ഫ്രാൻസ് പരിശീലകനായുള്ള കരാർ നീട്ടുമെന്ന സൂചന നൽകി ദെഷാംപ്‌സ്

Staff Reporter

ഫ്രാൻസ് പരിശീലകനായി താൻ വീണ്ടും തുടരുമെന്ന സൂചന നൽകി ഫ്രാൻസ് ഫുട്ബോൾ ടീം പരിശീലകൻ ദെഷാംപ്‌സ്. 2022ലെ ഖത്തർ ലോകകപ്പ് വരെയാണ് നിലവിൽ ദെഷാംപ്‌സിന് ഫ്രാൻസ് പരിശീലകനായി കരാർ ഉള്ളത്. എന്നാൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട് സമ്മതിക്കുകയാണെങ്കിൽ താൻ 2022ന് ശേഷവും ഫ്രാൻസ് പരിശീലകനായി തുടരുമെന്ന് ദെഷാംപ്‌സ് പറഞ്ഞു. എന്നാൽ ഫ്രാൻസ് പരിശീലകനായി തുടരാൻ തനിക്ക് ആളുകളുടെ പിന്തുണ വേണമെന്നും അതിന് ഫ്രാൻസ് ടീമിന്റെ പ്രകടനം മികച്ചതാവണമെന്നും ദെഷാംപ്‌സ് പറഞ്ഞു.

നിലവിൽ ഒരു ക്ലബ്ബിന്റെ പരിശീലകനാവുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും നിലവിൽ ഫ്രഞ്ച് ടീമിന്റെ പരിശീലകൻ എന്ന നിലയിൽ താൻ സന്തോഷവാൻ ആണെന്നും ദെഷാംപ്‌സ് പറഞ്ഞു. ഫ്രാൻസ് മിഡ്ഫീൽഡർ എൻഗോളോ കാന്റെ ബലോൺ ഡി ഓർ പുരസ്‌കാരം അർഹിക്കുന്നുണ്ടെന്നും ഫ്രാൻസ് പരിശീലകൻ പറഞ്ഞു. ഒരു സ്‌ട്രൈക്കറുടെ റെക്കോർഡുകൾ താരത്തിന് ഇല്ലെന്നും എന്നാൽ കാന്റെക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നത് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എല്ലാവരും കണ്ടതാണെന്നും ദെഷാംപ്‌സ് പറഞ്ഞു.