ആവേശത്തിന്റെ നിറശീലകൾ

Unais KP

Picsart 23 01 08 19 38 01 262
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിന് തിരശീല വീണു. അവസാന മിനുട്ടും അധികസമയവും അഗ്നിപരീക്ഷയും കടന്ന് അർജന്റീന കിരീടമുയർത്തിയപ്പോൾ, കളിയാവേശത്തിന്റെ പോരാട്ടത്തിൽ പതിവ് പോലെ കേരളം എതിരാളികളില്ലാതെ കപ്പടിച്ചു. കേരളത്തിന്റെ ആവേശത്തിന് അർജന്റൈൻ ഫുട്ബോൾ ഫെഡറേഷൻ വരെയും കയ്യടിച്ചു. കേരളത്തിലുയർന്ന ലോകകപ്പ് ബാനറുകളെ ഒന്നോർത്തു നോക്കാനുള്ള ശ്രമമാണ് ഈയെഴുത്ത്.

Picsart 23 01 08 19 36 39 564

ലോകകപ്പ് തുടങ്ങുന്നതിന്റെ രണ്ടാഴ്ച മുൻപേ കുറച്ചു കുട്ടികൾ ഇതെഴുതുന്നയാൾ ജോലി ചെയ്യുന്ന പ്രിന്റിങ് സ്ഥാപനത്തിലെത്തി: “ഒരു ബാനർ വേണം”
“എന്താ മാറ്റർ?”
“പോർച്ചുഗൽ”
“സൈസ്?”
“10×6″
വൈകിട്ട് അവരതിന്റെ പ്രിന്റും കൊണ്ട് പോയി. പിറ്റേന്ന് രാവിലെ വേറൊരു കൂട്ടം എത്തി. ഫ്‌ളക്‌സ് വേണം. മാറ്റർ അർജന്റീന”
“സൈസ്?’
“നിങ്ങൾ ഇന്നലെ പോർച്ചുഗലിന്റെ ബാനർ എത്ര സൈസിലാണ് അടിച്ചത്?”
“10×6”
“അതിന്റെ ഇരട്ടി എത്രയാ?”
“10×12”
“എന്നാൽ ആ സൈസിൽ അടിച്ചോ”. അഡ്വാൻസും തന്ന് അവർ പോയി. ലോകകപ്പ് കാലത്ത് കേരളത്തിലുടനീളം നടന്നതെന്താണോ അതിന്റെ തനിപ്പകർപ്പായിരുന്നു ഞങ്ങളുടെ ഓഫീസിലുമരങ്ങേറിയ ഈ രസകരമായ സംഭവം.

പ്രധാനപ്പെട്ട എലാ ടീമുകൾക്കും ബാനറുകൾ ഉയരാറുണ്ടെങ്കിലും പതിവില്ലാത്ത വിധം പോർച്ചുഗൽ ബാനറുകൾ ദൃശ്യമായ ലോകകപ്പായിരുന്നു ഇത്തവണത്തേത്‌. ശക്തമായ സ്ക്വാഡുള്ളതും ക്രിസ്റ്റ്യാനോയുടെ അവസാന ലോകകപ്പ് എന്ന പരിവേഷവും അതിന് നിദാനമായിട്ടുണ്ട്. ഇത്തവണത്തെ മറ്റൊരു സവിശേഷത കട്ടൗട്ടുകളുടെ ആധിക്യമാണ്. പതിവില്ലാത്ത വിധം, പതിവില്ലാത്ത സൈസുകളിൽ താര രാജാക്കന്മാരുടെ കട്ടൗട്ടുകൾ നാടുനീളെ ഉയർന്നു. കോഴിക്കോട് പുള്ളാവൂരിൽ പുഴയ്ക്ക് നടുവിൽ സ്ഥാപിച്ച കട്ടൗട്ടുകൾ ആഗോളശ്രദ്ധ നേടി. ലോകകപ്പ് കളിക്കളങ്ങൾക്ക് പുറത്തുള്ളവർക്കും കട്ടൗട്ടുകളുണ്ടായി. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി, ഖത്തർ അമീർ ശൈഖ് തമീം അൽതാനി എന്നിവരാണ് അതിലധികവും.

Picsart 23 01 08 19 39 04 919

ഇന്ത്യ
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ബാനറുകൾ പതിവിലേറെ ഈ ലോകകപ്പ് കാലത്ത് ദൃശ്യമായി. ഐ എസ് എല്ലിന്റെ തിളക്കം നമ്മെ ലോകകപ്പ് സ്വപ്നം കാണാൻ പഠിപ്പിച്ചിരിക്കുന്നു; അത് യാഥാർഥ്യത്തിൽ നിന്നും ഏറെ അകലെയാണെങ്കിലും. ഒരു നാൾ ലോകകപ്പ് വേദിയൊരുങ്ങും, അവിടെ ജനഗണമന മുഴങ്ങും എന്നിങ്ങനെയുള്ള ആശാകിരണങ്ങൾ ബാനറുകളിൽ മഷിപുരണ്ടു. ഇന്ത്യൻ ഫുട്ബോളിനെ ലോകശ്രദ്ധയിൽ എത്തിച്ചിട്ടും ലോകകപ്പ് കളിക്കാൻ യോഗമില്ലാതെ പോയ ക്യാപ്റ്റൻ ലീഡർ ലെജൻഡ് സുനിൽ ഛേത്രിയെ, ഇതര ടീമുകളുടെ ആരാധകരും അവരുടെ ബാനറുകളിൽ പരിഗണിച്ചു. മലപ്പുറത്തും കണ്ണൂർ പാനൂരിലുമെല്ലാം ഛേത്രിയുടെ കൂറ്റൻ കട്ടൗട്ടുകളുയർന്നു.

ഖത്തർ
ഖത്തർ ഫുട്ബോൾ ടീമിന് പിന്തുണയർപ്പിച്ചുള്ള ബാനറുകളാണ് കേരളത്തിൽ നിന്നുള്ള മറ്റൊരു സവിശേഷ വാർത്ത. പ്രവാസി കൂട്ടായ്മകൾ മിക്ക സ്ഥലങ്ങളിലും ഖത്തർ ടീമിനും ശൈഖ് തമീമിനും ആശംസകളറിയിച്ച് ബാനറുകളുയർത്തി. ‘അന്നം തരുന്ന നാട്’ എന്ന ക്ളീഷേ ഡയലോഗിനപ്പുറം പ്രതിസന്ധികളെ അതിജയിച്ച നാടെന്ന വിശേഷണം ബോർഡുകളിൽ ലിഖിതമായി. ചില യൂറോപ്യൻ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും എതിർപ്പിനേക്കാൾ, ഗൾഫ് രാഷ്ട്രങ്ങൾ ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധത്തെ ഉറച്ച മനസ്സോടെ നേരിട്ട് ലോകകപ്പ് യാഥാർഥ്യമാക്കിയതിന് തമീമിന് നന്ദിയറിയിച്ച് കട്ടൗട്ടുകളും ഉയർന്നു.

അ 23 01 08 19 37 12 079

ബാനറുകളിലെ മാറ്റർ ഓരോ കളി തീരുന്തോറും ചിരിയുണർത്തുന്നതായി. Hexa is coming എന്നും പറഞ്ഞുവന്ന ബ്രസീൽ പാതിവഴിക്ക് മടങ്ങി. പോർച്ചുഗലിനും കിരീടത്തിനടുത്തെത്താനായില്ല. എതിർ ടീം ഗോളടിക്കണമെങ്കിൽ തന്നെ കൊല്ലണമെന്ന എമി മാർട്ടിനസിന്റെ പ്രസ്താവനയും ഫ്ളക്സായി ഉയർന്നിരുന്നു. ആദ്യ മത്സരത്തിൽ തന്നെ സഊദിയോട് രണ്ട് ഗോളും തോൽവിയും വഴങ്ങിയതോടെ അതും കൂട്ടച്ചിരിയായി മാറി. ആൽപ്‌സ് മലനിരകളും കടന്ന് ഞങ്ങൾ വന്നത് എന്നു തുടങ്ങുന്ന ജർമ്മനിയുടെ ഫ്ളക്സുകൾ ഗ്രൂപ്പ് റൌണ്ട് തീർന്ന മുറയ്ക്ക് ആലയുടെ മുകളിലേക്ക് ചേക്കേറി. അതിനിടെ പുള്ളാവൂരിലെ മെസ്സി കട്ടൗട്ട് നീക്കം ചെയ്യാൻ നിയമത്തിന്റെ വഴിക്കിറങ്ങിയ വക്കീലിന്റെ പബ്ലിസിറ്റി നാടകത്തെ ഫുട്ബോൾ ആരാധകർ ഒന്നായി കൂവിയോടിച്ചു.

ഒടുവിൽ സർക്കാർ നിർദേശാനുസരണം നീക്കം ചെയ്യുന്ന അവസാനത്തെ ബോർഡുകൾ അർജന്റീനയുടേതായി. തെരുവുകളിൽ വീണ്ടും നിഴലുകളഴിഞ്ഞുവീണ് വെളിച്ചം വന്നു തുടങ്ങിയിട്ടും രസമുള്ള ലോകകപ്പോർമ്മകൾ ബാക്കിയാകുന്നു, കൂറ്റൻ കട്ടൗട്ടുകൾ കണക്കെ മനസ്സിലിപ്പോഴും ഇഷ്ടതാരങ്ങളുടെ ലോകകപ്പ് നിമിഷങ്ങൾ പറ്റിപ്പിടിച്ചു നിൽക്കുന്നു.