ശനിയാഴ്ച വില്ലാറിയലിനെതിരെ 2-1 ന് നേടിയ വിജയത്തിന് ശേഷം, റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ഷെഡ്യൂളിങ്ങിനെ വിമർശിച്ചു. തന്റെ ടീം ഇനി 72 മണിക്കൂറിൽ താഴെ വിശ്രമവുമായി മത്സരങ്ങൾ കളിക്കില്ലെന്ന് പറഞ്ഞു.

“72 മണിക്കൂർ (വിശ്രമം) കൂടാതെ ഞങ്ങൾ ഒരു മത്സരം കളിക്കുന്ന അവസാന സാഹചര്യമാണ് ഇത് ർന്ന് ഞാൻ കരുതുന്നു. 72 മണിക്കൂർ (വിശ്രമം കൂടാതെ) ഞങ്ങൾ മറ്റൊരു മത്സരം കളിക്കില്ല. കളിയുടെ സമയം മാറ്റാൻ ഞങ്ങൾ ലാലിഗയോട് രണ്ടുതവണ ആവശ്യപ്പെട്ടു, പക്ഷേ അവർ ഒന്നും ചെയ്തില്ല, ഇത് അവസാനത്തെ വിട്ടുവീഴ്ചയാണ്” ആഞ്ചലോട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബുധനാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ 120 മിനിറ്റ് നീണ്ടുനിന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് ശേഷമാണ് മാഡ്രിഡ് ഇന്നലെ വീണ്ടും കളിച്ചത്.
മാഡ്രിഡിന്റെ വിജയത്തിൽ രണ്ട് ഗോളുകളും നേടിയ കൈലിയൻ എംബപ്പെയും ഫിക്സ്ചറിനെ വിമർശിച്ചു. “അറ്റ്ലെറ്റിക്കോയ്‌ക്കെതിരായ മത്സരം എല്ലാവരും കണ്ടു, 120 മിനിറ്റ്, വളരെ തീവ്രമായ മത്സരം, രണ്ട് ദിവസത്തിന് ശേഷം വീണ്ടും കളിക്കുജ പ്രയാസമാണ്… പക്ഷേ ഞങ്ങൾ ക്ലബ് ബാഡ്ജിനെ ബഹുമാനിക്കുകയും അവസാനം വരെ പോരാടുകയും വേണം, ഇന്ന് ഞങ്ങൾ അത് ചെയ്തു, ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞു,” അദ്ദേഹം റയൽ മാഡ്രിഡ് ടിവിയോട് പറഞ്ഞു.