ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്ക് 2025 മാർച്ചിലെ ഐസിസി പുരുഷന്മാരുടെ പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം ലഭിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ ഗംഭീര തിരിച്ചുവരവ് അടയാളപ്പെടുത്തുന്നത് ആയി ഈ പുരസ്കാരം. ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് ഈ പുരസ്കാരത്തിന് അർഹനാക്കിയത്.

ടൂർണമെന്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് (243) നേടിയത് അയ്യരാണ്. 2013 ന് ശേഷം ഇന്ത്യയുടെ ആദ്യത്തെ പ്രധാന ഏകദിന കിരീട നേട്ടത്തിൽ അദ്ദേഹത്തിന്റെ പ്രകടനം നിർണായകമായിരുന്നു. ഗ്രൂപ്പ് ഘട്ടം, സെമി ഫൈനൽ, ഫൈനൽ എന്നിവയുൾപ്പെടെയുള്ള മിഡിൽ ഓർഡറിലെ സ്ഥിരതയാർന്ന പ്രകടനം ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തു.
കഴിഞ്ഞ വർഷം ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിന് ശേഷമാണ് അയ്യരുടെ ഈ ഉജ്ജ്വല തിരിച്ചുവരവ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം ചാമ്പ്യൻസ് ട്രോഫിയിലും അത് തുടർന്നു. ഇപ്പോൾ ഐപിഎൽ 2025ൽ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനായ അയ്യർ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികളോടെ 250 റൺസ് നേടി മികച്ച ഫോം തുടരുകയാണ്.