ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധി രൂക്ഷം. ഇപ്പോൾ ചെന്നൈയിൻ എഫ്‌സിയും എല്ലാ ഫുട്ബോൾ പ്രവർത്തനങ്ങളും താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഭാവി അനിശ്ചിതത്വത്തിലാക്കി ഈ വിവരം കളിക്കാരെയും ജീവനക്കാരെയും അറിയിച്ചതായി റിപ്പോർട്ടുണ്ട്.
2025-26 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസൺ നിർത്തിവെച്ചതും ലീഗ് സംഘാടകരും ഫെഡറേഷനും തമ്മിലുള്ള കരാർ തർക്കങ്ങളും കാരണം ഇന്ത്യൻ ഫുട്ബോളിൽ അസ്ഥിരത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മറ്റ് പല ഐഎസ്എൽ ക്ലബ്ബുകളും സമാനമായ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു.
രണ്ട് തവണ ഐഎസ്എൽ കിരീടം നേടിയ ചെന്നൈയിൻ എഫ്‌സി, ദിവസങ്ങൾക്ക് മുമ്പ് നിരവധി ജീവനക്കാരെയും യൂത്ത് ടീം കളിക്കാരെയും താൽക്കാലികമായി പുറത്താക്കിയിരുന്നു. 2024-25 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ക്ലബ്ബിന്റെ പ്രതാപം മങ്ങിയിരുന്നു, പിന്നാലെ മുഖ്യ പരിശീലകൻ ഓവൻ കോയ്ലുമായി പിരിഞ്ഞത് അവരുടെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി.
ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായതും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കെ, ചെന്നൈയിൻ എഫ്‌സിയുടെ ഈ തീരുമാനം അവരുടെ ആരാധകർക്കും ഇന്ത്യൻ ഫുട്ബോൾ സമൂഹത്തിനും ഒരുപോലെ നിരാശ നൽകുന്ന വാർത്തയാണ്.