ജോസെ മൗറീഞ്ഞോ വീണ്ടും റയൽ മാഡ്രിഡിലേക്ക്! ചർച്ചകൾ സജീവം

ഫുട്ബോൾ ലോകത്തെ ആകാംക്ഷയിലാഴ്ത്തിക്കൊണ്ട്, ‘സ്പെഷ്യൽ വൺ’ മൗറീഞ്ഞോ വീണ്ടും റയൽ മാഡ്രിഡിന്റെ പരിശീലകനായി തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ജനുവരിയിൽ സാബി അലോൻസോ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ചുമതലയേറ്റ ആൽവാരോ അർബലോവയ്ക്ക് കീഴിൽ റയലിന് ഈ സീസണിൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ സാധിക്കാത്തതാണ് പുതിയ നീക്കത്തിന് കാരണം. പ്രിയപ്പെട്ട ക്ലബ്ബിലേക്ക് മടങ്ങാൻ മൗറീഞ്ഞോയ്ക്കും താൽപ്പര്യമുണ്ടെന്നാണ് സൂചനകൾ.
നിലവിൽ പോർച്ചുഗീസ് ക്ലബ്ബ് ബെൻഫിക്കയുടെ പരിശീലകനാണ് 63-കാരനായ മൗറീഞ്ഞോ. 2027 വരെ ബെൻഫിക്കയുമായി കരാറുള്ള അദ്ദേഹത്തെ ടീമിലെത്തിക്കാൻ ഏകദേശം 3 ദശലക്ഷം യൂറോയോളം റയൽ നൽകേണ്ടി വരും. റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന് മൗറീഞ്ഞോയോടുള്ള താൽപ്പര്യമാണ് ഈ തിരിച്ചുവരവിന് വഴിതുറക്കുന്നത്. 2010-2013 കാലഘട്ടത്തിൽ റയലിനെ ലാ ലിഗ കിരീടത്തിലേക്കും മറ്റ് പ്രമുഖ നേട്ടങ്ങളിലേക്കും നയിച്ച ചരിത്രം മൗറീഞ്ഞോയ്ക്കുണ്ട്.
മൗറീഞ്ഞോയെ കൂടാതെ യൂർഗൻ ക്ലോപ്പ്, പോച്ചെറ്റിനോ തുടങ്ങിയ പ്രമുഖരുടെ പേരുകളും ചർച്ചയിലുണ്ടെങ്കിലും റയലിലെ നിലവിലെ സാഹചര്യങ്ങൾ മാറ്റാൻ മൗറീഞ്ഞോയുടെ കർക്കശമായ നിലപാടുകൾ ആവശ്യമാണെന്ന് മാനേജ്‌മെന്റ് കരുതുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു പത്രസമ്മേളനത്തിൽ റയലിൽ നിന്നുള്ള നേരിട്ടുള്ള ക്ഷണം അദ്ദേഹം നിഷേധിച്ചെങ്കിലും, ഏജന്റ് ജോർജ് മെൻഡസ് വഴി ചർച്ചകൾ പുരോഗമിക്കുന്നതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബെർണാബ്യൂവിൽ മൗറീഞ്ഞോയുടെ രണ്ടാം വരവ് ഉണ്ടായാൽ അത് യൂറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ വാർത്തയായി മാറും.