AFC U-23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ആതിഥേയരായ ഖത്തറിനോട് ഇന്ത്യയുടെ U-23 ഫുട്ബോൾ ടീം 1-2 എന്ന സ്കോറിന് പരാജയപ്പെട്ടു. ഈ തോൽവി ഇന്ത്യയുടെ യോഗ്യതാ സാധ്യതകൾക്ക് തിരിച്ചടിയായി. മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യ രണ്ടാം പകുതിയിൽ മുഹമ്മദ് സുഹൈലിന്റെ ഹെഡ്ഡറിലൂടെ സമനില നേടിയിരുന്നു. എന്നാൽ റഫറിയുടെ വിവാദപരമായ ഒരു തീരുമാനം ഇന്ത്യക്ക് തിരിച്ചടിയായി.

മത്സരത്തിന്റെ 66-ആം മിനിറ്റിൽ പ്രതിരോധ താരം പ്രാംവീർ, നൗറെൽദിൻ ഇബ്രാഹിമിനെ ബോക്‌സിനുള്ളിൽ വീഴ്ത്തിയെന്ന പേരിൽ റഫറി ഖത്തറിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. ഇതോടൊപ്പം പ്രാംവീറിന് രണ്ടാം മഞ്ഞക്കാർഡും ലഭിച്ചു. ഇതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി. ഈ അവസരം ഖത്തർ ഗോളാക്കി മാറ്റി. ഒരുപാട് അവസരങ്ങൾ ഇന്ത്യക്ക് ലഭിച്ചിരുന്നെങ്കിലും ഖത്തറിന് അനുകൂലമായ പല തീരുമാനങ്ങളും റഫറി എടുത്തത് കളിയിൽ ഇന്ത്യക്ക് പ്രതികൂലമായി ബാധിച്ചു.
സെപ്റ്റംബർ 9-ന് ബ്രൂണൈക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.