ഇറാൻ ഫിഫ ലോകകപ്പിൽ നിന്ന് പിന്മാറി, ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കയിൽ ചെന്ന് കളിക്കില്ല

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന 2026-ലെ ഫിഫ ലോകകപ്പിൽ നിന്ന് പിന്മാറാൻ ഇറാന്റെ തീരുമാനം. അമേരിക്കയുമായും ഇസ്രായേലുമായുള്ള കടുത്ത രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാൻ ഈ നിർണ്ണായക തീരുമാനമെടുത്തത്. അയത്തൊള്ള ഖമേനിയുടെ കൊലപാതകത്തിലേക്ക് നയിച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും നടപടികളും, അതിനെത്തുടർന്ന് ഉണ്ടായ സംഘർഷങ്ങളും ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
ദേശീയ ടെലിവിഷനിലൂടെ ഇറാൻ കായിക മന്ത്രി അഹമ്മദ് ഡോഞ്ചമാലിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ പോയി കളിക്കാൻ ഇറാൻ ടീമിന് കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ഈ പിന്മാറ്റം ഫിഫയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇറാൻ ടീമിന് ലോകകപ്പ് വേദിയിലേക്ക് സ്വാഗതമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറപ്പുനൽകിയിരുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇറാൻ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇതോടെ ഇറാന് പകരമായി ഏത് ടീം ലോകകപ്പിൽ കളിക്കുമെന്ന കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഫിഫയുടെ നിയമങ്ങൾ അനുസരിച്ച്, പിന്മാറുന്ന ടീമിന് പകരക്കാരെ കണ്ടെത്താനുള്ള അധികാരം ഫിഫയ്ക്കുണ്ട്.
ഇറാന് പകരക്കാരായി പ്ലേ ഓഫ് ഘട്ടത്തിൽ പരാജയപ്പെടുകയാണെങ്കിൽ ഇറ്റലിയെയോ അല്ലെങ്കിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ (AFC) നിന്നുള്ള ഇറാഖ് പോലുള്ള മറ്റൊരു ടീമിനെയോ പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ട്.