദിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ 90+7 മിനുട്ടില്‍ തൃശൂര്‍ ഗോള്‍ മടക്കി. വലത് വിങ്ങില്‍ നിന്ന് പകരക്കാരനായി എത്തിയ അഫ്‌സല്‍ നല്‍കിയ ക്രോസില്‍ ബിബിന്‍ അജയന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

സൂപ്പര്‍ ലീഗ് കേരളയില്‍ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടം

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ പോയിന്റ് പട്ടികയിലെ കൊമ്പന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടു. ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തൃശുര്‍ മാജിക് എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. നവംബര്‍ 7 ന് വെള്ളിയാഴ്ച കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത്ത് എത്താം. നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി രണ്ട് ജയവും രണ്ട് സമനിലയുമായി തോല്‍വി അറിയാതെ എട്ട് പോയിന്റ് നേടിയപ്പോള്‍ തൃശൂര്‍ മാജിക് എഫ്‌സി മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് സ്വന്താമക്കി.


നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തിരികെയെത്തുന്ന ആവേശത്തിലാണ് കണ്ണൂരിലെ ഫുട്‌ബോള്‍ ആരാധകര്‍. ഫ്‌ളഡ് ലൈറ്റ് ഉള്‍പ്പടെ ജവഹര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. ആദ്യ സീസണില്‍ നിന്ന് സ്വന്തം ആരാധകരടെ മുന്നില്‍ കളിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് കണ്ണൂര്‍ വാരിയേഴ്‌സ്. ഒമ്പത് കണ്ണൂര്‍ താരങ്ങളാണ് ടീമിലുള്ളത്. പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ ഉബൈദാണ് ഗോള്‍പോസ്റ്റിലുള്ളത്. നിക്കോളാസ് ഡെല്‍മോണ്ടേയും വികാസും നയിക്കുന്ന പ്രതിരോധ നിരയ്ക്ക് ശക്തിയുമായി ഇടത് മനോജും വലത് സന്ദീപുമുണ്ട്. ഇരുവരും പ്രതിരോധത്തിനൊപ്പം ആക്രമണത്തിലും സംഭാവന ചെയ്യാന്‍ സാധിക്കുന്നവരാണ്. മധ്യനിരയുടെ നിയന്ത്രണം ലവ്‌സാംബയ്ക്കാണ്. കരുത്തുമായി എബിനും അസിയര്‍ ഗോമസും. അവസാനം കഴിഞ്ഞ മത്സരത്തില്‍ അസിയര്‍ ഗോള്‍ നേടിയത് ടീമിന്റെ ആക്രമണത്തിന് മൂര്‍ച്ഛകൂട്ടും.

അറ്റാക്കിംങില്‍ ടീമിന് ചില പോരായ്്മകളുണ്ട്. എല്ലാ മത്സരങ്ങളിലും ടീമിന് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഗോളൊന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. പരിക്ക് മാറി ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോയില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. രണ്ടാം പകുതിയില്‍ വിങ്ങര്‍ മുഹമ്മദ് സിനാന്‍ പകരക്കാരനായി എത്തി മത്സരത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുന്നില്ല.
ഐ.എസ്.എല്‍, ഐ ലീഗ് താരങ്ങളുടെ പരിചയസമ്പത്തിനൊപ്പം ചാമ്പ്യന്‍ പരിശീലകന്‍ ആന്ദ്രേ ചാര്‍ണിഷാവിന്റെ ശിഷ്യണത്തില്‍ സൂപ്പര്‍ ലീഗിലെ തന്നെ മികച്ചൊരു ടീമായി തൃശൂര്‍ മാജിക് എഫ്‌സി മാറിയിട്ടുണ്ട്. ഒരു ഗോളടിക്ക് പ്രതിരോധിക്കുന്നതാണ് ടീമിന്റെ ശൈലി.

മൂന്ന് മത്സരങ്ങളില്‍ നിന്ന് തൃശൂര്‍ ഒരു ഗോള് പോലും വഴങ്ങിയിട്ടില്ല. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിക്കുകയും ചെയ്തു. ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയും മികച്ചതാണ്. അറ്റാക്കിംങില്‍ ഐ ലീഗിലെ ഗോളടി വീരനായിരുന്നു ജോസഫ് മികച്ച നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നത് ടീമിനെ അലട്ടുന്ന വിഷയമാണ്.

സൂപ്പര്‍ ലീഗ് കേരള; കണ്ണൂർ സ്റ്റേഡിയത്തിൽ പ്രവേശനം പ്രത്യേക ഗെയിറ്റിലൂടെ മാത്രം

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ആദ്യ ഹോം മത്സരം നവംബര്‍ 7 ന് വെള്ളിയാഴ്ച രാത്രി 7.30 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് 6.00 മണി മുതല്‍ ടിക്കറ്റുമായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.

സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം

ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും മത്സരം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം. വി.വി.ഐ.പി., വി.ഐ.പി. ടിക്കറ്റുള്ളവര്‍ കാര്‍ഗില്‍ റോഡില്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന് എതിര്‍ വശത്തെ ഗെയിറ്റ് നമ്പര്‍ ഒന്നിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്. മറൈനേഴ്‌സ് ഫോര്‍ട്ട് ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ രണ്ടിലൂടെയും കിംസ് പ്രീമിയം ടിക്കറ്റുള്ളര്‍ ഗെയിറ്റ് മൂന്നിലൂടെയും എ.ബി.സി. ഗ്യാലറി ടിക്കറ്റുള്ളര്‍ ഗെയിറ്റ് നമ്പര്‍ മൂന്ന്, നാല് വഴി അകത്തേക്ക് പ്രവേശിക്കാം. വെര്‍ട്ടൈല്‍ ഡിലക്‌സ് ടിക്കറ്റുകാരും ഗെയിറ്റ് നമ്പര്‍ നാലിലൂടെയാണ് പ്രവേശിക്കേണ്ടത്. ഡി.ഡി.സി പാത്ത്‌ലാബ്‌സ് പ്രീമിയം, അസറ്റ് ഗ്യാലറി, നിക്ഷാന്‍ ഡിലക്‌സ് ടിക്കറ്റുള്ളവര്‍ കാര്‍ഗില്‍ റോഡില്‍ ഔട്ടോ സ്റ്റാന്‍ഡിന് സമീപമുള്ള ഗെയിറ്റ് നമ്പര്‍ ഏഴിലൂടെ സ്റ്റേഡിയത്തിലെത്താം. ഗെയിറ്റ് നമ്പര്‍ അഞ്ച്, ആറ് ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, കളിക്കാര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും.

ശുചിമുറികള്‍

മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് പ്രത്യേകം ശുചിമുറികള്‍ ഒരുക്കിയിട്ടുണ്ട്. ബയോ ടോയ്‌ലറ്റ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ഗ്യാലറിയുടെയും ഇരുവശങ്ങളിലായി ഓരോ ബയോ ടോയ്‌ലറ്റുകളാണ് ഒരുക്കിയിട്ടുള്ളത്.

തകർപ്പൻ ജയത്തോടെ മലപ്പുറം എഫ്സി ഒന്നാമത്

കൊച്ചി: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയിൽ തകർപ്പൻ ജയത്തോടെ മലപ്പുറം എഫ്സി ഒന്നാംസ്ഥാനത്ത്. മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയെ 4-1 ന് തോൽപ്പിച്ചു. രണ്ടാംപകുതിയിൽ പത്തുപേരായി ചുരുങ്ങിയ കൊച്ചിക്കെതിരെ മലപ്പുറത്തിനായി ജോൺ കെന്നഡി രണ്ടും റോയ് കൃഷ്ണ, അബ്ദുൽ ഹക്കു എന്നിവർ ഓരോ ഗോളും നേടി. കൊച്ചിയുടെ ആശ്വാസഗോൾ സജീഷിന്റെ ബൂട്ടിൽ നിന്നായിരുന്നു. അഞ്ച് കളികളിൽ ഒൻപത് പോയന്റുള്ള മലപ്പുറം പട്ടികയിൽ ഒന്നാമതാണ്. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട കൊച്ചി അവസാന സ്ഥാനത്ത് നിൽക്കുന്നു.

അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സ്കോർ ചെയ്ത ബ്രസീലുകാരൻ ജോൺ കെന്നഡിക്ക് ആദ്യ ഇലവനിൽ അവസരം നൽകിയാണ് മലപ്പുറം എതിരാളികളുടെ തട്ടകത്തിൽ കളത്തിലിറങ്ങിയത്. ഒൻപതാം മിനിറ്റിൽ ടോണി എടുത്ത കോർണർ കിക്ക് നേരിട്ട് കൊച്ചിയുടെ വലയിൽ കയറിയെന്ന് തോന്നിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. കൊച്ചിയുടെ റൊമാരിയോ ജെസുരാജ്, ഗോളി റഫീഖ് അലി സർദാർ എന്നിവരെ ഫൗൾചെയ്തതിന് മലപ്പുറത്തിന്റെ ഇർഷാദ്, ജോൺ കെന്നഡി എന്നിവർക്ക് അടുത്തടുത്ത മിനിറ്റുകളിൽ മഞ്ഞക്കാർഡ് ലഭിച്ചു.

മുപ്പത്തിരണ്ടാം മിനിറ്റിൽ കൊച്ചിയുടെ ബ്രസീൽ താരം ഡഗ്ലസ് ടാർഡിൻ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് ഡച്ചുകാരൻ വാൻ കെസൽ. മുപ്പത്തിയൊൻപതാം മിനിറ്റിൽ മലപ്പുറം ഗോൾ നേടി. കൊച്ചി ഗോൾ കീപ്പർ റഫീഖ് അലി സർദാർ, റോയ് കൃഷ്ണയെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റോയ് കൃഷ്ണക്ക് പിഴച്ചില്ല 1-0. ലീഗിൽ ഫിജി താരത്തിന്റെ രണ്ടാം പെനാൽറ്റി ഗോൾ. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം ലീഡ് രണ്ടാക്കി. അലൻ സാജുവിന്റെ പാസ് സ്വീകരിച്ച് നാല് എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞ ജോൺ കെന്നഡി കരുത്തുറ്റ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു 2-0. ലീഗിൽ ബ്രസീൽ താരത്തിന്റെ മൂന്നാം ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ കീപ്പർ റഫീഖ് അലി സർദാറിനെ തിരിച്ചുവിളിച്ച കൊച്ചി അണ്ടർ 23 താരം മുഹമ്മദ്‌ മുർഷിദിനെ കളത്തിലിറക്കി. അൻപതിനാലാം മിനിറ്റിൽ മലപ്പുറത്തിന്റെ മൂന്നാം ഗോൾ വന്നു. മൈനസ് പാസ് അടിച്ചകറ്റാനുള്ള കൊച്ചിയുടെ പകരക്കാരൻ ഗോൾ കീപ്പർ മുർഷിദിന്റെ ശ്രമം പാളിയപ്പോൾ ജോൺ കെന്നഡി പന്ത് വലയിലേക്ക് തട്ടിയിട്ടു 3-0. ഇതോടെ ലീഗിൽ കെന്നഡിയുടെ ഗോൾ സമ്പാദ്യം നാലായി. അൻപത്തിയൊൻപതാം മിനിറ്റിൽ കൊച്ചിയുടെ ഗിഫ്റ്റി ഗ്രേഷ്യസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയി. മൂന്ന് മിനിറ്റിനിടെ രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങിയായിരുന്നു ഗിഫ്റ്റി ഗ്രേഷ്യസിന്റെ പുറത്താവൽ. അറുപത്തിയഞ്ചാം മിനിറ്റിൽ കൊച്ചി ഒരു ഗോൾ മടക്കി. നിജോ ഗിൽബർട്ടിന്റെ പാസ് നെഞ്ചിൽ സ്വീകരിച്ച സജീഷ് പിഴവില്ലാതെ മലപ്പുറത്തിന്റെ പോസ്റ്റിൽ പന്തെത്തിക്കുകയായിരുന്നു 3-1. പകരക്കാരനായി എത്തിയ അബ്ദുൽ ഹക്കു ഇഞ്ചുറി സമയത്ത് കോർണറിന് തലവെച്ച് മലപ്പുറത്തിന്റെ നാലാം ഗോൾ നേടി 4-1. 4998 കാണികൾ മത്സരം കാണാനെത്തി.

വെള്ളിയാഴ്ച്ച (നവംബർ 7) അഞ്ചാം റൗണ്ടിലെ അവസാന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, തൃശൂർ മാജിക് എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. മികച്ച രീതിയിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ടീമിന്റെ ആദ്യ ഹോം മത്സരമാണ് വെള്ളിയാഴ്ച്ചത്തേത്. കഴിഞ്ഞ സീസണിൽ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് കണ്ണൂർ ഹോം മത്സരങ്ങൾ കളിച്ചിരുന്നത്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

സൂപ്പർ ലീഗ് കേരള; കൊച്ചിപോര് ജയിക്കാനുറച്ച് മലപ്പുറം

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ ഈ സീസണിലെ ആദ്യ എവേ മത്സരത്തിന് ഒരുങ്ങി ടീം എംഎഫ്സി. ഫോഴ്‌സ കൊച്ചി എഫ്സിയാണ് മലപ്പുറം എഫ്സിയുടെ എതിരാളികൾ. ലീഗിലെ അഞ്ചാം റൗണ്ട് മത്സരമാണ് ഇനി നടക്കാനിരിക്കുന്നത്. നവംബർ 4ന് കൊച്ചിയുടെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് കിക്കോഫ്. ആദ്യ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കലൂർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരം 2-0 എന്ന സ്കോറിൽ മലപ്പുറം ജയിക്കുകയും പയ്യനാട് നടന്ന മത്സരം മഴമൂലം മാറ്റിവെച്ചത് കൊണ്ട് രണ്ട് ടീമിനും ഓരോ പോയിൻറ് വീതം നൽകുകയായിരുന്നു.

സീസണിൽ എംഎഫ്സി ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലെങ്കിലും തൃശൂർ മാജിക്കിനെതിരായ ആദ്യ മത്സരം വിജയിച്ചതിന് ശേഷം തുടർന്നുള്ള മൂന്ന് മത്സരങ്ങളുടെയും ഫലം സമനിലയായിരുന്നു. നിലവിൽ പട്ടികയിൽ ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് മലപ്പുറമുള്ളത്. മറുവശത്ത് കൊച്ചിയാണെങ്കിൽ കളിച്ച നാല് കളിയും പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിൽക്കുന്നത്. മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ടെങ്കിലും കൊച്ചിക്ക് ഇത് വരെ ലീഗിൽ ഒരു പോയിന്റ് നേടാൻ കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ എങ്ങനെയെങ്കിലും മലപ്പുറത്തെ തോൽപിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കുയായിരിക്കും കൊച്ചിയുടെ ലക്ഷ്യം.

കൊച്ചിക്കെതിരെയുള്ള ട്രാവലിംഗ് സ്‌ക്വാഡിൽ പരിശീലകൻ മിഗ്വേൽ കോറൽ ചില പ്രധാന മാറ്റങ്ങൾ വരുത്താനുള്ള സാധ്യതകളുണ്ട്. മുന്നേറ്റനിരയിൽ ക്യാപ്റ്റൻ ഫസ്‌ലുറഹ്മാൻ പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയത് ആശ്വാസകരമാണ്. സമനില പൂട്ട് പൊളിച്ച് വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്താൻ തന്നെയാണ് മലപ്പുറത്തിന്റെ കൊച്ചിയിലേക്കുള്ള വരവ്.

സൂപ്പർ ലീഗ് കേരള; തിരുവനന്തപുരത്തെ വീഴ്ത്തി കാലിക്കറ്റ് എഫ് സി

കോഴിക്കോട്: അമൂൽ സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിക്ക് ജയം. അഞ്ചാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റ്‌ എഫ്സി,
തിരുവനന്തപുരം കൊമ്പൻസിനെ ഒരുഗോളിന് തോൽപ്പിച്ചു. ആദ്യപകുതിയിൽ
അലക്സിസ് സോസ നേടിയ ഗോളിനാണ് കാലിക്കറ്റ്‌ എഫ്സി നിർണായക വിജയം നേടിയത്. അഞ്ച് കളികളിൽ ആറ് പോയന്റുള്ള കാലിക്കറ്റ്‌ എഫ്സി പട്ടികയിൽ നാലാം സ്ഥാനത്താണ്. അഞ്ച് കളികളിൽ അഞ്ച് പോയന്റുള്ള കൊമ്പൻസ് അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യപകുതിയുടെ പതിമൂന്നാം മിനിറ്റിലാണ് കളിയുടെ വിധിയെഴുതിയ ഗോൾ പിറന്നത്. കാലിക്കറ്റ്‌ ക്യാപ്റ്റൻ പ്രശാന്ത് എടുത്ത കോർണർ കിക്ക് കൃത്യം ഹെഡ് ചെയ്ത് കൊമ്പൻസിന്റെ വലയിൽ എത്തിച്ചത് അർജന്റീനക്കാരൻ അലക്സിസ് സോസ 1-0. പിന്നീട് നിരന്തരം ആക്രമണങ്ങൾ കണ്ട ആദ്യപകുതിയിൽ പക്ഷെ, കൊമ്പൻസിന് ലക്ഷ്യബോധം ഇല്ലാതെ പോയി. മുപ്പത്തിയാറാം മിനിറ്റിൽ വീണ്ടും പ്രശാന്തിന്റെ കോർണറിൽ പരേരയുടെ ഹെഡർ ചെറിയ വ്യത്യാസത്തിൽ പുറത്തുപോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ശരീഫ് ഖാൻ, റിനാൻ അർജാവോ എന്നിവരെ എത്തിച്ച കൊമ്പൻസ് ആക്രമണത്തിന് മൂർച്ചകൂട്ടി. പക്ഷെ ഗോൾ നേടാൻ കഴിഞ്ഞില്ല. 13083 കാണികൾ ഇന്നലെ മത്സരം കാണാൻ എത്തി.

അഞ്ചാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ചൊവ്വാഴ്ച (നവംബർ 4) ഫോഴ്‌സ കൊച്ചി എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. എറണാകുളം മഹാരാജസ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

മത്സരാര്‍ത്ഥികള്‍ക്ക് ആവേശമായി റണ്ണില്‍ പങ്കെടുത്ത് കണ്ണൂർ വാരിയേഴ്സ് കോച്ച് മാനുവല്‍ സാഞ്ചസ്

കണ്ണൂര്‍: റണ്‍ വിത്ത് വാരിയേഴ്സ് എന്ന മുദ്രാവാക്യമുയര്‍ത്തി കിംസ് ശ്രീചന്ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ സഹകരണത്തോടെ റണ്‍ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 7.30 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച റണ്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മത്സരാര്‍ത്ഥികള്‍ക്ക് ആവേശമായി മുഖ്യപരിശീലകനും റണ്ണില്‍ പങ്കെടുത്തു. 5 കിലോ മീറ്റര്‍ നീളുന്ന റണ്ണില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ലധികം താരങ്ങളാണ് പങ്കെടുത്തത്.


പുരുഷന്‍മാരുടെ വിഭാഗത്തില്‍ കോഴിക്കോട് താമരശ്ശേരി സ്വദേശി നബീല്‍ സാഹി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വയനാട് വടുവിന്‍ച്ചാല്‍ സ്വദേശി സന്ദീപ് വി.കെ. രണ്ടും കൊല്ലം അഞ്ചല്‍ സ്വദേശി ശിവ മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഷില്‍പ ഒന്നാം സ്ഥാനം നേടിയപ്പോള്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിനികളായ ജിന്‍സി രണ്ടും രഞ്ജിത മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സെര്‍ട്ടിഫിക്കറ്റും മെഡലും കൈമാറി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ താരങ്ങള്‍ക്കും സെര്‍ട്ടിഫിക്കറ്റും മെഡലും റിഫ്രഷ്‌മെന്റും ഒരുക്കിയിരുന്നു.
റണ്‍ വിത്ത് വാരിയേഴ്‌സില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ 50 ശതമാനം ഇളവില്‍ ഫുള്‍ ബോഡി ചെക്കപ്പും അതോടൊപ്പം പങ്കെടുത്തവര്‍ക്കോ അവരുടെ ഫാമിലിക്കോ സൗജന്യമായി ഡയറ്റ് പ്ലാനും നല്‍കുമെന്ന് കിംസ് ശ്രീചന്ദ് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.


ഡോ. ദില്‍ഷാദ് ടി.പി., ഡോ. കൃഷ്ണകുമാര്‍, ഡോ. സാജന്‍ മോഹന്‍രാജ്, ഡോ. മുഹമ്മദ് ഷഫീഖ് എ, ഡോ മുനിസ് മുഹമ്മദ് അഷ്‌റഫ്, ഡോ. സന്ദീപ് വി.എസ്, ഡോ. ഹിദേഷ് രാമകൃഷ്ണന്‍, സംഘാടക സമിതി കണ്‍വീനര്‍ എം.കെ. നാസര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

സൂപ്പര്‍ ലീഗ് കേരള; കണ്ണൂരിൽ ടിക്കറ്റിന് വെറും 99 രൂപ

സ്ത്രീകള്‍ക്കും 12 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യം
വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റിന് 69 രൂപ

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തിലെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. മൂന്ന് വിഭാഗങ്ങളിലായിയാണ് ടിക്കറ്റുകള്‍ ഉള്ളത്. 99 രൂപയുടെ ഗ്യാലറി, 149 രൂപയുടെ ഡിലക്‌സ്, 199 രൂപയുടെ പ്രീമിയം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

സ്ത്രീകള്‍ക്കും 2013 ഡിസംബര്‍ 15 ന് ശേഷം ജനിച്ച 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഗ്യാലറിയില്‍ പ്രവേശനം സൗജന്യമായിരിക്കും. ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. സ്‌കൂള്‍ കേളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 69 രൂപയുടെ പ്രത്യേക പ്രവേശന പാസ് ഉണ്ടായിരിക്കുന്നതാണ്. ഓഫ്‌ലൈനിലായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് പാസ് ലഭിക്കുക. കൂടാതെ 149,199 രൂപയുടെ ടിക്കറ്റുകള്‍ എടുക്കുന്നവരുടെ കൂടെ ഒരു സ്ത്രിയ്ക്കും 12 വയസ്സിന് താഴെ ഉള്ള രണ്ട് കുട്ടികള്‍ക്കും ഡിലക്‌സ്, പ്രീമിയം വിഭാഗത്തില്‍ പ്രവേശിക്കാവുന്നതാണ്.

ഒരു ടിക്കറ്റ് എടുത്താല്‍ നാല് പേര്‍ക്ക് മത്സരം കാണാന്‍ സാധിക്കും. അതോടൊപ്പം 20 ശതമാനം വിലകുറവില്‍ അഞ്ച് മത്സരങ്ങളുടെ സീസണ്‍ ടിക്കറ്റും ഓണ്‍ലൈനില്‍ ലഭ്യമാണ്.
www.ticketgenie.in എന്ന വെബ് സൈറ്റിലോ, അപ്ലിക്കേഷനില്‍ നിന്നോ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാവുന്നതാണ്. ഓഫ് ലൈന്‍ ടിക്കറ്റുകള്‍ ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ താഴെചൊവ്വ, തൃകരിപ്പൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, പുതിയെരു എന്നീ ഔട്ട് ലെറ്റുകളില്‍ ലഭ്യമാണ്. കൂടാതെ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ ഓര്‍ഗനൈസിംങ് കമ്മിറ്റി ഓഫീസിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ടിക്കറ്റ് ലഭിക്കുന്നതാണ്.

ജേഴ്‌സികള്‍ വാങ്ങാം
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഹോം, എവേ, പരിശീലന ജേഴ്‌സികള്‍ ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ താഴെചൊവ്വ, തൃകരിപ്പൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, പുതിയെരു എന്നീ ഔട്ട് ലെറ്റുകളില്‍ നിന്ന് വാങ്ങാവുന്നതാണ്.

Exit mobile version