ലിവർപൂൾ യുവതാരം ഹാർവി എലിയറ്റിനെ സ്വന്തമാക്കാൻ ജർമ്മൻ ക്ലബായ ആർബി ലെപ്സിഗ് രംഗത്ത്. സാവി സിമൺസ് ക്ലബ് വിടാൻ സാധ്യതയുള്ളതിനാൽ പകരക്കാരനായി എലിയറ്റിനെ എത്തിക്കാനാണ് ലെപ്സിഗിന്റെ ശ്രമം. ഇത് സംബന്ധിച്ച് ലെപ്സിഗ് ലിവർപൂളുമായി ചർച്ചകൾ ആരംഭിച്ചു.
എലിയറ്റിനായി 40 മില്യൺ പൗണ്ടും തിരികെ വാങ്ങാനുള്ള വ്യവസ്ഥയും (buy-back clause) അല്ലെങ്കിൽ 50 മില്യൺ പൗണ്ടും നൽകണമെന്ന് ലിവർപൂൾ ആവശ്യപ്പെട്ടു.

അടുത്തിടെ നടന്ന അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട എലിയറ്റ് ലെപ്സിഗിന് അനുയോജ്യനായ കളിക്കാരനാണെന്നാണ് വിലയിരുത്തൽ.
മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ലിവർപൂളിൽ എലിയറ്റിന് അവസരങ്ങൾ കുറവാണ്. കഴിഞ്ഞ സീസണിൽ ആകെ 28 മത്സരങ്ങളിൽ മാത്രമാണ് എലിയറ്റ് കളിച്ചത്.
പ്രീമിയർ ലീഗിൽ ടീം കിരീടം ഉറപ്പിച്ചതിന് ശേഷം നടന്ന രണ്ട് മത്സരങ്ങളിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ 5 ഗോളുകളും 3 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
ലിവർപൂളിനെ തനിക്ക് ഇഷ്ടമാണെങ്കിലും തന്റെ കരിയറാണ് പ്രധാനമെന്നും ബെഞ്ചിൽ സമയം പാഴാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ജൂണിൽ എലിയറ്റ് വ്യക്തമാക്കിയിരുന്നു.
2019-ൽ ഫുൾഹാമിൽ നിന്ന് ലിവർപൂളിൽ എത്തിയ എലിയറ്റ് ഇതുവരെ 147 മത്സരങ്ങൾ കളിക്കുകയും ആറ് കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.