FootballFeatured

2030 ലോകകപ്പ് വരെ ആഞ്ചലോട്ടി ബ്രസീലിനൊപ്പം; പുതിയ കരാർ ഉറപ്പിച്ചു

Resizedimage 2026 05 08 14 12 54 1

ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ഇറ്റാലിയൻ ഇതിഹാസം കാർലോ ആഞ്ചലോട്ടി 2030-ലെ ലോകകപ്പ് വരെ തുടരും. ആഞ്ചലോട്ടിയുമായി നാല് വർഷത്തെ കരാർ നീട്ടാൻ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) ധാരണയിലെത്തി. വരാനിരിക്കുന്ന ലോകകപ്പിന് മുൻപ് തന്നെ കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കുമെന്ന് സിബിഎഫ് പ്രസിഡന്റ് അറിയിച്ചു.


റിയൽ മാഡ്രിഡ്, എസി മിലാൻ തുടങ്ങിയ വമ്പൻ ക്ലബ്ബുകളെ പരിശീലിപ്പിച്ച ശേഷം കഴിഞ്ഞ മെയ് മാസത്തിലാണ് 66-കാരനായ ആഞ്ചലോട്ടി ബ്രസീലിന്റെ ചുമതലയേറ്റത്. അദ്ദേഹത്തിന് കീഴിൽ 2026 ലോകകപ്പിന് യോഗ്യത നേടാൻ ബ്രസീലിന് സാധിച്ചിരുന്നു. ബ്രസീൽ ടീമിനൊപ്പം ഒരു പൂർണ്ണ സൈക്കിൾ പൂർത്തിയാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് കരാർ പുതുക്കുന്നത് പിന്നീട് ചെയ്യുന്നതിനേക്കാൾ സാമ്പത്തികമായി ലാഭകരമാണെന്ന് അദ്ദേഹം തമാശരൂപേണ ഒരു പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.


കഴിഞ്ഞ 60 വർഷത്തിനിടയിൽ ബ്രസീൽ ടീമിനെ നയിക്കുന്ന ആദ്യ വിദേശ പരിശീലകനാണ് ആൻസലോട്ടി. ഇതോടെ യൂറോപ്യൻ ക്ലബ്ബുകളിലേക്കുള്ള അദ്ദേഹത്തിന്റെ മടക്കം സംബന്ധിച്ച അഭ്യൂഹങ്ങൾക്കും വിരാമമായി. മെയ് 18-ന് 2026 ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിക്കും. ലോകകപ്പിന് മുന്നോടിയായി മാരക്കാന സ്റ്റേഡിയത്തിൽ പനാമയ്ക്കെതിരെ ബ്രസീൽ ഒരു സൗഹൃദ മത്സരവും കളിക്കുന്നുണ്ട്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിൽ മൊറോക്കോ, സ്കോട്ട്‌ലൻഡ്, ഹെയ്തി എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബ്രസീൽ ഉൾപ്പെട്ടിരിക്കുന്നത്. ടൂർണമെന്റ് സമയത്ത് ന്യൂജേഴ്‌സിയിലായിരിക്കും ബ്രസീൽ ടീം തങ്ങുന്നത്.