നിലവാരം ഉയരാതെ കേരള വനിതകള്‍ ഇന്ത്യന്‍ ടീമിലെത്തിയിട്ട് പ്രത്യേകിച്ച് ഗുണമില്ല – സതീവന്‍ ബാലന്‍ (അഭിമുഖം )

tpjalal

Download the Fanport app now!
Appstore Badge
Google Play Badge 1

14 വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടം തിരിച്ചു കൊണ്ടുവന്ന കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് സതീവന്‍ ബാലനുമായി ഫുട്‌ബോള്‍ എഴുത്തുകാരന്‍ ടി. പി. ജലാല്‍ നടത്തിയ കൂടിക്കാഴ്ച….

ടര്‍ഫ് വ്യവസായം കേരള ഫുട്‌ബോളിന് വളര്‍ച്ചയുണ്ടാക്കുമോ..?

കേരളത്തില്‍ ഇന്ന് ക്രിത്രിമ ടര്‍ഫ് മൈതാനങ്ങളുടെ വരവോടെ ആളുകള്‍ ഫുട്‌ബോളിലേക്ക് കൂടുതല്‍ അടുത്തു തുടങ്ങിയിട്ടുണ്ട്.  ഇത് ആശ്വാസകരമാണ്. ഐഎസ്എലിന്റെ  വരവോടെയാണെന്ന് പറയാം.  ഇത്തരം ടര്‍ഫില്‍ ട്രൈനിങ് ക്യാംപുകള്‍ കുറവാണ്. ഈ സംവിധാനം ഉപയോഗപ്പെടുത്തി  ഗ്രാസ് റൂട്ട് പരിശീലനം പരമാവധി നടപ്പാക്കണം. അതേസമയം ഇപ്പോള്‍ സെവന്‍സ് ടര്‍ഫ് ഗ്രൗണ്ടുകള്‍ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത്  ഔദ്യോഗിക ഫുട്‌ബോള്‍ പരിശീലനം നടത്തുന്നതിന് തടസ്സമല്ല. കാരണം ടര്‍ഫിലെ പരിശീലനത്തിനൊപ്പം ആഴ്ചയില്‍ ഒരു ദിവസം ഇലവന്‍സ് ഗ്രൗണ്ടില്‍ പ്രാക്ടീസ് ചെയ്താല്‍ ഇത് പരിഹരിക്കാനാവും.  കാലാവസ്ഥയും സാങ്കേതികതയും ടര്‍ഫിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചു. മുടക്കിയ പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയിലാണ്  ടര്‍ഫുകള്‍ സ്ഥാപിച്ചുവരുന്നത്.  ഇതൊരു കച്ചവടം മാത്രമാണ് ഉദ്ദേശമെങ്കില്‍ ഫുട്‌ബോളിന് വളര്‍ച്ചയുണ്ടാവില്ല. 


എന്ത് കൊണ്ട് കേരള വനിതകള്‍ അടുത്ത ലോകകപ്പ് ടീമില്‍ ഉള്‍പെട്ടില്ല….?

കേരളത്തിലെ വനിതാ ഫുട്‌ബോള്‍ നിലവാരം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്.  കേരളത്തില്‍ വനിതകള്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ല.  കോച്ചിങ് സെന്ററുകള്‍ കുറവാണ്. ഇത് നമുക്ക് പരിശോധിച്ചാല്‍ കാണാനാവും. കോഴിക്കോട് മാത്രമാണ് പെണ്‍കുട്ടികള്‍ക്കായി പരിശീലനമുള്ളത്. ആണ്‍കുട്ടികളുടെ പരിശീലനം പോലും വ്യവസ്ഥാപിതമല്ല. അപ്പോപ്പിന്നെ വനിതകളുടെ കാര്യം പറയേണ്ടല്ലോ..? കേരളത്തില്‍ ഇക്കഴിഞ്ഞ ദേശീയ ഗെയിംസില്‍ ഞാനാണ് കേരള ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിച്ചത്. അന്ന് ടീമിനെ സെമിയിലെത്തിച്ചു. ഇതിന് ശേഷം കേരളം യോഗ്യത പോലും നേടിയിട്ടില്ല. സുബ്രതോ കപ്പിന് വേണ്ടിയുള്ള മത്സരത്തില്‍ വനിതകളെ ഉള്‍പെടുത്തിയിട്ടുണ്ടെങ്കിലും സ്‌കൂളുകളുടെ പ്രാതിനിധ്യം കുറവാണ്.  പങ്കെടുക്കുക എന്നതില്‍ കവിഞ്ഞുള്ള കാര്യഗൗരവം  ഇത്തരം സ്‌കുളുകള്‍ക്കില്ല. ഇങ്ങിനെ മത്സരിക്കാന്‍  പോലും വൈമുഖം കാണിക്കുന്ന കേരള താരങ്ങള്‍ ഇന്ത്യന്‍ ടീമിലെത്തണമെന്ന് ആശിച്ചിട്ട്  പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതു കൊണ്ടുതന്നെ അടുത്ത അണ്ടര്‍-17 വനിതാ ലോകകപ്പ് ടീമില്‍ മലയാളിയില്ലെന്ന നിരാശയില്‍ അര്‍ത്ഥമില്ല. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉടന്‍ കാസര്‍കോഡ് അക്കാദമി തുടങ്ങുന്നുണ്ട്. ഇത് കേരളത്തില്‍ ഒരു മാറ്റത്തിന് തുടക്കമിടും.  

പുരുഷ ഫുട്‌ബോള്‍ പിന്നോട്ടാണോ..?

ഐലീഗിനും ഐഎസ്എലിനും അണ്ടര്‍-17 ലോകകപ്പിനും ശേഷം ഇന്ത്യന്‍ ടീമിന്റെ നിലവാരത്തില്‍ പിന്നാക്കം പോയിട്ടില്ല.  അതേസമയം നിലവാര ഉയര്‍ച്ച കുറവാണോ എന്ന് ചോദിച്ചാല്‍ ഇത് കാലക്രമേണയേ ഉണ്ടാവൂ. ഇതിന്  ഒരു പക്ഷെ നാം അടുത്ത ലോകകപ്പ് വരെ കാത്തിരിക്കേണ്ടി വരും.  ഇപ്പോഴുള്ള അണ്ടര്‍- 15 ടീം മികച്ച പ്രകടനം നടത്തുന്നുണ്ട്.  നേരത്തെ ബിബിയാനോയുടെ നേതൃത്വത്തിലുള്ള അണ്ടര്‍-16 ടീമിന് യോഗ്യത നേടാനായില്ലെങ്കിലും കൊറിയയുമായി മരണപ്പോരാട്ടം നടത്തിയാണ് കീഴടങ്ങിയത്. ഇന്ത്യക്ക് ഏഷ്യന്‍ നിലവാരത്തിലെത്തണമെങ്കില്‍ കൊറിയ, ഇറാന്‍, ജപ്പാന്‍ പോലുള്ള ടീമുകള്‍ക്കെതിരെയുള്ള മത്സരം എത്രത്തോളം വിജയിക്കാനാവുമെന്നതിനനുസരിച്ചാവും കാര്യങ്ങള്‍. 

സായ് കേന്ദ്രത്തെ മലയാളികള്‍ അവഗണിക്കുന്നുണ്ടോ…?

 മുമ്പ് സായ് ഹോസ്റ്റലുകളില്‍ മികച്ച പരിശീലനവും ഭക്ഷണവും ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സായിയേക്കാള്‍ മുന്നിലാണ്.  മാത്രമല്ല ഇന്ന് സ്വകാര്യ അക്കാദമികള്‍ കൂടുതലുണ്ട്. അതിനനുസരിച്ചുള്ള  സൗകര്യപ്പെടുത്തലുകളുടെ കുറവ് മൂലം സായിയില്‍ പരിശീലിക്കാന്‍ മലയാളികള്‍ക്ക് താല്‍പര്യമില്ല. നേരത്തെ  ഗ്രാമീണ മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി സായ്  സ്ഥാപിച്ച എസ്പിഡിഎ ആസൂത്രണ പിഴവ് കൊണ്ടോ എന്തോ അവസാനിപ്പിച്ചിരുന്നു.  സായ് പിന്തുടരുന്ന പഴയ കാലത്തെ പരിശീലന രീതിയൊന്നും ഇന്ന്  പുതു തലമുറയിലെ കുട്ടികള്‍ക്ക് വേണ്ട പകരം  സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും സ്വകാര്യ അക്കാദമികളുടേയും കൃത്യമാര്‍ന്ന പരിശീലനത്തിന് പിറകെയാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മികച്ച ഭക്ഷണവും പരിശീലനവുമായി  മാറിക്കഴിഞ്ഞു. വിഷന്‍ ഇന്ത്യാ പ്രൊജക്ടടക്കമുള്ളവ ഉദാഹരണമാണ്. ഇപ്പോള്‍ കേരളത്തിലുള്ള കൗമാരതാരങ്ങളില്‍ പലരും വിഷന്‍ പ്രൊജക്ടിലൂടെ വന്നവരാണ്. 

ഇയാന്‍ കപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ ടീം ….? 

എന്റെ സഹ പരിശീലനത്തില്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീം ഇയാന്‍ കപ്പില്‍ അര്‍ജന്റീനയുടെ റിവര്‍ പ്ലേറ്റ്, ബ്രസീലിലെ ബോട്ടോ ഫോഗോ, ഉക്രൈന്‍  ടീമുകള്‍ക്കെതിരെ   കരുത്തുറ്റ പോരാട്ടമാണ് കാഴ്ചവെച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് ഏഷ്യന്‍കപ്പില്‍ യോഗ്യത നേടാനായിട്ടില്ലെങ്കിലും കരുത്തരായ പല ക്ലബ്ബുകളേയും തകര്‍ത്തിട്ടുണ്ട്.   സുബ്രതോ പാല്‍, ഗൗരവ് മാംഗീ സിംങ്, സുബാശിഷ് റോയ്, ദേവ് പ്രതാപ്, തുടങ്ങിയവര്‍  അന്നത്തെ സമ്പത്താണ്.   സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ ചിട്ടയായ  പരിശീലന പാതയാണ് ഞാനും  പിന്തുടര്‍ന്നത്. മാത്രമല്ല അന്നത്തെ ടീം  ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുമായി നടന്ന പരിശീലന മത്സരങ്ങളിലൊക്കെയും തൊണ്ണൂറ്റൊപന്‍പത് ശതമാനവും വിജയിച്ചിരുന്നു.  


സന്തോഷ് ട്രോഫി-അവസരം നിഷേധിച്ചെങ്കില്‍ പരിശോധിക്കണം

ഫുട്‌ബോള്‍ വിശ്വാസത്തിന്റേയും കൂടി കളിയാണ്. നമ്മള്‍ പെര്‍ഫക്ട് ആവണം. എങ്കില്‍ മാത്രമേ ടീമിന് മുന്നേറാനാവുകയുള്ളൂ.  ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിയില്‍ 11 പേര്‍ കളിച്ചിട്ട്  കേരളത്തിന് ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാനായില്ലയെന്നത് ദുഃഖകരമാണ്.   എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണ സമ്മര്‍ദ്ദങ്ങളോ ഇടപെടലുകളോ ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ ഞാന്‍ പറഞ്ഞ രീതിയില്‍ തന്നെ കുട്ടികള്‍  ഒത്തൊരുമയോടെ കളിച്ചു. അതുവഴി 14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിലെത്തിക്കാനും കഴിഞ്ഞു. അതേസമയം നല്ല താരങ്ങള്‍  ടീമിന് പുറത്തു പോയെങ്കില്‍ നിലവാരത്തകര്‍ച്ച അവരുടെ ദോഷഫലമാവാനും സാധ്യതയുണ്ട്.  മികച്ച കളിക്കാര്‍ക്ക് അവസരം ലഭിച്ചിട്ടില്ലെങ്കില്‍ പരിശോധിക്കണം.  

പ്രഫഷണല്‍ രംഗത്തേക്ക് തല്‍ക്കാലമില്ല.  

ഗോകുലം എഫ്‌സിയിലൂടെ പ്രഫഷണല്‍ രംഗത്തേക്ക് വരാനുള്ള ശ്രമം നിരാശാജനകമായിരുന്നു. രണ്ട് മാസം മാത്രമാണ് അസി. കോച്ചായി ഗോകുലം എഫ്‌സിയില്‍ ചേര്‍ന്നത്. ടീമിനകത്തുള്ള കാര്യങ്ങള്‍ ഞാന്‍ പറയുന്നില്ല. എന്നാല്‍ എന്റെ സാഹചര്യമോ അവരുടെ സാഹചര്യമോ പൊരുത്തപ്പെട്ടുപോവാത്താതിനാല്‍ ഞാന്‍ നിര്‍ത്തി. ഒരിടത്ത് ഉറച്ചു നില്‍ക്കുകയെന്നതാണ് എന്റെ രീതി. കാലിക്കറ്റില്‍ തന്നെ യൂണിവേഴ്‌സിറ്റി ടൂര്‍ണമെന്റ് നടന്നതിനാലാണ് കാലിക്കറ്റിനേയും കേരള ടീമിനേയും ഒരുമിച്ച്  പരിശീലിപ്പിച്ചത്.   രണ്ട് ടീമിനേയും ചാംപ്യന്‍മാരാക്കുകയും ചെയ്തു.  ഇപ്പോള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചുമതല മാത്രം നിര്‍വഹിക്കാനാണ് ഉദ്ദേശിക്കുന്നത്. 


സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനുമായും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്
.   

പരിശീലനത്തില്‍ ഞാനൊരു തിരുത്തല്‍ വാദിയൊന്നുമല്ല. അതേസമയം ചെയ്യേണ്ട കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. ഇത് മറ്റുള്ളവര്‍ ചെയ്യുന്നില്ല. ഇത് ചോദ്യം ചെയ്യുന്നതാണ്  എന്നെ  തിരുത്തല്‍ വാദിയാക്കുന്നത്.  എന്നെ സംബന്ധിച്ചിടത്തോളം കഴിവുള്ളവരെ ഞാന്‍ പരിഗണിക്കും. ടീമില്‍ അനധികൃതമായി ഇടപെടുന്നത് എനിക്കിഷ്ടമില്ല.  കഴിവുണ്ടായിട്ടും അവസരം കിട്ടാതെ പോവുന്നവരെ  ഞാന്‍ കണ്ടെത്തി പരിഗണിക്കാറുണ്ട്.   കാര്യപ്രസക്തമായ തെറ്റുകള്‍ ആരു പറഞ്ഞാലും ഞാന്‍ തിരുത്തും. ഇത് ഉന്നതരാണോ,  ഇന്ത്യന്‍ ടീമിലാണോ എന്നൊന്നും ഞാന്‍ നോക്കാറില്ല.
ഞാനും കോണ്‍സ്റ്റൈനുമായി പല പ്രാവശ്യം വാഗ്വാദങ്ങള്‍ നടന്നിട്ടുണ്ട്.  എന്നാല്‍ ഞങ്ങള്‍ പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കി ടീമിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയതിട്ടുള്ളത്. ഇന്ത്യയില്‍ ഫുട്‌ബോള്‍ വളരണമെങ്കില്‍ ഇന്ത്യന്‍ സംസ്‌കാരം തന്നെ മാറണമെന്ന ആസ്‌ത്രേലിയന്‍ പരിശീലകന്റെ അഭിപ്രായത്തെ തിരുത്തിയതിന് എന്നെ മനപൂര്‍വ്വം പരീക്ഷയില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. ഫുടബോള്‍ സംസ്‌കാരം മാറ്റാം. എന്നാല്‍ ഒരു രാജ്യത്തിന്റെ സംസ്‌കാരം മാറണമെന്ന അഭിപ്രായം ഞാന്‍ അംഗീകരിച്ചില്ല.  പരീക്ഷ വിജയിച്ച്  ഞാനതിന് പ്രതികാരം ചെയ്യുകയും ചെയ്തു.  അഭിപ്രായം പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല. ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് മൂലം അര്‍ഹതപ്പെട്ട പല അംഗീകാരങ്ങളും വഴി മാറിപ്പോയിട്ടുണ്ട്.  14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക് കൊണ്ടു വന്നിട്ടും മികച്ച പരിശീലകനായി  പരിഗണിക്കാത്തത് ഉദാഹരണം. ഒരു സമയത്ത് അവാര്‍ഡിന് അപേക്ഷിക്കാന്‍ ആളില്ലാതിരുന്നിട്ട് പോലും ഞാന്‍ അവഗണിക്കപ്പെട്ടു. മാനദണ്ഡമാണ് പരിഗണിക്കുന്നതെങ്കില്‍ അതു പരിശോധിക്കണം. അല്ലാതെ പരിശീലനത്തിനിടയിലെ അഭിപ്രായ വ്യത്യാസം മുഖവിലക്കെടുത്ത് ഒരാളെ കൊള്ളരുതാത്തവനെന്ന് മുദ്രകുത്താന്‍ പാടില്ല. ഞാന്‍ രാഷ്ട്രീയ നേതാവൊന്നുല്ല, എന്റെ ജോലി പരിശീലനമാണ്. കിട്ടാനുള്ളത് ചോദിക്കാതെ ലഭിക്കണമെന്നതാണ് എന്റെ പോളിസി. 
 
അധ്വാനിക്കുന്ന കായിക താരങ്ങള്‍ എപ്പോഴും ഇടതു ചിന്താഗതിയുള്ളവര്‍

 കായിക താരങ്ങള്‍ അധ്വാനിക്കുന്ന വിഭാഗമാണ്. അതു കൊണ്ടു തന്നെ ഈ അധ്വാനവര്‍ഗ്ഗത്തിന്റെ ചിന്ത എപ്പോഴും ഇടതിനൊടൊപ്പമാവും. ഞാനും ഈ ചിന്താഗതിക്കാരനാണ്. അല്ലാതെ കോഴ്‌സിന്റെ ഭാഗമായി ക്യൂബ സന്ദര്‍ശിച്ചത് കൊണ്ടല്ല ഞാന്‍ കമ്മ്യൂണിസ്റ്റുകാരനായത്. ക്യൂബയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്നും മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നത്. സര്‍ക്കാറിന് തിരിച്ച് അധ്വാനത്തിലൂടെ ഇതിനുള്ള പ്രതിഫലം തിരിച്ചു നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തിലിന്ന് സര്‍ക്കാരില്‍ നിന്നും ഇങ്ങോട്ടു വാങ്ങുന്നതല്ലാതെ സര്‍ക്കാറിനായി ഒന്നും തിരിച്ചു കൊടുക്കുന്നില്ല.  നേതാക്കളാരെന്ന് നോക്കി നമ്മുടെ  മനസ്സിലെ ചിന്ത മാറാന്‍ പാടില്ല. ഞാന്‍ പാരമ്പര്യമായി ഇടത് പ്രസ്ഥാനവുമായി ചേര്‍ന്നു നില്‍ക്കുന്നയാളും കൂടിയാണ്. സതീവന്‍ ബാലന്‍ പറഞ്ഞവസാനിപ്പിച്ചു.