എംബപ്പെക്ക് നാല് ഗോളുകൾ, 7 ഗോൾ ത്രില്ലർ ജയിച്ചു റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രീക്ക് ചാമ്പ്യന്മാർ ആയ ഒളിമ്പ്യാകാസ് ഉയർത്തിയ വെല്ലുവിളി മറികടന്നു റയൽ മാഡ്രിഡ്. നാലു ഗോളുകളും ആയി തിളങ്ങിയ കിലിയൻ എംബപ്പെയാണ് മാഡ്രിഡിനു 4-3 ന്റെ ത്രില്ലർ ജയം സമ്മാനിച്ചത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കും റയൽ ഉയർന്നു. എട്ടാം മിനിറ്റിൽ പിറകിൽ പോയ റയലിന് ആയി 29 മിനിറ്റിനുള്ളിൽ ഹാട്രിക് നേടുന്ന എംബപ്പെയാണ് മത്സരത്തിൽ കാണാൻ ആയത്.

വിനീഷ്യസ് ജൂനിയർ, ആർദ ഗുലർ, കാമവിങ എന്നിവർ ആണ് എംബപ്പെയുടെ ഗോളുകൾക്ക് അവസരം ഉണ്ടാക്കിയത്. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ മെഹദി തരമിയിലൂടെ ഒരു ഗോൾ കൂടി ഗ്രീക്ക് ടീം മടക്കി. എന്നാൽ 59 മത്തെ മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ പാസിൽ തന്റെ നാലാം ഗോൾ നേടിയ ഫ്രഞ്ച് ക്യാപ്റ്റൻ റയൽ മുൻതൂക്കം വീണ്ടും കൂട്ടി. 81 മത്തെ മിനിറ്റിൽ എൽ കാപിയിലൂടെ ഒളിമ്പ്യാകാസ് ഒരു ഗോൾ കൂടി മടക്കിയതോടെ മത്സരം കൂടുതൽ ആവേശമായി. എന്നാൽ തുടർന്ന് ഗോൾ വഴങ്ങാതെ നിന്ന റയൽ പ്രതിരോധം ജയം ഉറപ്പിക്കുക ആയിരുന്നു.

8 ഗോൾ ത്രില്ലർ ജയിച്ചു പി.എസ്.ജി, ഇന്ററിനെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ടോട്ടനം ഹോട്‌സ്‌പറിനെ 5-3 എന്ന സ്കോറിന് പരാജയപ്പെടുത്തി പി.എസ്.ജി. സ്വന്തം മൈതാനത്ത് വിറ്റീനിയയുടെ ഹാട്രിക് മികവിൽ ആണ് പാരീസ് ഇംഗ്ലീഷ് ടീമിനെ 8 ഗോൾ ത്രില്ലറിൽ തോൽപ്പിച്ചത്. കരിയറിൽ ആദ്യമായി ആണ് പോർച്ചുഗീസ് താരം ഹാട്രിക് നേടുന്നത്. 35 മത്തെ മിനിറ്റിൽ റിച്ചാർലിസനിലൂടെ ടോട്ടനം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് വിറ്റീനിയയിലൂടെ പാരീസ് മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം പകുതി തുടങ്ങി 5 മിനിറ്റിനുള്ളിൽ കൊലോ മുആനിയിലൂടെ ടോട്ടനം മുൻതൂക്കം തിരിച്ചു പിടിച്ചു.

എന്നാൽ 3 മിനിറ്റിനുള്ളിൽ വിറ്റീനിയ വീണ്ടും പാരീസിനെ ഒപ്പം എത്തിച്ചു. 59 മത്തെ മിനിറ്റിൽ ഫാബിയൻ റൂയിസിന്റെ ഗോളിൽ പാരീസ് മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. തുടർന്ന് 65 മത്തെ മിനിറ്റിൽ പാച്ചോ കൂടി ഗോൾ നേടിയതോടെ പാരീസ് ജയം ഉറപ്പിച്ചു. എന്നാൽ 72 മത്തെ മിനിറ്റിൽ കൊലോ മുആനി തന്റെ രണ്ടാം ഗോളിലൂടെ ടോട്ടനത്തിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ 76 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ തന്റെ ഹാട്രിക് പൂർത്തിയാക്കിയ വിറ്റീനിയ പാരീസ് ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന മിനിറ്റുകളിൽ സാവി സിമൻസിന് എതിരായ മോശം ഫൗളിന് ലൂക്കാസ് ഹെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ടെങ്കിലും പാരീസ് ജയത്തിനെ അതൊന്നും ബാധിച്ചില്ല. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ പാരീസ് രണ്ടാമതും ടോട്ടനം 16 സ്ഥാനത്തും ആണ്.

അതേസമയം മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ സീസണിൽ ഇത് വരെ പരാജയം അറിയാത്ത ഇന്റർ മിലാനെ 2-1 നു തോൽപ്പിച്ചു. സ്വന്തം മൈതാനത്ത് ഒമ്പതാം മിനിറ്റിൽ യൂലിയൻ അൽവാരസിലൂടെ സ്പാനിഷ് ടീം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ സെലിൻസ്കിയുടെ ഗോളിൽ ഇന്റർ സമനില പിടിച്ചു. സമനില ഉറപ്പിച്ച മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ഗ്രീൻസ്മാന്റെ പാസിൽ നിന്നു ഹോസെ ഹിമനസ് അത്ലറ്റികോക്ക് ജയം സമ്മാനിക്കുക ആയിരുന്നു. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ ഇന്റർ നാലാമതും 3 പോയിന്റ് പിറകിൽ അത്ലറ്റികോ ഒമ്പതാം സ്ഥാനത്തും ആണ്.

ആൻഫീൽഡിൽ ലിവർപൂൾ നാണം കെട്ടു, പി.എസ്.വിക്ക് എതിരെ 4-1 ന്റെ പരാജയം

തുടർച്ചയായ മൂന്നാം മത്സരത്തിലും മൂന്നിൽ അധികം ഗോളുകൾ വഴങ്ങി പരാജയപ്പെട്ടു ലിവർപൂൾ. 1953 നു ശേഷം ഇത് ആദ്യമായാണ് ലിവർപൂൾ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ മൂന്നു ഗോളുകൾ വഴങ്ങി തോൽക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിക്ക് എതിരെ സ്വന്തം മൈതാനം ആയ ആൻഫീൽഡിൽ 4-1 ന്റെ നാണം കെട്ട പരാജയം ആണ് ലിവർപൂൾ ഏറ്റുവാങ്ങിയത്. മത്സരം തീരുന്നതിനു മുമ്പ് ലിവർപൂൾ ആരാധകർ സ്റ്റേഡിയം വിടുന്ന കാഴ്ച ഇന്നും കാണാൻ ആയി. മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ലിവർപൂൾ മത്സരത്തിൽ പിന്നിൽ പോയി. വാൻ ഡെയ്കിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഇവാൻ പെരിസിച് ആണ് ഡച്ച് ടീമിനു മത്സരത്തിൽ മുൻതൂക്കം നൽകിയത്. എന്നാൽ 10 മിനിറ്റിനുള്ളിൽ ഡൊമിനിക് സബോസലായിലൂടെ ലിവർപൂൾ മത്സരത്തിൽ ഒപ്പമെത്തി.

ലിവർപൂളിന് ദുസ്വപ്നങ്ങൾ സമ്മാനിച്ച രണ്ടാം പകുതിയാണ് തുടർന്ന് കണ്ടത്. 27 ഷോട്ടുകൾ മത്സരത്തിൽ ഉതിർത്തെങ്കിലും അതൊന്നും ഡച്ച് ടീമിന്റെ പ്രതിരോധം ഒന്നു കൂടി വീഴ്ത്താൻ മതി ആയിരുന്നില്ല. 56 നത്തെ മിനിറ്റിൽ മൗറ ജൂനിയറിന്റെ പാസിൽ നിന്നു മികച്ച ഫിനിഷിലൂടെ ഗുസ്‌ ടിൽ പി.എസ്.വിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്ന് പകരക്കാരൻ ആയി ഇറങ്ങിയ ചൗയിബ് ഡ്രിയൊയച് ആണ് ലിവർപൂൾ പരാജയത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇറങ്ങി മൂന്നു മിനിറ്റിനുള്ളിൽ 73 മത്തെ മിനിറ്റിൽ ഗോൾ നേടിയ 23 കാരനായ മൊറോക്കൻ താരം 91 മത്തെ മിനിറ്റിൽ ഡസ്റ്റിന്റെ പാസിൽ നിന്നു ഗോൾ കണ്ടെത്തി ലിവർപൂൾ നാണക്കേട് പൂർത്തിയാക്കി. ലിവർപൂൾ പരിശീലകൻ ആർണെ സ്ലോട്ടിനു മേൽ ഈ പരാജയം കൂടുതൽ സമ്മർദ്ദം നൽകും എന്നുറപ്പാണ്. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ ലിവർപൂൾ 13 മതും പി.എസ്.വി 15 സ്ഥാനത്തും ആണ്.

പരാജയം അറിയാതെയുള്ള ബയേണിന്റെ കുതിപ്പിന് അന്ത്യം കുറിച്ച് ആഴ്‌സണൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണികിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ. സീസണിൽ 18 കളികളിൽ പരാജയം അറിയാതെയെത്തിയ ബയേണിനെ സ്വന്തം മൈതാനത്ത് ആധികാരിക പ്രകടനം നടത്തിയാണ് ആഴ്‌സണൽ മറികടന്നത്. പ്രതിരോധത്തിൽ മൊസ്ക്വേര, മൈൽസ് ലൂയിസ് സ്‌കെല്ലി എന്നീ മാറ്റങ്ങളും ആയാണ് ആഴ്‌സണൽ എത്തിയത്. സെറ്റ് പീസുകളിൽ ബയേണിന്റെ മോശം റെക്കോർഡ് മുതലാക്കിയ ആഴ്‌സണൽ 22 മത്തെ മിനിറ്റിൽ മത്സരത്തിൽ മുന്നിലെത്തി. ബുകയോ സാകയുടെ ഒന്നാന്തരം കോർണറിൽ നിന്നു യൂറിയൻ ടിമ്പർ ആഴ്‌സണലിന് ഹെഡറിലൂടെ ആദ്യ ഗോൾ സമ്മാനിച്ചു. എന്നാൽ 10 മിനിറ്റിനുള്ളിൽ ബയേൺ മത്സരത്തിൽ തിരിച്ചെത്തി.

കിമ്മിചിന്റെ മികച്ച ലോങ് ബോളിൽ നിന്നു ഗനാബ്രിയുടെ പാസിൽ നിന്നു 17 കാരനായ ലെനാർട്ട് കാൾ ബയേണിനു സമനില നൽകി. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ ആഴ്‌സണൽ വഴങ്ങുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. ബയേണിന്റെ കാലിൽ പന്ത് കൂടുതൽ സമയം ഉണ്ടായിരുന്നു എങ്കിലും അവർക്ക് വലിയ അവസരങ്ങൾ ഒന്നും തുറക്കാൻ ആയില്ല. ആദ്യ പകുതിയിൽ ട്രൊസാർഡ് പരിക്കേറ്റ് പോയത് ആണ് ആഴ്‌സണലിന് ഏറ്റ ഏക തിരിച്ചടി. രണ്ടാം പകുതിയിൽ ഏതാണ്ട് പൂർണമായും ആഴ്‌സണൽ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്. 69 മത്തെ മിനിറ്റിൽ ആഴ്‌സണൽ മത്സരത്തിൽ പകരക്കാരൻ നോനി മദുയെകയിലൂടെ മത്സരത്തിൽ വീണ്ടും മുന്നിലെത്തി. ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോൾ ആയിരുന്നു ഇംഗ്ലീഷ് താരത്തിന് ഇത്.

കളത്തിൽ ഇറങ്ങി തൊട്ടടുത്ത നിമിഷം തന്നെ മികച്ച ക്രോസിലൂടെ ഈ ഗോളിന് അവസരം ഉണ്ടാക്കിയത് റിക്കാർഡോ കാലഫിയോരി ആയിരുന്നു. 77 മത്തെ എസെ മറിച്ചു നൽകിയ പന്ത് കയറി വന്ന മാനുവൽ ന്യൂയറെ മറികടന്നു ഗോളാക്കി മാറ്റിയ മറ്റൊരു പകരക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണൽ ജയം ഉറപ്പിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന നാലാം മത്സരത്തിൽ മാർട്ടിനെല്ലി നേടുന്ന നാലാം ഗോൾ ആയിരുന്നു ഇത്. തുടർന്നും ആക്രമണം തുടർന്ന ആഴ്‌സണൽ കൂടുതൽ ഗോളുകൾ നേടാത്തത്‌ നിർഭാഗ്യം കൊണ്ടായിരുന്നു. മധ്യനിര അനായാസം ഭരിച്ച ഡക്ലൻ റൈസ് ആയിരുന്നു മത്സരത്തിലെ താരം. പരിക്കിൽ നിന്നു മോചിതനായി ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് കളത്തിൽ ഇറങ്ങുന്നതും ഇന്ന് കണ്ടു. നിലവിൽ 5 ഗ്രൂപ്പ് മത്സരവും ജയിച്ച ആഴ്‌സണൽ 15 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ആണ്. ആദ്യ പരാജയം അറിഞ്ഞ ബയേൺ മൂന്നാം സ്ഥാനത്തും.

ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ സമനിലയിൽ പിടിച്ചു ഖരാബാഗ്, വിയ്യറയലിന് തോൽവി

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നാലാം മത്സരത്തിൽ ചെൽസിയെ സമനിലയിൽ തളച്ചു അസർബൈജാൻ ടീം ആയ ഖരാബാഗ്. ചെൽസിക്ക് ഒപ്പം എല്ലാ അർത്ഥത്തിലും സമാസമം പിടിച്ചു നിന്ന അവർ അർഹിച്ച സമനില ആണ് നേടിയത്. മത്സരത്തിൽ 16 മത്തെ മിനിറ്റിൽ എസ്റ്റവയുടെ ഗോളിൽ ചെൽസി ആണ് മുന്നിൽ എത്തിയത്. 29 മത്തെ മിനിറ്റിൽ ലിയാൻഡ്രോ ആൻഡ്രഡയുടെ ഗോളിൽ അസർബൈജാൻ ടീം സമനില ഗോൾ നേടി. 39 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട മാർക്കോ ജെൻകോവിച് ഖരാബാഗിനു ആദ്യ പകുതിയിൽ തന്നെ മുൻതൂക്കവും നൽകി.

രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അലക്സാൻഡ്രോ ഗർനാചോ ചെൽസിക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് വിജയഗോളിന് ആയി ചെൽസി ശ്രമിച്ചെങ്കിലും ഖരാബാഗ് പ്രതിരോധം ഗോൾ വഴങ്ങിയില്ല. നിലവിൽ നാലു മത്സരങ്ങൾക്ക് ശേഷം 7 പോയിന്റുകൾ ആണ് ഇരു ടീമുകൾക്കും ഉള്ളത്. അതേസമയം മറ്റൊരു മത്സരത്തിൽ സ്പാനിഷ് ടീം വിയ്യറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച സൈപ്രസ് ടീം പഫോസ് അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ജയം നേടി. 46 മത്തെ മിനിറ്റിൽ ഹെഡറിലൂടെ ഡെറിക് ലക്കസൻ ആണ് ചരിത്ര ഗോൾ നേടിയത്. നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ ആയെങ്കിലും വിയ്യറയലിനു പക്ഷെ പരാജയം ഒഴിവാക്കാൻ ആയില്ല.

ചാമ്പ്യൻസ് ലീഗ് ജയവുമായി അത്ലറ്റികോ, വമ്പൻ ജയവുമായി ടോട്ടനവും

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയം ക്ലബ് യൂണിയനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ്. ഉഗ്രൻ ഫോമിലുള്ള യൂലിയൻ ആൽവരസ്, കോണർ ഗാലഹർ, യോറന്റെ എന്നിവർ സ്പാനിഷ് ക്ലബിന് ആയി ഗോളുകൾ നേടി. അതേസമയം ടോട്ടനം കോപ്പൻഹേഗനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ബ്രണ്ണൻ ജോൺസൻ, വിൽസൻ ഒഡോബർട്ട് എന്നിവർ 51 മിനിറ്റിനുള്ളിൽ അവർക്ക് ആയി 2 ഗോളുകൾ നേടി. എന്നാൽ 57 മത്തെ മിനിറ്റിൽ ബ്രണ്ണൻ ജോൺസൻ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയതോടെ ടോട്ടനം 10 പേരായി ചുരുങ്ങി.

എന്നിട്ടും 64 മത്തെ മിനിറ്റിൽ സ്വന്തം പോസ്റ്റിൽ നിന്നു അവിശ്വസനീയം ആയ ഒരു സ്പ്രിന്റിന് ഒടുവിൽ അതുഗ്രൻ ഗോൾ നേടിയ മിക്കി വാൻ ഡെ വെൻ ടോട്ടനം ജയം ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സോളോ ഗോളുകളിൽ ഒന്നായി അടയാളപ്പെടുത്താവുന്ന ഗോൾ ആയിരുന്നു ഇത്. 3 മിനിറ്റിനുള്ളിൽ നാലാം ഗോളും നേടിയ പളീനിയോ ടോട്ടനം ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ റിച്ചാർലിസൺ ടോട്ടനത്തിന് പെനാൽട്ടി പക്ഷെ ബാറിൽ അടിച്ചു കളഞ്ഞു. അതേസമയം യുവന്റസ് സ്പോർട്ടിങ് ലിസ്ബണിനോട് 1-1 ന്റെ സമനില വഴങ്ങി. മൊണാകോ ബോഡോയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നപ്പോൾ ഒളിമ്പിയാകോസ് പി.എസ്.വി മത്സരവും 1-1 നു അവസാനിച്ചു. 93 മത്തെ മിനിറ്റിൽ റിക്കാർഡോ പെപി പി.എസ്.വിക്ക് സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു.

പതിനാറിൽ പതിനാറും ജയിച്ചു ബയേൺ മ്യൂണിക്! 10 പേരുമായി പാരീസിനെ വീഴ്ത്തി

സീസണിൽ കളിച്ച പതിനാറാം മത്സരത്തിലും ജയം കണ്ടു ബയേൺ മ്യൂണിക്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം ജയം കുറിച്ച അവർ ഇന്ന് പാരീസിൽ പി.എസ്.ജിയെയും മറികടന്നു. 2-1 എന്ന സ്കോറിന് ആയിരുന്നു ബയേണിന്റെ ജയം. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ തലപ്പത്ത് എത്താനും ജർമ്മൻ ടീമിന് ആയി. മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ലൂയിസ് ഡിയാസിലൂടെ ബയേൺ മുന്നിലെത്തി. തുടർന്ന് ഡംബേല പി.എസ്.ജിക്ക് ആയി ഗോൾ നേടിയെങ്കിലും ഇത് ഓഫ് സൈഡ് ആണെന്ന് വാർ കണ്ടെത്തി. അതിനു ശേഷം ഡംബേല പരിക്കേറ്റു പുറത്ത് പോയത് പാരീസിനു തിരിച്ചടിയായി. തുടർന്ന് ബ്രാക്കലയുടെ നല്ല ശ്രമം ആണെങ്കിൽ നൂയർ തടഞ്ഞു. 32 മത്തെ മിനിറ്റിൽ പാരീസ് ക്യാപ്റ്റൻ മാർക്വീനോസിന്റെ വലിയ അബദ്ധം മുതലെടുത്ത ലൂയിസ് ഡിയാസ് ജർമ്മൻ ടീമിന്റെ രണ്ടാം ഗോളും നേടി.

എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ലൂയിസ് ഡിയാസ് ഹകീമിയെ അപകടകരമായി ഫൗൾ ചെയ്തു. ഹകീമി കണ്ണീരോടെ കളം വിട്ടപ്പോൾ ആദ്യം മഞ്ഞ കാർഡ് നൽകിയ റഫറി വാർ പരിശോധനക്ക് ശേഷം കൊളംബിയൻ താരത്തിന് ചുവപ്പ് കാർഡ് നൽകി. രണ്ടാം പകുതിയിൽ പത്ത് പേരായ ബയേണിനു എതിരെ പാരീസ് കൂടുതൽ ആക്രമണം നടത്തി. എന്നാൽ ബയേണോ, നൂയറോ അതിൽ കീഴടങ്ങിയില്ല. നിരവധി സേവുകൾ ആണ് നൂയർ നടത്തിയത്. 74 മത്തെ മിനിറ്റിൽ പകരക്കാരൻ ലീയുടെ ക്രോസിൽ നിന്നു മറ്റൊരു പകരക്കാരൻ ജാവോ നെവസ് നൂയറെ മറികടന്നെങ്കിലും തുടർന്ന് ഒരുപാട് പരിശ്രമിച്ചു എങ്കിലും പരാജയം ഒഴിവാക്കാൻ പാരീസിന് ആയില്ല. 10 പേരായിട്ടും യൂറോപ്യൻ ചാമ്പ്യന്മാരെ തോൽപ്പിച്ച ബയേൺ തങ്ങളുടെ അവിശ്വസനീയം ആയ വിജയകുതിപ്പ് തുടരുകയാണ്.

ആൻഫീൽഡിൽ റയലിനെ തോൽപ്പിച്ചു ലിവർപൂൾ

തോൽവികൾക്ക് വിരാമം കൊടുത്തു പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരികെയെത്തിയതിന് പിന്നാലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിർണായക ജയവുമായി ലിവർപൂൾ. സ്വന്തം മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് റയൽ മാഡ്രിഡിനെ അവർ വീഴ്ത്തുക ആയിരുന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ലിവർപൂൾ ഗ്രൂപ്പ് ഘട്ടത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കുന്നത്. മത്സരത്തിൽ റയലിനു വലിയ അവസരം ഒന്നും ലിവർപൂൾ പ്രതിരോധം നൽകിയില്ല.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ലിവർപൂൾ വിജയഗോൾ പിറന്നത്. സബോസലായുടെ ഫ്രീകിക്കിൽ നിന്നു 61 മത്തെ മിനിറ്റിൽ അർജന്റീനൻ താരം അലക്സിസ് മക്ആലിസ്റ്റർ ആണ് ലിവർപൂൾ വിജയഗോൾ നേടിയത്. തന്റെ പഴയ ക്ലബിന് എതിരെ വിജയം കാണാൻ പരിശീലകൻ സാബി അലോൺസോയിക്കോ പകരക്കാരനായി ഇറങ്ങിയ ട്രെന്റ് അലക്സാണ്ടർ-അർണോൾഡിനോ ആയില്ല. നിലവിൽ നാലു ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നു 9 പോയിന്റ് ആണ് ഇരു ടീമുകൾക്കും ഉള്ളത്.

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാക്‌സ് ഡൗമാൻ

യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ആഴ്‌സണലിന്റെ ഇംഗ്ലീഷ് യുവ താരം മാക്‌സ് ഡൗമാൻ. ഇന്ന് സ്ലാവിയ പ്രാഹക്ക് എതിരായ മത്സരത്തിൽ 72 മത്തെ മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിന് പകരക്കാരനായി എത്തിയാണ് ഡൗമാൻ ചരിത്രം എഴുതിയത്. വെറും 15 വർഷവും 308 ദിവസവും ആണ് ഇംഗ്ലീഷ് അണ്ടർ 19 താരത്തിന്റെ പ്രായം.

16 വർഷവും 18 ദിവസവും പ്രായമുള്ളപ്പോൾ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിച്ച ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ യൂസഫോ മൗകോക, 16 വർഷവും 68 ദിവസവും പ്രായമുള്ളപ്പോൾ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കുറിച്ച ബാഴ്‌സലോണയുടെ ലമീൻ യമാൽ എന്നിവരുടെ റെക്കോർഡ് ആണ് ഡൗമാൻ തകർത്തത്. കഴിഞ്ഞ ആഴ്ച ലീഗ് കപ്പ് മത്സരത്തിൽ ബ്രൈറ്റണിനു എതിരെ ആദ്യ പതിനൊന്നിൽ ഇറങ്ങിയ ഡൗമാൻ ആഴ്‌സണലിന് ആയി ആദ്യ പതിനൊന്നിൽ കളിക്കാൻ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

ചാമ്പ്യൻസ് ലീഗിലെ പെർഫക്റ്റ് റെക്കോർഡ് തുടർന്ന് ആഴ്‌സണൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം ലീഗ് മത്സരവും ജയിച്ചു ആഴ്‌സണൽ. ചെക് ടീം സ്ലാവിയ പ്രാഹയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഇത് വരെ ഗോൾ വഴങ്ങാത്ത ആഴ്‌സണൽ നിലവിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതും ആണ്. ആഴ്‌സണലിനെ ശാരീരികമായി നേരിട്ട പ്രാഹക്ക് പക്ഷെ ആഴ്‌സണലിനെ തടയാൻ ആയില്ല. നിരന്തരമായ ആക്രമണത്തിന് ശേഷം സാകയുടെ കോർണറിൽ ഹാന്റ് ബോളിന് ആഴ്‌സണലിന് വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി നൽകി. 32 മത്തെ മിനിറ്റിൽ ഇത് ലക്ഷ്യം കണ്ട ക്യാപ്റ്റൻ ബുകായോ സാക ആഴ്‌സണലിന് മുൻതൂക്കം നൽകി.

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലു എവെ മത്സരങ്ങളിൽ ആഴ്‌സണലിന് ആയി ഗോൾ നേടുന്ന ആദ്യ താരമായി ഇതോടെ സാക. രണ്ടാം പകുതി തുടങ്ങി മുപ്പതാം സെക്കന്റിൽ തന്നെ ആഴ്‌സണൽ രണ്ടാം ഗോൾ നേടി. ട്രൊസാർഡിന്റെ പാസിൽ നിന്നു പരിക്കേറ്റ സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസിന് പകരം മുന്നേറ്റത്തിൽ ഇറങ്ങിയ മിഖേൽ മെറീനോ മികച്ച ഫിനിഷിലൂടെ ആഴ്‌സണലിന്റെ രണ്ടാം ഗോൾ നേടി. 68 മത്തെ മിനിറ്റിൽ റൈസിന്റെ പാസിൽ നിന്നു ഹെഡറിലൂടെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടിയ മെറീനോ ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ 15 കാരനായ ആഴ്‌സണൽ താരം മാക്‌സ് ഡൗമാൻ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സൃഷ്ടിച്ചു. അതേസമയം മറ്റൊരു മത്സരത്തിൽ നാപോളി ഫ്രാങ്ക്ഫർട്ടിനു എതിരെ ഗോൾ രഹിത സമനില വഴങ്ങി.

ഹാട്രിക് നേടി എംബപ്പെ, ചാമ്പ്യൻസ് ലീഗിൽ ജയം തുടർന്ന് റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ രണ്ടാം മത്സരത്തിൽ കസാഖ്സ്ഥാൻ ക്ലബ് കൈറാറ്റിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു റയൽ മാഡ്രിഡ്. തന്റെ നാലാം ചാമ്പ്യൻസ് ലീഗ് ഹാട്രിക് നേടിയ കിലിയൻ എംബപ്പെയാണ് റയലിന് വമ്പൻ ജയം സമ്മാനിച്ചത്. സീസണിൽ 15 മത്തെ ഗോൾ നേടിയ ഫ്രഞ്ച് താരം ചാമ്പ്യൻസ് ലീഗിൽ 60 ഗോളുകളും പൂർത്തിയാക്കി. റയലിനെ പേടിയില്ലാതെ സ്വന്തം മൈതാനത്ത് കളിച്ച ചാമ്പ്യൻസ് ലീഗിൽ പുതുമുഖങ്ങൾ ആയ കൈറാറ്റിനു പക്ഷെ അധിക സമയം പിടിച്ചു നിൽക്കാൻ ആയില്ല. 25 മത്തെ മിനിറ്റിൽ ഫ്രാൻകോയെ എതിർ ഗോൾ കീപ്പർ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ഗോൾ ആക്കിയാണ് എംബപ്പെ ഗോൾ വേട്ട തുടങ്ങിയത്.

ആദ്യ പകുതിയിൽ റയലിനെ 1-0 നു ഒതുക്കാൻ ആയെങ്കിലും രണ്ടാം പകുതിയിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ആദ്യ കസാഖ്സ്ഥാൻ ക്ലബിന് പിടിച്ചു നിൽക്കാൻ ആയില്ല. 52 മത്തെ മിനിറ്റിൽ കോർട്ടോയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ എംബപ്പെ 73 മത്തെ മിനിറ്റിൽ ആർദ ഗൂലറുടെ പാസിൽ നിന്നു നേടിയ ഗോളിലൂടെ തന്റെ ഹാട്രിക്കും പൂർത്തിയാക്കി. 83 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോയുടെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ കാമവിങ റയലിന്റെ നാലാം ഗോൾ നേടി. 93 മത്തെ മിനിറ്റിൽ വീണ്ടും പകരക്കാർ ഒരുമിച്ചപ്പോൾ ഗാർസിയയുടെ പാസിൽ നിന്നു ബ്രാഹിം ഡിയാസ് റയൽ ജയം പൂർത്തിയാക്കി. അതേസമയം മറ്റൊരു മത്സരത്തിൽ ബെൽജിയം ക്ലബ് ബ്രൂഷിനു എതിരെ സ്വന്തം മൈതാനത്ത് തിരിച്ചു വന്നു 2-1 ന്റെ ജയം ഇറ്റാലിയൻ ക്ലബ് അറ്റലാന്റയും സ്വന്തമാക്കി.

റൈസ് റൈസ് ബേബി! അവിശ്വസനീയ രാത്രിയിൽ റയലിനെ തകർത്തെറിഞ്ഞു ആഴ്‌സണൽ

ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ 15 തവണ ജേതാക്കൾ ആയ റയൽ മാഡ്രിഡിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ. അവിശ്വസനീയം ആയ രാത്രിയിൽ റയലിന് ആഴ്‌സണലിന് മുമ്പിൽ ഒരുതരത്തിലും പിടിച്ചു നിൽക്കാൻ ആയില്ല. ആദ്യ പകുതിയിൽ നന്നായി തുടങ്ങിയ ആഴ്‌സണലിന്റെ ആദ്യ ഗോൾ ശ്രമങ്ങൾ റയൽ ഗോൾ കീപ്പർ കോർട്ട്യോ തട്ടി മാറ്റി. ആദ്യം തോമസ് പാർട്ടിയുടെ ഷോട്ട് രക്ഷിച്ച താരം പിന്നീട് ഇരട്ട സേവിലൂടെ റൈസിന്റെ ഹെഡറും മാർട്ടിനെല്ലിയുടെ ഷോട്ടും തകർത്തു. ഗബ്രിയേൽ പരിക്കേറ്റു പുറത്ത് പോയതിനാൽ ഇറങ്ങിയ കിവിയോറിനെ മറികടന്ന എംബപ്പെയുടെ ഒരു ശ്രമം അതിനു ഇടയിൽ ആഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ് റയയും രക്ഷിച്ചു.

ഉഗ്രൻ ഫോമിലുള്ള കോർട്ട്യോ ആഴ്‌സണലിന് മുമ്പിൽ മതിൽ ആയപ്പോൾ ആ മതിൽ തകർക്കാൻ അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന പ്രകടനം ആണ് പിന്നീട് ഡക്ലൻ റൈസിൽ നിന്നു കണ്ടത്. സാകയെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്ക് റൈസ് 58 മത്തെ മിനിറ്റിൽ റയൽ ടീം മതിലിനെ മറികടന്നു വളച്ചു അടിച്ചു വലയിൽ കയറ്റുമ്പോൾ റയൽ ഗോൾ കീപ്പർക്ക് ഒന്നും ചെയ്യാനായില്ല. തുടർന്ന് അവിസ്മരണീയമായ ഗോൾ കീപ്പർ മികവ് ആണ് കോർട്ട്യോ നടത്തിയത്. സ്കെല്ലിയുടെ മികച്ച കളിയിൽ നിന്നു ലഭിച്ച അവസരത്തിൽ മാർട്ടിനെല്ലിയുടെ ഷോട്ട് തടഞ്ഞ റയൽ ഗോൾ കീപ്പർ മെറീനോയുടെ ഗോൾ എന്നു ഉറപ്പിച്ച റീബോണ്ടും തടഞ്ഞു. അതിനു മുമ്പ് മെറീനോയുടെ ശ്രമം ഗോൾ ലൈനിൽ നിന്നു ഡേവിഡ് അലാബയും രക്ഷിച്ചിരുന്നു.

70 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി സാകയെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്ക് ആദ്യത്തെതിലും മികവിലും ഭംഗിയിലും റൈസ് വലയിൽ എത്തിച്ചപ്പോൾ കാണികൾക്ക് ഒപ്പം ആഴ്‌സണൽ താരങ്ങളും തലയിൽ കൈവെച്ചു. അത്രമേൽ ഭംഗിയുള്ള സുന്ദര ഫ്രീകിക്ക് ആയിരുന്നു ഇംഗ്ലീഷ് താരത്തിൽ നിന്നു ഉണ്ടായത്. 5 മിനിറ്റിനുള്ളിൽ മികച്ച ടീം നീക്കത്തിന് ഒടുവിൽ സ്‌കെല്ലിയുടെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ ഗോൾ കണ്ടത്തിയ ആഴ്‌സണലിന്റെ മേക്ക് ഷിഫ്റ്റ് സ്‌ട്രൈക്കർ മിഖേൽ മെറീനോ ആഴ്‌സണൽ ജയം പൂർത്തിയാക്കി. തുടർന്നും കോർട്ട്യോയുടെ മികവ് ആണ് റയലിനെ വലിയ നാണക്കേടിൽ നിന്നു രക്ഷിച്ചത്. അപ്പുറത്ത് പരിക്ക് കാരണം ഗബ്രിയേൽ ഇല്ലാത്ത ആഴ്‌സണൽ പ്രതിരോധത്തെ വലിയ നിലക്ക് പരീക്ഷിക്കാൻ എംബപ്പെ, വിനീഷ്യസ്, റോഡ്രിഗോ സഖ്യത്തിന് ആയില്ല. ആഴ്‌സണൽ ആരാധകർക്ക് എന്നും ആഘോഷിക്കാവുന്ന ജയമായി 19 വർഷങ്ങൾക്ക് ശേഷമുള്ള ഈ റയൽ മാഡ്രിഡ് മത്സരം. 17 നു നടക്കുന്ന രണ്ടാം പാദത്തിൽ തിരിച്ചു വരാൻ ആവും മാഡ്രിഡ് ശ്രമം.

Exit mobile version