ലോകകപ്പ് ജേതാവായ ഫ്രഞ്ച് മിഡ്‌ഫീൽഡർ എൻഗോളോ കാന്റെ യൂറോപ്യൻ ഫുട്‌ബോളിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ടർക്കിഷ് ക്ലബ്ബായ ഫെനർബാഷെയുമായി വ്യക്തിഗത നിബന്ധനകളിൽ താരം ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിൽ കളിക്കുന്ന 34-കാരനായ കാന്റെ, 2.5 വർഷത്തെ കരാറാണ് ഫെനർബാഷെയുമായി ഒപ്പിടുക.

സൗദിയിൽ ലഭിച്ചിരുന്ന വൻ പ്രതിഫലത്തിൽ 70 മുതൽ 80 ശതമാനം വരെ കുറവ് വരുത്താൻ തയ്യാറായ താരം, വരാനിരിക്കുന്ന ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെടുത്തത്. ദുബായിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് താരത്തിന്റെ ഭാഗത്തുനിന്നുള്ള സമ്മതം അധികൃതർ നേടിയത്.
ഇനി അൽ ഇത്തിഹാദും ഫെനർബാഷെയും തമ്മിലുള്ള ചർച്ചകളാണ് നടക്കാനുള്ളത്. കാന്റെയുടെ കരാർ 2026 വേനൽക്കാലത്ത് അവസാനിക്കാനിരിക്കെ, താരത്തെ വിട്ടുനൽകാൻ ട്രാൻസ്ഫർ ഫീ ആവശ്യപ്പെടുമെന്ന നിലപാടിലാണ് സൗദി ക്ലബ്ബ്. എങ്കിലും ഈ ആഴ്ച അവസാനത്തോടെ കാന്റെയെ ഇസ്താംബൂളിൽ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഫെനർബാഷെ മാനേജ്‌മെന്റ്.









