ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്ന ഒറ്റ ലക്ഷ്യവുമായി മുന്നേറുന്ന ആഴ്സണൽ വിജയം തുടരുകയാണ്. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് ലീഡ്സ് യുണൈറ്റഡിനെ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം നേടി. തീർത്തും ഏകപക്ഷീയമായ പ്രകടനമാണ് ആഴ്സണൽ പുറത്തിടുത്തത്. പൂർണ്ണ ഫിറ്റ്നസിലേക്ക് മടങ്ങി എത്തിയ ഗബ്രിയേൽ ജീസുസ് ഇരട്ട ഗോളുമായി തിളങ്ങി.

ആദ്യ പകുതിയിൽ ലീഡ്സ് യുണൈറ്റഡ് നൽകിയ പെനാൾട്ടിയിലൂടെ ആയിരുന്നു ആഴ്സണലിന്റെ ആദ്യ ഗോൾ. ജീസുസ് ജയിച്ച പെനാൾട്ടി ജീസു തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡിഫൻഡർ ബെൻ വൈറ്റിലൂടെ ആയിരുന്നു ആഴ്സണലിന്റെ രണ്ടാം ഗോൾ.
55ആം മിനുട്ടിൽ ജീസുസ് വീണ്ടും ഗോൾ നേടിയതോടെ ആഴ്സണൽ വിജയം ഉറപ്പായി. ട്രൊസാർഡ് ഒരുക്കിയ അവസരത്തിൽ നിന്നായിരുന്നു ഈ ഗോൾ. 76ആം മിനുട്ടിൽ ക്രിസ്റ്റൻസിലൂടെ ലീഡ്സ് ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോൾ മാത്രമായി മാറി. അവസാന ജാക്ക കൂടെ ഗോൾ നേടിയതോടെ ജയം ആഴ്സണൽ പൂർത്തിയാക്കി. ആഴ്സണൽ ഈ ജയത്തോടെ 29 മത്സരത്തിൽ നിന്ന് 72 പോയിന്റിൽ എത്തി. ഒരു മത്സരം കുറവ് കളിച്ച സിറ്റിയേക്കാൾ 8 പോയിന്റിന്റെ ലീഡ് ആഴ്സണലിന് ഉണ്ട്. ഇനി 9 മത്സരങ്ങൾ ആണ് ആഴ്സണലിന് ബാക്കിയുള്ളത്.














